Oct 9, 2012

കൈരളി വിലാസം ലോഡ്ജില്‍ നിന്നും മലയാളം ട്രിവാന്‍ഡ്രം ലോഡ്ജിലെത്തുമ്പോള്‍ ...

കൂണുകള്‍ പൊട്ടിവിരിയുന്ന ലാഘവത്തില്‍ ചാനലുകളും ആ ചാനലുകളില്‍ കളിപ്പീര് പരമ്പരകളും ആ പരമ്പരകളുടെ കാക്കത്തൊള്ളായിരം എപ്പിസോഡുകളും ഉള്ള നാട്ടില്‍ ഇനിയും ഒരു 'മിഖായേലിന്റെ സന്തതികളും', 'ബാല്യകാലസ്മരണകളും', 'മരണം ദുര്‍ബല'വുമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. ആ പ്രീ-കേബിള്‍ കാലഘട്ടത്തില്‍ തന്നെയാണ് നെടുമുടി വേണു 'കൈരളി വിലാസം ലോഡ്ജും' അവിടത്തെ താമസക്കാരെയും അവതരിപ്പിച്ചത്. പഴയ കൈരളി വിലാസം ലോഡ്ജിനെ ഓര്‍മ്മിപ്പിച്ചത് അനൂപ്‌ മേനോനും, വി.കെ പ്രകാശുമാണ്. 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന പുതിയ ചിത്രത്തിലൂടെ.



കൊച്ചിയിലാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്'. അവിടത്തെ പ്രധാന താമസക്കാര്‍ സ്ഥിര ജോലിയൊന്നുമില്ലാത്ത അബ്ദു, ഒരു സിനിമാവാരികയുടെ ലേഖകനായ ഷിബു വെള്ളായണി, അഭിനയ മോഹമുള്ള സതീശന്‍ , സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച കോര, സംഗീത അധ്യാപകനായ ആര്‍തര്‍ റെല്‍ട്ടന്‍ , പാചകക്കാരിയായ ആയ പെഗ്ഗി എന്നിവരാണ്. ഇവരില്‍ ഭൂരിപക്ഷവും തീവ്രമായ ലൈംഗിക ചോദനയുമായി കഴിയുന്നവരാണ് . ഇവര്‍ക്കിടയിലേക്ക്‌, ലോഡ്ജിലെ പുതിയ താമസക്കാരിയായി വിവാഹമോചിതയും ചെറുപ്പക്കാരിയും ആയ ധ്വനി, തന്‍റെ നോവല്‍ എഴുതുവാനാനായി എത്തുന്നു.

മറ്റ് ബന്ധങ്ങളൊന്നും ഇല്ലാതെ ഒരു ലോഡ്ജില്‍ സ്ഥിര താമസക്കാരവരാണ് 'കൈരളീ വിലാസ'ത്തിലേയും 'ട്രിവാന്‍ഡ്രം ലോഡ്‌ജി'ലേയും കഥാപാത്രങ്ങള്‍ . സരസന്മാരും കലാകാരന്മാരുമായിരുന്നു കൈരളീ വിലാസക്കാര്‍ എങ്കില്‍ ട്രിവാന്‍ഡ്രംകാര്‍ ഭൂരിപക്ഷവും കാമ പരവശരായിരുന്നു. ലോഡ്ജ് കൈവിട്ട് പോകുന്ന അവസ്ഥ വരികയും അവിടത്തെ താമസക്കാര്‍ അങ്കലാപ്പില്‍ ആകുന്നതുമാണ് രണ്ടിലേയും കഥാപരിണാമം. ഒന്നില്‍ ഒരു ലോട്ടറി ടിക്കറ്റിന്‍റെ വലിയ സമ്മാനത്തിലൂടെ ലോഡ്ജ്, താമസക്കാര്‍ തന്നെ സ്വന്തമാക്കുമ്പോള്‍ മറ്റൊന്നില്‍ കളഞ്ഞു കിട്ടിയ ആധാരമാണ് താമസക്കാരെ സഹായിക്കുന്നത്.

നിഷ്കളങ്കരും സഹൃദയരുമായ ഒരു കൂട്ടത്തില്‍ നിന്നും, മലയാളിയുടെ മറ്റൊരിടത്തേക്കുള്ള ദൂരം 'ട്രിവാന്‍ഡ്രം ലോഡ്ജ്' പറഞ്ഞു വെക്കുന്നുണ്ട്. പ്രത്യേകിച്ചും, ഭൂരിപക്ഷവും നല്ലതെന്ന് പറഞ്ഞ് ഈ ചിത്രത്തിനെ ഒരു വിജയമാക്കുമ്പോള്‍ , ചിത്രത്തിലെ കാമം വിതറിയ കഥാസന്ദര്‍ഭങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍ , സോമരസം തൂവിയ സംഭാഷണങ്ങള്‍ പ്രേക്ഷകനെ മത്ത്‌ പിടിപ്പിക്കുമ്പോള്‍ .

ലൈഗിംകത പ്രമേയമായ ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'തൂവാനത്തുമ്പികള്‍'. ആ ചിത്രം അനൂപ്‌ മേനോനെ ഒരു ബാധയായി കൂടിയിട്ടുണ്ടോയെന്ന് ' ബ്യൂട്ടിഫുള്‍ ' കണ്ടപ്പോള്‍ തോന്നിയ സംശയം ഈ ചിത്രം കണ്ടതീരുമ്പോള്‍ ആ ബാധ അത്ര നിസ്സാരക്കാരനൊന്നുമല്ലെന്ന് ഉറപ്പിക്കുന്നുണ്ട്. 'ബ്യൂട്ടിഫുളി'ല്‍ ചിത്രത്തിലെ നായികയെ 'തൂവാനത്തുമ്പികളി'ലെ ക്ലാരയോട് ചേര്‍ത്ത്‌ ചിത്രത്തില്‍ അവതരിപ്പിച്ചപ്പോള്‍ , 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ 'തൂവാനത്തുമ്പികളി'ലെ തങ്ങള്‍ കഥാപാത്രമായി തന്നെ അവതരിക്കുന്നുണ്ട്.

തീര്‍ത്തും ഉപരിപ്ലവമായതിനപ്പുറം പിന്നെന്താണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് ഈ ചിത്രം ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകനോട് ചോദിച്ചാല്‍ മിക്കവാറും ലഭിച്ചേക്കാവുന്ന ഉത്തരം ഇതിന്‍റെ സൃഷ്ടാക്കള്‍ കാണിക്കുന്ന ധീരത അഭിനന്ദിക്കപ്പെടേണ്ടതല്ലേ എന്നാവും. ഇതിലും ധീരന്മാരായ സഖാക്കള്‍ ദശകങ്ങള്‍ക്ക് മുന്‍പേ ഇവിടുണ്ടായിരുന്നു, സുഹൃത്തേ. പഴയ ചിത്രമായ 'മഴു'വിന്‍റെ കഥാസാരം നോക്കുക. പട്ടാളക്കാരനായ വളർത്തുമകൻ ദാസൻ കൊല്ലപ്പെട്ടു എന്നൊരു വാർത്ത വരുന്നു. മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത ആ വീട്ടിലെ മധ്യവയസ്കനും, വളർത്തുമകന്‍റെ വിധവയായ സീതയും തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു. പക്ഷേ ഒരു ദിവസം മരിച്ചുപോയെന്ന് കരുതിയ സീതയുടെ ഭര്‍ത്താവ്‌ തിരിച്ചെത്തുന്നു. തുടർന്ന് മകന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ 'മഴു'കൊണ്ട് പട്ടാളക്കാരൻ മകനെ കൊലപ്പെടുത്തുന്നു. പി.കെ കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം കാണുവാന്‍ സാധിച്ചിട്ടില്ല. സുകുമാരനും ബാലന്‍ കെ നായരുമൊക്കെ അഭിനയിച്ച, എണ്‍പതുകളുടെ തുടക്കത്തില്‍ ഇറങ്ങിയ ഈ ചിത്രം കാണുവാനുള്ള അവസരങ്ങള്‍ക്കും സാധ്യത ചുരുക്കമാണ്.

ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെ കുറിച്ചോ, ദശാസന്ധികളെ കുറിച്ചോ ഒന്നും പറയാതെ കേവലം പൊറുത്ത് തുടങ്ങിയ മുറിവിന്‍റെ പൊറ്റയില്‍ നഖമിട്ട് ഉരക്കുന്ന സുഖമാണ് സിനിമ എന്ന പുതിയ കണ്ടുപിടിത്തത്തിന് ഏതായാലും വോട്ടില്ല.