Nov 22, 2011

വില്ലന്മാര്‍ സംസാരിക്കുമ്പോള്‍

മുഖ്യധാരാ സിനിമയുടെ പ്രാഥമിക ലക്‌ഷ്യം ആദിമധ്യാന്തമുള്ള ഒരു കഥയെ പ്രേക്ഷകന് രസിക്കുന്ന വിധത്തില്‍ പറയുകയെന്നതാണ്‌. ചിത്രത്തിന്‍റെ ആഖ്യാന രീതികളില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്കോ, വ്യതിചലനങ്ങള്‍ക്കോ പോലും പൊതുവേ ആരും ശ്രമിക്കുവാന്‍ തന്നെ മിനക്കെടാറില്ല. ഒറ്റയും തെറ്റയുമായെത്തുന്ന ചില വേറിട്ട കാഴ്ചകള്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ പാടി പുകഴ്ത്തിയെന്നോ (ക്ലാസ്സ്‌മേറ്റ്സ്) അല്ലെങ്കില്‍ നിഷ്കരുണം തട്ടികളഞ്ഞുവെന്നോ വരാം (സിറ്റി ഓഫ് ഗോഡ്‌). നമ്മുടെ സിനിമകളില്‍ ഭൂരിപക്ഷവും നായകന്‍റെ വീരഗാഥയോ, വിജയമോ, പ്രേമ സാഫല്യമോ, ദുരന്തമോ ആണ്. മേല്‍പ്പറഞ്ഞ അതേ രീതിയില്‍ നായികയുടെ കഥകളും ദുര്‍ലഭമായി കാണാറുണ്ട്. കഥ നായകന്‍റെയോ നായികയുടെയോ അവര്‍ രണ്ടു പേരുടെയോ ആകട്ടെ പ്രതിബന്ധമായി മിക്കവാറും വില്ലനോ, വില്ലന്മാരോ, അവരുടെ സംഘപരിവാരങ്ങളോ കാണും. ഈയൊരു ഘടന തീര്‍ത്തും ഒരു സാമാന്യവല്‍ക്കരണമാണെന്ന് കരുതുക വയ്യ. കഥയിലെ നായകന് അല്ലെങ്കില്‍ നായികക്ക് ജയിക്കുവാനോ‍, പോരാടുവാനോ‍, വീരനാകുവാനോ വേണ്ട സംഘര്‍ഷാവസ്ഥയും മത്സരവും ഒരുക്കുന്നത് വില്ലന്‍റെ മേല്‍നോട്ടത്തിലാണ്. ഇത്തരം കഥകളുടെ അടിസ്ഥാന ശിലാരൂപങ്ങളെന്നത് ഇനി പറയുന്നവയാണ്. മുഖ്യകഥാപാത്രത്തിനെയോ, കഥാപാത്രത്തിന്‍റെ കുടുംബത്തിനെയോ, അല്ലെങ്കില്‍ അടുത്ത സുഹൃത്തിനെയോ വില്ലന്‍ ഉപദ്രവിക്കുകയോ, അപായപ്പെടുത്തുകയോ ചെയ്യുന്നു. മുഖ്യകഥാപാത്രത്തിനും വില്ലനും പരസ്പരം മത്സരിക്കേണ്ടി വരുന്നു. മുഖ്യകഥാപാത്രം വില്ലനേയോ, വില്ലന്‍ മുഖ്യ കഥാപാത്രത്തെയോ പിന്തുടരുന്നു. സ്വാഭാവികമായും കഥകളുടെ പശ്ചാത്തലമനുസരിച്ച് കഥാപാത്രങ്ങളുടെ രൂപങ്ങളില്‍ , സ്വഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു.


കഥാപരിസരങ്ങളിലെ മാറ്റം കഥാപാത്രങ്ങളുടെ രൂപ-ഭാവങ്ങളില്‍ വ്യതിയാനം വരുത്തുമെങ്കിലും ഓരോ കഥാപാത്രവും ഏത് ഗണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ആ കഥാപാത്രത്തിന്‍റെ ആമുഖാവതരണത്തിലൂടെയും, ചേഷ്ടകളിലൂടെയും, പ്രവൃത്തികളിലൂടെയും, മറ്റ് കഥാപാത്രങ്ങളോടുള്ള സമീപനത്തിലൂടെയും രൂപം പ്രാപിക്കുന്നുണ്ട്. നമ്മുടെ പ്രേക്ഷകര്‍ എന്നും അഭിനേതാക്കളെ സ്വീകരിച്ചിരുന്നത്, അവര്‍ നായകരോ, വില്ലന്മാരോ, ഹാസ്യ താരങ്ങളോ, അച്ഛന്‍-അമ്മ വേഷക്കാരോ, മറ്റേതെങ്കിലും വേഷക്കാരോ മാത്രമായിട്ടായിരുന്നു. അല്ലെങ്കില്‍ ചലച്ചിത്ര മേഖല പ്രേക്ഷകനെ പരുവപ്പെടുത്തിയെടുത്തത് അത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഒരു മുഖ്യധാരാ ചിത്രത്തില്‍ കഥാപാത്രത്തിന് കൃത്യവും വിശദവുമായ ആമുഖങ്ങള്‍ ഇല്ലെങ്കിലും പരിചയമുള്ള അഭിനേതാവ്‌ ദൃശ്യത്തിലേക്ക്‌ കടന്നുവരുമ്പോള്‍ ഇനം നോക്കി വേര്‍ത്തിരിക്കുവാന്‍ പ്രേക്ഷകന് സാധിക്കുന്നു, അത് ചലച്ചിത്രമെന്ന മാധ്യമത്തിന്‍റെ സൌന്ദര്യത്തോട് ചേരുന്നില്ലെങ്കിലും.

ഒറ്റക്കണ്ണ്‍, മുഖത്തെ അരിമ്പാറ, കപ്പടാ മീശ, ഐറ്റം ഡാന്‍സ്, ലഹളയോ, കലാപമോ അല്ലെങ്കില്‍ മറ്റേതെങ്കിലും അക്രമത്തോടെയുള്ള കഥാപാത്രത്തിന്‍റെ അവതരണം എന്നിങ്ങനെ വില്ലനെ നിര്‍ണ്ണയിക്കുന്ന ചില അടിസ്ഥാന ചിഹ്നങ്ങളും രീതികളും പഴയ കാല ചിത്രങ്ങള്‍ വില്ലന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരുന്നു.

കുടുംബ പശ്ചാത്തലത്തിലുള്ള കഥകളില്‍ വില്ലനെ കൂടുതലും പ്രതിനിധീകരിച്ചിരുന്നത് അമ്മാവനോ, വളര്‍ത്തച്ഛനോ, അളിയനോ, അടുത്ത പരിചയക്കാരനോ സ്ത്രീ കഥാപാത്രങ്ങളാണെങ്കില്‍ അമ്മായിയമ്മയോ, രണ്ടാനമ്മയോ ആയിരുന്നു. കുടുംബത്തിന്‍റെ പൂര്‍വ്വിക സ്വത്ത്‌, അതിന്‍റെ ഭാഗം ചെയ്യല്‍ , തറവാടിന്‍റെ അധികാരം, സ്ത്രീധനത്തിലെ കടം തുടങ്ങിയവ ആയിരുന്നു ഈ കഥാപാത്രങ്ങളുടെ കലഹ പരിസരങ്ങള്‍ . ഈ ഗണത്തില്‍പ്പെട്ട ചില ചിത്രങ്ങളില്‍ 'വില്ലത്തരം' ഉന്മൂലനം ചെയ്യപ്പെടുന്നത് മുഖ്യകഥാപാത്രങ്ങളിലൊന്നില്‍ നിന്നും വില്ലന്‍ കഥാപാത്രം എണ്ണം പറഞ്ഞൊരു കരണത്തടി ഏറ്റുവാങ്ങുന്നതിലൂടെയാകും. 'വാത്സല്യം', 'ആദ്യത്തെ കണ്‍മണി', 'ഈ പുഴയും കടന്ന്' എന്നിങ്ങനെ സൂപ്പര്‍ഹിറ്റായ എത്രയെത്ര കരണത്തടി ക്ലൈമാക്സുകള്‍ .

സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അധികാരി വര്‍ഗ്ഗം സിനിമയിലെ വില്ലന്‍റെ മുഖമായി. എണ്‍പതുകളില്‍ ഐ.വി ശശിയും ടി ദാമോധരനും ഈ ശ്രേണിയില്‍ ചെയ്ത ചിത്രങ്ങളുടെ തുടര്‍ രൂപമായിരുന്നു തൊണ്ണൂറുകളില്‍ ഷാജി കൈലാസ്‌-രഞ്ജി പണിക്കര്‍ ദ്വയങ്ങളും ചെയ്തത്. ഇവരുടെ ചിത്രങ്ങളില്‍ പൊതുജനം അറിയുന്ന നേതാക്കളില്‍ പലരും, സാംസ്ക്കാരിക സദസ്സിലെ പ്രമുഖരില്‍ ചിലരും ഏറെക്കുറെ അതേ വേഷഭൂഷാദികളോടെ മുഖ്യ വില്ലനായോ വലിയ നഗരങ്ങളില്‍ വേരുകളുള്ള, വിളിക്കുവാന്‍ ബുദ്ധിമുട്ടുള്ളൊരു പേര് സ്വന്തമായുള്ള, മറ്റൊരു വില്ലന്‍റെ പ്രധാന സംഘാടകനായോ അണിചേര്‍ന്നു. ചാനലില്‍ ലൈവായും അല്ലാതെയും രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്‍ കാണുവാന്‍ സാങ്കേതികവിദ്യ നമ്മളെ അനുഗ്രഹിക്കാതിരുന്ന ആ പഴയ കാലത്ത്‌ ജനപക്ഷത്ത്‌ നിന്നൊരു നായകന്‍ വില്ലനായ അധികാരിയെ പഴയതും പുതിയതുമായ തെറി വിളിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം പ്രമേയം. ഈ ചിത്രങ്ങളുടെ, വിശേഷാല്‍ ഷാജി കൈലാസ്‌-രഞ്ജി പണിക്കര്‍ ദ്വയത്തിന്‍റെ, ഏതാണ്ട് എല്ലാ ചിത്രങ്ങളും അവസാനിപ്പിക്കുന്ന രീതി ഏതാണ്ട് ഒന്നുതന്നെയാണ്. നായകന്‍റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ കഥാപാത്രം വില്ലന്‍റെയോ, അവരുടെ സംഘത്തിന്‍റെയോ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സകല 'നില'യും തെറ്റിയ നായകന്‍ വില്ലനെ (അതിപ്പോ എത്ര വല്യ പുള്ളിയായാലും) ഭീകരമായ ഒരാക്രമണത്തില്‍ ചുട്ടോ ബോംബുവെച്ചോ വെടിവെച്ചോ നശിപ്പിക്കുന്നു.

നായകനാല്‍ ദാരുണമായി കൊല്ലപ്പെടാതെ, നായകന്‍ തന്നെ ജീവിതമെന്ന ശിക്ഷയിലേക്ക്‌ വില്ലനെ തള്ളി വിടുന്ന ചില ചിത്രങ്ങളുണ്ട്. ടി.കെ രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത 'ചാണക്യന്‍', ദിനേശ് ബാബു സംവിധാനം ചെയ്ത 'മഴവില്ല്' എന്നിവ ഇത്തരത്തിലുള്ളവയാണ്.

മലയാളത്തിലെ കുറ്റാന്വേഷണ ചിത്രങ്ങളുടെ പൊതുവായ ഘടന പ്രേക്ഷകന്‍ കുറ്റവാളിയെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന ആരെയും കുറ്റവാളിയാക്കില്ല എന്നതാണ്. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നപോലെ അവസാന നിമിഷം വരെ ആ ചുറ്റുവട്ടങ്ങളില്‍  മൂളിപ്പാട്ടും പാടി നടന്ന ആരെയെങ്കിലും കുറ്റം ചാര്‍ത്തി കൊടുക്കുകയെന്നതാണ് മിക്കവാറും ചിത്രങ്ങളും കാണിച്ച് തരുന്നത്. കുറ്റവാളിയെ ആരും തന്നെ ചിത്രത്തിന്‍റെ അവസാനം വരെ മനസ്സിലാക്കി കളയരുതെന്ന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ട് ഒന്നിലേറെ തവണ കുറ്റം അന്വേഷിച്ച പോലീസ്‌ ഓഫീസര്‍ തന്നെ കുറ്റവാളിയായി മാറിയിട്ടുണ്ട് (വിറ്റ്‌നസ്, രാക്കിളിപ്പാട്ട്). സാത്വികനായൊരു സ്വാമി സീരിയല്‍ കില്ലറായി മാറിയിട്ടുണ്ട് (ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌).

അമ്മായിയമ്മയോ, രണ്ടാനമ്മയോ അല്ലാതെ സ്ത്രീ കഥാപാത്രങ്ങള്‍ 'വില്ലന്‍' കഥാപാത്രങ്ങളാകുന്നത് മുഖ്യമായും യക്ഷികളായാണ്. 'ഭാര്‍ഗ്ഗവീനിലയ'ത്തിന്‍റെ കറുപ്പ്-വെളുപ്പ് കാലഘട്ടം മുതല്‍ ഇന്ന് വരെയും ഡ്രസ് കോഡില്‍ പോലും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത, സുന്ദരമായി പാടുവാന്‍ തീര്‍ച്ചയായും അറിയുന്ന യക്ഷി. 'മണിച്ചിത്രത്താഴി'ലെ ഗംഗ കേറി ആവേശിച്ച അനവധി 'ബാധ ഒഴിപ്പിക്കല്‍ നാടക'ങ്ങളും ഈ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.

ഒരു കഥാപാത്രമല്ലാതേയും വില്ലന്‍ ഒരു ചിത്രത്തില്‍ രംഗപ്രവേശം ചെയ്യാം. മുഖ്യ കഥാപാത്രത്തിനെ തന്നെ ബാധിക്കുന്ന, പതിനായിരത്തില്‍ ഒരുവനോ ലക്ഷത്തില്‍ ഒരുവനോ മാത്രം വരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ, രണ്ടാമതൊരിക്കല്‍ പേരു പറയുവാന്‍ പോലും കഴിയാത്ത രോഗമാണ് ചില മലയാള ചിത്രങ്ങളിലെ വില്ലന്‍.  ചിലപ്പോള്‍ മുഖ്യ കഥാപാത്രം വിധിക്ക്‌ കീഴടങ്ങുന്നു. മറ്റ് ചിലപ്പോള്‍ നേരിയ പ്രതീക്ഷ പ്രേക്ഷകന് ബാക്കിയാക്കി ഏതെങ്കിലും വലിയ നഗരത്തിലേക്കോ, വിദേശത്തേക്കോ ചികിത്സക്കായി കഥാപാത്രം യാത്രയാകുന്നു.

വലിയ നഗരങ്ങളില്‍ നിന്നോ, വിദേശത്ത്‌ നിന്നോ നാട്ടിലെത്തി 'നിധി'യോ, പഴയ പണത്തിന്‍റെ കണക്കോ തീര്‍ക്കുവാന്‍ വരുന്ന, ചില വില്ലന്മാരുമുണ്ട്. നാട് ചുറ്റി വന്ന് നമ്മുടെ നാട്ടില്‍ തന്നെ 'തീപ്പെടു'വാന്‍ ഭാഗ്യം ചെയ്തവര്‍ (ഇന്‍ ഹരിഹര്‍ നഗര്‍, ആര്യന്‍)‍.

രാം ഗോപാല്‍ വര്‍മ്മയുടെ 'സത്യ'യില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് നഗരത്തിന്റെ ഇരുണ്ട മുഖങ്ങളിലേക്ക് മലയാള സിനിമ കണ്ണുതുറക്കുന്നത്തിന്‍റെ തുടക്കം എ.കെ സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ്പ്‌ വയലന്‍സ്‌' ആയിരുന്നു. ഹിന്ദി, തമിഴ്‌ എന്നിങ്ങനെ മറ്റ് ഭാഷകളിലെപ്പോലെ ചോരയൊഴുക്കിയില്ലെങ്കിലും മലയാളത്തിലും അക്രമം ചെയ്യാന്‍ മടിയില്ലാത്ത നായകനും ഗുണ്ടാ-കൊട്ടേഷന്‍ സംഘങ്ങളുമായി ധാരാളം കഥകള്‍ വന്നു. ഈ ശ്രേണിയിലെ മറ്റ് ഭാഷാ ചിത്രങ്ങളെ അനുകരിക്കുവാന്‍ ശ്രമിച്ചതോ അവതരണത്തിലെ ഏച്ചുകെട്ടലുകളോ തിരക്കഥകളിലെ പാളിച്ചയോ എന്തോ ചിത്രങ്ങള്‍ ഒന്നും തന്നെ വന്‍വിജയങ്ങളായില്ല. പക്ഷേ ആ ചിത്രങ്ങള്‍ക്ക് കൊച്ചിയേക്കാള്‍ മൊടയുള്ള മറ്റൊരിടവും കേരളത്തില്ലെന്ന്‍ പ്രേക്ഷകനെ തോന്നിപ്പിക്കുവാനായി. കൊട്ടേഷന്‍ സംഘങ്ങളുടേയും ഗുണ്ടാതലവന്മാരുടേയും ആസ്ഥാന കേന്ദ്രമായി ചിത്രീകരിക്കപ്പെടുന്ന കൊച്ചിയില്‍ ഈ ലേഖകന്‍ ഏതാണ്ട് അഞ്ച് വര്‍ഷത്തോളം ഉണ്ടുറങ്ങിയിരുന്നു. എത്രയോ പാതിരാത്രികളില്‍ ഒറ്റക്കും സുഹൃത്തുക്കളോടൊരുമിച്ചും ആ നഗരത്തിലും അവിടുത്തെ ഇടനാഴികളിലും പൂണ്ട് വിളയാടിയിരിക്കുന്നു. ചോര ചിന്താന്‍ വെമ്പുന്ന മൂര്‍ച്ചയുള്ളൊരു വാള്‍ തലപ്പിന്‍റെ, നേര്‍ത്തൊരു സ്വകാര്യം പോലും ഞങ്ങളില്‍ ആരും തന്നെ കേട്ടിട്ടില്ല. നിണമൊഴുകുന്ന നീര്‍ച്ചാലുകളൊന്നും ഞങ്ങളുടെ ശ്രദ്ധ തെറ്റിച്ചിട്ടുമില്ല. എങ്കിലും ഞാനെന്ന പ്രേക്ഷകന്‍ മനസ്സിലാക്കേണ്ടി വരുന്നു, കൊച്ചിയെന്നത് കടലിന്‍റെ പരിലാളനയുള്ള പഴയ റാണിമാത്രമല്ലെന്ന്‍!

മറ്റ് ഭാഷകളിലെ സിനിമകളില്‍ ഏറെ കൊണ്ടാടപ്പെടുകയും എന്നാല്‍ നമുക്ക്‌ ഉദാഹരണങ്ങള്‍ നിരത്തുവാന്‍ ഇല്ലാത്ത ഈ ജനുസ്സിലെ ചില കഥാപാത്രങ്ങലുണ്ട്. 'സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം' കൊണ്ട് അതിമാനുഷികമായ പ്രവൃത്തികള്‍ നമ്മുടെ ചില നായക കഥാപാത്രങ്ങള്‍ക്ക് ചെയ്യേണ്ടി വരാറുണ്ടെങ്കിലും എടുത്തു പറയാവുന്ന 'സൂപ്പര്‍ ഹ്യൂമന്‍' കഥാപാത്രം നമ്മുടെ സിനിമയില്‍ ഇനിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 'സൂപ്പര്‍ വില്ലന്‍' കഥാപാത്രങ്ങള്‍ നമുക്കിനിയുമില്ല.

ഈ വര്‍ഷമാദ്യം 'ട്രാഫികി'ല്‍ തുടങ്ങി ഇക്കഴിഞ്ഞ ഒക്ടോബറില്‍ 'ഇന്ത്യന്‍ റുപ്പി' വരെ ഭേദപ്പെട്ട ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. അവയില്‍ പലതും മുഖ്യധാരാ സിനിമ പരിചയിച്ച വഴികളില്‍ നിന്നും കുതറി മാറി നടന്നവയായിരുന്നു. കഥാപാത്ര നിര്‍മ്മിതിയിലെ വാര്‍പ്പുമാതൃകകളെ ചില ചിത്രങ്ങളെങ്കിലും വ്യക്തമായി നിരാകരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട 'ആദാമിന്‍റെ മകന്‍ അബു'-വില്‍ കൊടിയ വില്ലത്തരം പോയിട്ട് കളങ്കമേയില്ലാത്ത ഒരു പറ്റം കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്‍. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പറി'-ല്‍ ചില്ലറ മൊട കാണിക്കുന്നവരുണ്ടെങ്കിലും വില്ലന്മാരില്ലെന്ന്‍ പറയേണ്ടി വരും, വില്ലത്തരങ്ങളുമില്ല. 'ചാപ്പാ കുരിശി'ല്‍ കഥാപാത്രങ്ങളെ പുതിയ കാല ജീവിതത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നു. നായക-വില്ലന്‍ അതിര്‍ത്തികള്‍ വരക്കാതെ നന്മ-തിന്മകളുടെ സമ്മിശ്രമായ കഥാപാത്രങ്ങള്‍. 'ചാപ്പാ കുരിശ്' പറയുന്നത്പോലെ 4G കാലത്തെ വില്ലന്മാര്‍ വേഷങ്ങള്‍കൊണ്ട് നമുക്ക്‌ തിരിച്ചറിയാന്‍ പറ്റുന്നവര്‍ ആകണമെന്നില്ല. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും.

പ്രശക്ത ചലച്ചിത്ര നിരൂപകനായ റോജര്‍ എബര്‍ട്ട് വില്ലന്മാരെ കുറിച്ച് ഇങ്ങനെ പറയുന്നു: "ഒരു സിനിമ ആ ചിത്രത്തിലെ വില്ലനോളം മാത്രമേ നന്നാകുന്നുള്ളൂ. നായകനും അയാളുടെ തന്ത്രങ്ങളും സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നിടത്തോളം ഒരു വൈഭവമുള്ള വില്ലനാണ് നല്ല ശ്രമത്തിനെ വിജയമാക്കുന്നത്."

നവം. 2011, മാധ്യമം ആഴ്ചപ്പതിപ്പ്‌

Aug 30, 2011

ബ്ലസിയുടെ 'പ്രണയം'


ആശയത്തിന്റെ ബീജാവാപം മുതല്‍ ഇരുട്ടില്‍ പ്രകാശമായി വീഴുന്നത്‌ വരേയും ഒരു ചലച്ചിത്രത്തിന്റെ ദൃശ്യങ്ങളിലും അതിന് പുറകിലുമായി വീഴുന്ന വിയര്‍പ്പ് നൂറ് കണക്കിന് വരുന്ന മനുഷ്യരുടെ, പ്രയത്നത്തിന്റേതാണ്. അതിന് ഏറെ മികച്ച ചിത്രമെന്നോ 'കുഴപ്പമില്ലാത്ത' ചിത്രമെന്നോ, 'അയ്യേ മോശം' ചിത്രമെന്നോ വ്യത്യാസമില്ല. ജനപ്രീതിയിലോ പുരസ്കാരങ്ങളുടെ പട്ടികയിലോ കയറിപ്പറ്റുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മാസങ്ങളുടെ വിയര്‍പ്പിന് 'അണ-പൈ' പോലും വിലയില്ലാതെയാകുവാന്‍ ദിവസങ്ങളോ അല്ലെങ്കില്‍ , വിവിധ മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും വല വിരിച്ചിരിക്കുന്ന നടപ്പ്‌ കാലത്ത്‌ കേവലം മണിക്കൂറുകളോ മാത്രം മതി. മുഖ്യധാരയില്‍ വിജയിക്കുന്ന താരങ്ങളെ കിട്ടിയ വിലക്ക് പറഞ്ഞുറപ്പിക്കുന്നതും 'ബോക്സ് ഓഫീസ്‌ പരീക്ഷ' വിജയിക്കുന്ന ചിത്രങ്ങളിലെ 'ട്രെന്‍ഡ്‌' കടം കൊള്ളുന്നതും വിയര്‍പ്പിന് ഒരു മിനിമം വില ഉറപ്പ്‌ വരുത്തുന്നതിന്റെ ഭാഗമാണ്.

ഇതിവൃത്തത്തിന്റെ സ്വീകരണത്തിലും കഥാപാത്ര സൃഷ്ടിയിലും വീട്ടുവീഴ്ചകള്‍ ഏറെയില്ലാത്ത, തുടര്‍ച്ചയായി ചിത്രങ്ങളൊരുക്കുന്ന, മലയാള ചലച്ചിത്ര വര്‍ത്തമാനകാലത്തിലെ പ്രമുഖ സംവിധായകന്‍ ബ്ലസിയായിരിക്കണം. ചലച്ചിത്രങ്ങളെ വിജയിപ്പിക്കുന്നതും തീയ്യറ്ററില്‍ നിലനിറുത്തുന്നതും 'ഈ ഞങ്ങളാ'ണെന്ന് തെമ്മാടിക്കൂട്ടം വീമ്പിളക്കുകയും, തങ്ങളുടെ പ്രിയതാരം തീയിലൂടെ അള്‍ട്രാ സ്ലോമോഷനില്‍ പറന്ന്‍ വരണം, വില്ലന്റെ വായിലേക്ക് തുപ്പലിനൊപ്പം സംഭാഷണവും തുപ്പണം, സര്‍വ്വോപരി പത്ത്‌ ഫ്രയിമില്‍ ഒന്‍പതിലും നിറഞ്ഞ് നില്‍ക്കണമെന്നൊക്കെ ആഗ്രഹിക്കുന്ന അതേ കാലത്താണ്, ബ്ലസി മോഹന്‍ലാലിനെ സംസാരിക്കുവാന്‍ പോലും ബുദ്ധിമുട്ടുന്ന, ശരീരം തളര്‍ന്ന മാത്യൂസാക്കി വീല്‍ ചെയറില്‍ തള്ളികൊണ്ട് വരുന്നത്.

പേരക്കുട്ടിയോടൊപ്പം താമസിക്കുവാനെത്തിയ അച്യുതമേനോന്‍ യാദൃശ്ചികമായി ലിഫ്റ്റില്‍ വെച്ച് ഗ്രേസിനെ കാണുന്നു, വര്‍ഷങ്ങള്‍ക്ക്‌ ശേഷം... ഗ്രേസും അച്യുതമേനോനും ഒരിക്കല്‍ പ്രണയത്തിലായിരുന്നു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മാത്യൂസാണ് ഗ്രേസിന്റെ ഭര്‍ത്താവ്‌. കുടുംബം, കുടുംബ ബന്ധങ്ങള്‍ , ബന്ധങ്ങളുടെ മൂല്യം, അവയിലെ ഇഴയടുപ്പവും അകല്‍ച്ചയും എന്നിങ്ങനെ മുന്‍പും പലപ്പോഴായി ബ്ലെസ്സിയുടെ ചിത്രങ്ങളിലെ പ്രമേയ പരിസരങ്ങള്‍ തന്നെയാണ് ഈ 'പ്രണയ'വും പങ്കുവെക്കുന്നത്.

ഇത്ര മിഴിവുള്ള മുഖ്യ സ്ത്രീ കഥാപാത്രവും ആ കഥാപാത്രത്തിന്റെ മികച്ച അവതരണവും കുറേനാള്‍ കൂടിയാണ് ഒരു മലയാള ചിത്രത്തില്‍ കാണുവാന്‍ അവസരമുണ്ടാകുന്നത്. ഇന്ത്യയിലെ ഏറ്റവും അഴകുള്ള അഭിനേത്രിയെന്നു സത്യജിത്‌ റായ്‌ ഒരിക്കല്‍ വിശേഷിപ്പിച്ച ജയപ്രദയാണ് ഗ്രേസിനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെ മുന്‍പ്‌ പുറത്തുവന്ന ബ്ലസിയുടെ തന്നെ 'ഭ്രമര'മാണ് മോഹന്‍ലാല്‍ എന്ന നടനെ ഓര്‍ക്കാവുന്ന സമീപകാലത്തെ ഒരു ചിത്രം. വലത് വശം തളര്‍ന്ന മാത്യൂസിനെ നിയന്ത്രിതമായ ചലനങ്ങളോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്യൂസിനെ മെത്തേഡ്‌ ആക്ടിംഗിന്റെ അപ്പോസ്തലന്മാരായ നടന്മാര്‍ കാഴ്ചവെച്ച ചില പൂര്‍വ്വ മാതൃകകളുമായി ആരെങ്കിലും താരതമ്യത്തിന് ശ്രമിക്കുമോ എന്നറിയില്ല. മാസങ്ങളുടെയോ വര്‍ഷങ്ങളുടേയോ വിശദമായ തയ്യാറെടുപ്പുകളോടെ രൂപം പ്രാപിക്കുന്ന ആ കഥാപാത്രങ്ങളും മാത്യൂസും കളിക്കുവാനിറങ്ങുന്ന ഇടങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗും ഐ-ലീഗും തമ്മിലുള്ള വ്യത്യാസമുണ്ട്.

കഥാപാത്രം ഊമയാണെങ്കില്‍ മാത്രം ഇനി മലയാളത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് ഓംപുരി പറഞ്ഞിട്ട് ഏറെ നാളാകുന്നതിന് മുന്‍പ് തന്നെ അതേ ലീഗില്‍ നിന്നും ഒരാള്‍ , അനുപം ഖേര്‍ കടം കൊണ്ട റിസബാവയുടെ ശബ്ദവുമായി 'പ്രണയ'ത്തില്‍ അച്യുതമേനോനാകുന്നു. മലയാളം വഴങ്ങുന്നില്ല എന്നത് അനുപം ഖേറിന്റെ അച്യുതമേനോനെ ബാധിച്ചിട്ടുമുണ്ട്. എങ്കിലും മലയാളത്തിലെ തന്റെ അനുഭവത്തെ കുറിച്ചും ബ്ലസിയെന്ന സംവിധായകനെ കുറിച്ചും അദ്ദേഹം വാചാലനായതും, ബോളിവുഡില്‍ താന്‍ മലയാള സിനിമയുടെ അംബാസിഡര്‍ ആയിരിക്കുമെന്ന് പറഞ്ഞതും ഏതൊരു മലയാള ചലച്ചിത്ര പ്രേമിക്കും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

ഗുരു കാരണവന്മാര്‍ക്കുള്ള കൃപ പലപ്പോഴും പിള്ളേര്‍ക്ക് ഉണ്ടാകണമെന്നില്ലെന്ന് പറയുന്നതുപോലെയാണ് ചിത്രത്തിലെ അഭിനേതാക്കളായ ഇളംതലമുറയുടെ കാര്യം, എല്ലാവരേയും ഉദ്ദേശിച്ചില്ല കെട്ടോ. തന്റെ സ്ഥായീഭാവമല്ലാതെ മറ്റേതെങ്കിലും ഒരു ഭാവം മുഖത്ത്‌ വിരിയിക്കുന്നതില്‍ ഈ ചിത്രത്തിലും അനൂപ്‌ മേനോന്‍ പരാജയപ്പെട്ടുവെന്ന് ഖേദപൂര്‍വ്വം പറയട്ടെ. സംഭാഷണം തെറ്റാതെ പറയുന്നതാണ് അഭിനയമെന്ന് ധരിച്ച് വശായ വേറെയും ചിലരുണ്ട് ചിത്രത്തില്‍ . വൃത്തിയായി ജോലി ചെയ്ത മൂന്ന്‍ പേരുടെ ചുറ്റിലുമായി കഥ വളരുന്നത് കൊണ്ട് വലിയ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല എന്നതാണ് ആശ്വാസം.

ക്യാമറകൊണ്ട് എങ്ങനെയെങ്കിലും എന്തെങ്കിലുമൊക്കെ പകര്‍ത്തിയാല്‍ അത് സിനിമയായെന്ന് ധരിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ടെന്ന് പറഞ്ഞു യുട്യൂബിന് തന്നെ മടുത്തിരിക്കുന്നു. ഈ ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരുടെ മികച്ച ശ്രമം സാധാരണ ചലച്ചിത്ര പ്രേക്ഷകന് പോലും വ്യക്തമാകുന്നതാണ്. സ്വതന്ത്ര ഛായാഗ്രാഹകനായി കേവലം രണ്ടാമത്തെ ചിത്രം മാത്രമാണ് സതീഷ്‌ കുറുപ്പിന്റെത്. ക്യാമറകൊണ്ടുള്ള വര തനിക്ക്‌ അറിയാമെന്ന് 'അന്‍വറി'ല്‍ തന്നെ കുറുപ്പ് തെളിയിച്ചതുമാണ്. 'ഭ്രമര'ത്തില്‍ ഒറിജിനലിനെ വെല്ലുന്ന ലോറിക്കാരുടെ മറുനാടന്‍ കുളിപ്പുരകള്‍ ഒരുക്കിയ കലാസംവിധായകനായ പ്രശാന്ത്‌ മാധവ് തന്നെയാണ് ഈ ചിത്രത്തിലും കലാസംവിധായകനായി പ്രവര്‍ത്തിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ സുന്ദരമായ 'കടാപ്പുറവും' സെമിത്തേരിയും 'ഒള്ളത് തന്നെ'യെന്ന് ചോദിച്ച് പോകും.

മുഖ്യധാരാ ചിത്രങ്ങളിലെ സംഭാഷണങ്ങളിലൂന്നിയ പതിവ് അവതരണ രീതി പിന്തുടരുന്ന ചിത്രമാണ് 'പ്രണയ'വും. ദൃശ്യങ്ങളെ വിഴുങ്ങുന്ന സംഭാഷണങ്ങള്‍ . സ്വാഭാവികമായും ചിത്രത്തിന്റെ ദൈര്‍ഘ്യം താരതമ്യേന കൂടുതലാണ്. പലപ്പോഴും ചിത്രത്തിലെ ഇതിവൃത്തത്തിന്റെ ഒഴുക്ക് പ്രവചനീയമാണ്. ഇതായിരിക്കണം കഥാപാത്രങ്ങളുടെ മുറിവ് പലപ്പോഴും കഥാപാത്രങ്ങളുടേത് മാത്രമായി ഒതുങ്ങി പോകുന്നതിന് കാരണം.

ഏതാണ്ട് എല്ലാ സംവിധായകര്‍ക്കും അവരവരുടേതായ ശൈലിയും ഇഷ്ടങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും അവ തെളിഞ്ഞു നില്‍ക്കുകയും ചെയ്യും, കുപ്രസിദ്ധമായ 'നീരദിയന്‍ സ്ലോ മോഷന്‍' പോലെ. ഊഷ്മളവും സൌഹാര്‍ദ്ദപരവുമായ പിതൃ-പുത്ര ബന്ധം ബ്ലസി ചിത്രങ്ങളിലുണ്ട്. സ്വന്തം മകനല്ല എങ്കിലും 'കാഴ്ച'യില്‍ മാധവനും കൊച്ചണ്ടാപ്രിയും, 'തന്മാത്ര'യില്‍ രമേശന്‍ നായരും രമേശന്‍ നായരുടെ അച്ഛനും. 'തന്മാത്ര'യിലെ പിതാവിനേയും പുത്രനേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്, 'പ്രണയ'ത്തിലെ അച്യുതന്‍ നായരും മകനും. പാളിപ്പോയ 'കല്‍ക്കത്ത ന്യൂസ്' ഒഴികെ ബ്ലസിയുടെ എല്ലാ ചിത്രങ്ങളും വികസിക്കുന്നത് ഒരു കുടുംബത്തിന്റെ അകത്തളത്തിലാണ്. അച്ഛനും അമ്മയും മകളുമുള്ള കൊച്ചു കുടുംബങ്ങള്‍ ('തന്മാത്ര'യിലെ രമേശന്‍ നായര്‍ക്ക്‌ ഒരു മകനും കൂടിയുണ്ട്). തീര്‍ത്തും വ്യത്യസ്തമായ ഗണത്തില്‍പ്പെട്ട ചിത്രമായ 'ഭ്രമര'ത്തില്‍ പോലും മുഖ്യ കഥാപാത്രങ്ങള്‍ രണ്ടു പേരുടേയും കുടുംബങ്ങളുടെ വാര്‍പ്പ്‌ മാതൃക മേല്‍ സൂചിപ്പിച്ചത് തന്നെ. ഏതു ചിത്രത്തെ കുറിച്ചും ആത്യന്തികമായി ചിത്രം മികച്ചതാണോ അല്ലയോ എന്നതാണ് വിലയിരുത്തേണ്ടത് എന്നറിയാം. എങ്കിലും 'പ്രണയ'ത്തിലെ ഒരു ചിത്രം താഴെ കൊടുക്കുന്നു...


ബ്ലെസിയുടെ തന്നെ കൊച്ചു ചിന്താവിഷയങ്ങളും ജീവിത ദര്‍ശനങ്ങളുമായിരിക്കണം പലപ്പോഴും ബ്ലെസിയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരോടായി പങ്കുവെക്കാറുള്ളത്. എങ്കിലും 'തന്മാത്ര'യിലെ രമേശന്‍ നായരെപ്പോലെ പ്രഗത്ഭരായ ചിലര്‍ ഇടക്ക്‌ കയറി പ്രസംഗിച്ച് മുഷിപ്പിക്കാറുണ്ട്. പ്രണയത്തെ കുറിച്ചുള്ള ചില ഉദ്ധരിണികള്‍ നിറയുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍. സംഭാഷണങ്ങളില്‍ 'സന്തോഷങ്ങളുടെ തുടര്‍ച്ചയാകണം ജീവിതം' എന്നിങ്ങനെ സുഖമുള്ള ചില മുകുളങ്ങളുമുണ്ട്.

കണ്ടു പരിചയിച്ച വാര്‍പ്പ്‌ മാതൃകയില്‍ അല്ലാതെ കഥാപാത്രങ്ങള്‍ , ഇതിവൃത്തം എന്നതാണ് 'പ്രണയ'ത്തിന്റെ സുഖം. അതിന് പിന്‍ബലമായി മികച്ച അഭിനേതാക്കള്‍ കൂടിയാകുമ്പോള്‍ കേവലം 'ധനനഷ്ടം-ദ്രവ്യനഷ്ടം-സമയനഷ്ടം-മാനഹാനി' ചിത്രങ്ങള്‍ കാണേണ്ടി വരുന്നതിനേക്കാള്‍ ഇത് എത്രയോ ഭേദപ്പെട്ടത്, മികച്ചത്. എങ്കിലും 'കാഴ്ച'യും 'തന്മാത്ര'യും പോലെ ഒരു നോവോ, അനുഭവവോ 'ഭ്രമരം'പോലെ കടുത്ത 'ഇമേജറി'യോ 'പ്രണയം' ബാക്കിവെക്കുന്നില്ല. 'പ്രണയ'ത്തിന് 'പ്രണയ'മാകാനല്ലേ കഴിയൂ :)

ആകെത്തുക:
മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള, വാര്‍പ്പ്‌ മാതൃകയില്‍ അല്ലാതെ ഒരു ചിത്രം. Recommended...