
തകഴിയുടെ 'ഒരു നിയമലംഘനത്തിന്റെ കഥ', 'കന്യക', 'ചിന്നു അമ്മ', 'നിത്യകന്യക' എന്നീ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം. രണ്ടോ അതിലധികമോ ചെറു ചിത്രങ്ങള്‍ ഒരുമിച്ച് ഒറ്റ ചലച്ചിത്രമായി പുറത്തിറങ്ങുന്നത് മലയാളത്തില്‍ ഒരു സാധാരണ കാഴ്ചയല്ല, ഒത്തിരി വിദേശ സിനിമകള്‍ (അകിരാ കുറസോവയുടെ ഡ്രീംസ്(1990), ഇറോസ്(2004), ടിക്കറ്റ്സ്(2005)) ഉദാഹരണമായി ചൂണ്ടികാണിക്കാമെങ്കിലും. മലയാളത്തില്‍ അറുപതുകളുടെ അവസാനത്തില്‍(1967) പുറത്തിറങ്ങിയ സമാന രീതിയിലുള്ള 'ചിത്രമേള' എന്നൊരു ചലച്ചിത്രത്തെപ്പറ്റിയും കേട്ടിട്ടുണ്ട്.
അടൂരിന്റെ താരബാഹുല്യമുള്ള ഒരു ചിത്രമാണ് 'നാല് പെണ്ണുങ്ങള്'. പത്മപ്രിയ, ഗീതു മോഹന്‍ദാസ്, മഞ്ജു പിള്ള, നന്ദിത ദാസ് എന്നീ 'നാല് പെണ്ണുങ്ങള്'-ക്കൊപ്പം മുരളി, മുകേഷ്, കാവ്യ മാധവന്, കെ.പി.എ.സി ലളിത, മനോജ് കെ ജയന്, അശോകന്, സോണ നായര്‍, എം.ആര് ഗോപകുമാര്‍, രവി വള്ളത്തോള്‍, നന്ദു, പുന്നപ്ര പ്രശാന്ത് [അതെ, അയ്യപ്പ ബൈജു തന്നെ... പിന്നെ കഥാപാത്രം എന്ത്? എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലല്ലോ. :) ] തുടങ്ങിയ താരങ്ങളും, പിന്നെ സാധാരണക്കാരായ കുറച്ചുപേരും അഭിനയിച്ചിട്ടുണ്ട്, ഈ ചിത്രത്തില്‍.
തീര്‍ച്ചയായും അടൂര്‍ മികച്ച സംവിധായകനാണ് (എന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല, എന്നാലും). (ചില) കഥാപാത്രസൃഷ്ടികളില്‍, കഥാപരിസര നിര്‍മ്മിതികളില്‍ അടൂരിലെ സംവിധായകന് പുലര്‍ത്തുന്ന കൃത്യത, കണിശത അമ്പരിപ്പിക്കുന്നതാണ്. പക്ഷേ അടൂരിന്റെ കഥകളോടുള്ള സമീപനം, അതിപ്പോള്‍ ബഷീറിന്റേതായാലും സക്കറിയയുടേതായാലും തകഴിയുടേതായാലും സ്വന്തം സൃഷ്ടിയായാലും ഏറെക്കുറെ ഒന്നു തന്നെയാണ്.
പത്മപ്രിയ, നന്ദിത ദാസ് എന്നിവരുടെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഈ ചിത്രത്തിലും നമുക്ക് കാണാം. അഭിനേതാക്കളുടെ പ്രകടനമെല്ലാം തന്നെ വളരെ നിയന്ത്രിതമാണ്, ചിത്രത്തിലെ സംഗീതം പോലെ. സംഗീതം ഒരുക്കിയത് ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളിയാണ് (പൂനെയിലെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ച് ഇറങ്ങിയ ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളി, ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ പശ്ചാത്തല സംഗീത സംവിധായകരില്‍ ഒരാളാണ്).
എം.ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മങ്കട രവിവര്‍മ്മ ക്യാമറക്ക് പുറകിലില്ലാതെ അടൂര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ചലച്ചിത്രമാണ് 'നാല് പെണ്ണുങ്ങള്' ('നിഴല്‍ക്കുത്തി'ല്‍ മങ്കട രവിവര്‍മ്മക്കൊപ്പം സണ്ണി ജോസഫും ക്യാമറക്ക് പുറകിലുണ്ടായിരുന്നു). പക്ഷേ അടൂരിയന്‍ ചിത്രത്തില്‍ ക്യാമറ മങ്കടയുടേതായാലും രാധാകൃഷ്ണന്റേതായാലും അതങ്ങ് ഇരിക്കുക്കയേ ഉള്ളൂ, കഥയും കഥാപാത്രങ്ങളും വഞ്ചിയുമെല്ലാം ക്യാമറക്ക് മുന്‍പിലേക്ക് വന്നുകൊള്ളണ്ണം.
അടൂര്‍ ചിത്രങ്ങളിലെ കലാസംവിധാനം പണ്ട് സത്യജിത് റായിയെപോലും (മതിലുകള്‍) അമ്പരിപ്പിച്ചതായി എവിടെയോ വായിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ മാര്‍ത്താണ്ഡം രാജശേഖരന് ഒരുക്കിയ ദൃശ്യകലയെപ്പറ്റിയും മറിച്ചൊരഭിപ്രായമില്ല.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത് കാനഡയിലെ ടൊറന്റൊ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. 'നാല് പെണ്ണുങ്ങള്' അടക്കം അഞ്ച് മലയാള ചിത്രങ്ങളാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.
ജീവിതവഴികളില്‍ നിസ്സഹായരായ, ഒറ്റപ്പെട്ട, പുതിയ ഭാഷ സംസാരിക്കുന്ന, പഴയ പെണ്ണുങ്ങള്. അവരുടെ ജീവിതം ഒഴുക്കിലെ പൊങ്ങുതടിപോലെ എങ്ങോട്ടോ ഒഴുകി പോവുന്നു. പുതിയ കാലഘട്ടത്തില്‍ ഇതുപോലെ ഒരു ചിത്രത്തിന്റെ പ്രസക്തി എന്താണ്? മലയാളിയുടെ ജീവിത പരിസരങ്ങള്‍ ഏറെ മാറിയിരിക്കുന്നു. തകഴി എഴുതിയത് തകഴിയുടെ കാലഘട്ടത്തിലെ പെണ്ണുങ്ങളെ കുറിച്ചാണ്.പക്ഷേ അടൂര്‍ പറയുന്നത് അടൂരിന്റെ കാലഘട്ടത്തിലെ പെണ്ണുങ്ങളെ കുറിച്ചല്ല. അതുകൊണ്ട് തന്നെ ഈ കഥകള്‍ നമ്മെ ഞെട്ടിപ്പിക്കുന്നില്ല, കുത്തിനോവിക്കുന്നില്ല, തീയ്യറ്ററില്‍ തെളിയുന്ന പ്രകാശത്തിനപ്പുറം ഹൃദയത്തിലെ ഭാരമാവുന്നില്ല.
നിങ്ങള്‍ ഒരു ചലച്ചിത്രവിദ്യാര്‍ത്ഥി ആണെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം നിങ്ങള്‍ കണ്ടിരിക്കണം. കാരണം ഒരു സംവിധായകന് എങ്ങനെ ആയിരിക്കണം എങ്ങനെ ആയിരിക്കരുത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണകള്‍ ഒരേ സമയം ഈ ചിത്രം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.
'ഇതാണ് യഥാര്‍ത്ഥ ചലച്ചിത്രസൃഷ്ടി'യെന്നും തന്റെ സിനിമകളെ പ്രേക്ഷകര്‍ കണ്ടിരിക്കേണ്ടത്, വിലയിരുത്തേണ്ടത് ഇങ്ങനെയാണെന്നും നിരന്തരം പല സംവിധായകരും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. സ്വാഭാവികമായും തികഞ്ഞ മുന്‍വിധികളോടെ ചിത്രത്തെ സമീപിക്കുവാന്‍ പ്രേക്ഷകര്‍ നിര്‍ബന്ധിതരാവുന്നു. ലബ്ധപ്രതിഷ്ഠനായ ഒരു സംവിധായകന്റെ ചലച്ചിത്രം മികച്ചതാവാതെ തരമില്ലല്ലോ. ചിത്രാന്ത്യം മുതല്‍ സ്തുതിഗീതങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഒഴുകിയെത്തുന്നു. സംവിധായകന് സ്വപ്നത്തില്‍പോലും കാണാത്ത ദര്‍ശനങ്ങള്‍ നിരൂപക സമ്രാട്ടുകള്‍ വരികളില്‍ കുത്തി നിറക്കുന്നു. ഒടുവില്‍ ചലച്ചിത്രോത്സവങ്ങളില്‍ നിന്നും ചലച്ചിത്രോത്സവങ്ങളിലേക്ക് ഓടിതളര്‍ന്ന് ചിത്രം മൃതിയടയുന്നു. ഈ ചരിത്രം നമ്മള് പലവുരു കണ്ടതാണ്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഇനിയും കാണേണ്ടിവരികയും ചെയ്യും.
സമകാലീന ജീവിത സാഹചര്യങ്ങളെ, സത്യങ്ങളെ കൃത്യമായി കോറിയിടുന്ന... പ്രബന്ധങ്ങള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്ക് അപ്പുറവും ആയുസ്സുള്ള ആത്മാര്‍ത്ഥമായ ചലച്ചിത്ര കൂട്ടായ്മകള്‍ക്കായി നമ്മള് ഇനിയും എത്ര നാള് കാത്തിരിക്കേണ്ടിവരും?