Showing posts with label മലയാള ചലച്ചിത്രം. Show all posts
Showing posts with label മലയാള ചലച്ചിത്രം. Show all posts

Jan 6, 2013

അന്നയുടേയും റസൂലിന്‍റെയും പ്രണയകാലത്തില്‍

മികച്ചതായിരിക്കുമെന്ന പ്രതീക്ഷയുള്ള പുസ്തകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പ്‌ വല്ലാത്തതാണ്. പക്ഷേ, നമ്മളെ അങ്ങനെ വിഷമിപ്പിക്കാന്‍ ഇപ്പോള്‍ നമുക്കിടയില്‍ ഒരുപാട് എഴുത്തുകാരും ചലച്ചിത്രകാരന്മാരുമില്ല. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് 2013 കുറച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. രാജീവ്‌ രവിയുടെ 'അന്നയും റസൂലും', എം.ടിയുടെ രചനയില്‍ 'ഏഴാമത്തെ വരവ്', ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ' ആമേന്‍ ', അമല്‍ നീരദ്‌ നിര്‍മ്മാണ കമ്പനിയുടെ Anthology ചിത്രം 'അഞ്ച് സുന്ദരികള്‍'. ഈ നിര ഇനിയും നീട്ടേണ്ടി വരും. ഈ കുറിപ്പ്‌ 'അന്നയേയും റസൂലിനേയും' കുറിച്ചാണ്..


പ്രണയകഥകള്‍ക്ക് എന്നും മാതൃകാരൂപമായ, വിഖ്യാതര്‍ 'റോമിയോ-ജൂലിയറ്റാ'ണ് അന്ന-റസൂല്‍ പ്രണയത്തിന്‍റെ ആധാരശില. പുതിയ കാലത്തില്‍ , വിശാല കൊച്ചിയില്‍ ,  രാജീവ്‌ രവി - ജി സേതുനാഥ് (സേതുനാഥ് FTII, പൂനെയില്‍ നിന്നും ചിത്രസംയോജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്) - സന്തോഷ് എച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന്‍ രൂപം നല്‍കിയ കഥക്ക് തിരക്കഥാരൂപം ഒരുക്കിയത്‌ ചെറുകഥാകൃത്ത് കൂടിയായ സന്തോഷ് എച്ചിക്കാനമാണ്. ഏറെ കാലങ്ങളായി നാട്ടിലെ സിനിമാക്കാര്‍ വരയ്ക്കുന്ന വെറുമൊരു 'കൊച്ചി'യല്ല, 'ഛോട്ടാ മുബൈ'യുമല്ല, രാജീവ്‌ രവിയുടെ കൊച്ചി. ഇതില്‍ ഫോര്‍ട്ട്കൊച്ചിയും മട്ടാഞ്ചേരിയും വൈപ്പിനും ജെട്ടിയും എറണാകുളം നഗരവും, ആ നാടും നാട്ടുകാരും ഭാഷയും സംസ്കാരവും 'വിശാലമായി' അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഉദാഹരണത്തിന് ചിത്രാരംഭത്തിലെ പള്ളിപ്പെരുന്നാള്‍. ഇത്രയും യഥാതഥമായി ആവിഷ്ക്കരിക്കപ്പെട്ട പള്ളിപ്പെരുന്നാള്‍ മുന്‍പ് ഒരു മലയാള ചിത്രത്തിലും കണ്ടതായി ഓര്‍ക്കുന്നില്ല. അങ്ങിനെയങ്ങിനെ കേവലമൊരു നാട്ടില്‍ സംഭവിക്കാവുന്ന കഥയേക്കാള്‍ ആ നാടിന്‍റെ സ്വഭാവ-സംസ്കാര സവിശേഷതകള്‍ കൂടി ഇതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, പെരുമാറുകയും, പോരടിക്കുകയും ചെയ്യുന്നുണ്ട്.

Synopsis:

കപ്പലില്‍ പണിയെടുക്കുന്ന ആഷ്ലിയുടെ ഓര്‍മ്മയിലൂടെയാണ് 'അന്നയും റസൂലും' അവതരിപ്പിക്കപ്പെടുന്നത്. മട്ടാഞ്ചേരിയില്‍ താമസക്കാരായ പൊന്നാനിക്കാരാണ് ഹൈദറും ഇളയ സഹോദരന്‍ റസൂലും. ജങ്കാറില്‍ പണിയെടുക്കുന്ന ഹൈദര്‍ , കഴിഞ്ഞ കുറേ നാളുകളായി ഗള്‍ഫില്‍ പോകുവാന്‍ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നു. റസൂല്‍, ഫോര്‍ട്ട് കൊച്ചിയില്‍ ടൂറിസ്റ്റ് ടാക്സി ഓടിക്കുന്നു. റസൂലിന്‍റെ സുഹൃത്തുക്കളാണ് അബുവും കോളിനും.

നിശ്ചയമില്ലാത്ത അബുവിന്‍റെ ആവശ്യങ്ങളോടൊപ്പം യാത്ര ചെയ്യവേ റസൂല്‍ , യാദൃശ്ചികമായി അന്നയെ കണ്ടുമുട്ടുന്നു. കൊച്ചി നഗരത്തിലെ ഒരു മുന്‍നിര വസ്ത്രവ്യാപാര കേന്ദ്രത്തില്‍ സെയില്‍സ്‌ ഗേളായിരുന്നു വൈപ്പിന്‍കാരിയായ അന്ന. എന്നാല്‍ അന്നയുടെയും റസൂലിന്‍റെയും മാത്രം കഥയല്ല ഈ ചിത്രം. ഇതില്‍ കൊച്ചിയിലെ ജീവിതമുണ്ട്, അവിടത്തെ ഇഷ്ടങ്ങളും നേരമ്പോക്കുകളും, സ്നേഹവും പരിഭവങ്ങളും, സൗഹൃദങ്ങളും വിരോധവും, പകയും പ്രതികാരവുമുണ്ട്.

കഥാപാത്രങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യരെന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രത്തിലെ മിക്കവാറും എല്ലാ അഭിനേതാക്കളുടേയും തെരഞ്ഞെടുപ്പ്. അതില്‍ താരങ്ങള്‍ മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും നാട്ടുകാരും, മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരുമുണ്ട്. രഞ്ജിത്, പി ബാലചന്ദ്രന്‍, ആഷിക്ക് അബു, ജോയ്‌ മാത്യു (ഷട്ടര്‍), എം.ജി ശശി എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ കാണുവാന്‍ സാധ്യതയുള്ള മുഖങ്ങളാണ്
ഷൈന്‍ ടോം ചാക്കോ (അബു), സൗബിന്‍ ഷാഹിര്‍ (കോളിന്‍) എന്നിവരുടേത്‌. നിശബ്ദയായി പ്രണയം ഏറ്റുവാങ്ങുന്ന അന്നയും (ആന്‍ഡ്രിയ), അതിനേക്കാള്‍ , പ്രണയ പരവശനാകുന്ന റസൂലും (ഫഹദ്‌ ഫാസില്‍) മികച്ച നിമിഷങ്ങള്‍ ചിത്രത്തില്‍ കരുതിവെക്കുന്നുണ്ട്. പ്രതിഭയും ഇണങ്ങുന്ന കഥാപാത്രങ്ങളും ഫഹദിന് മലയാളത്തിലെ മുന്‍നിര നടന്മാര്‍ക്കിടയില്‍ ഇടം നല്‍കുന്നുണ്ട്. രണ്ട് ചിത്രങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ മസില്‍ വീര്‍പ്പിക്കാനും കുളിംഗ് ഗ്ലാസ്‌ വെയ്ക്കുവാനും ഡോണാകുവാനും വെമ്പുന്നവര്‍ക്കിടയില്‍ ഫഹദ്‌ അഭിനന്ദനമര്‍ഹിക്കുന്നത്, 'ആമേന്‍', 'ഒളിപ്പോര്' മുതലായ ചിത്രങ്ങളിലെ വ്യത്യസ്തമായ പാത്രസൃഷ്ടികള്‍ക്ക് ശ്രമിക്കുന്നത് കൊണ്ടാണ്.

എല്ലാ പ്രേമകഥകളും‍, പൈങ്കിളികള്‍ ആകണമെന്നില്ല. പക്ഷേ, തീയ്യറ്ററില്‍ ഇരച്ചെത്തുന്ന ബഹുജനം ഒരു പ്രണയകഥയില്‍ പ്രതീക്ഷിക്കുന്നത് കാല്‍പ്പനികതയോ, അവര്‍ കണ്ടുപരിചയിച്ച ദൃശ്യഭംഗികളോ ആണ്. പ്രണയം പൂവിട്ടാലുടന്‍ അരക്കെട്ടിളകി നായിക തോഴിമാരോടൊത്ത് ആടണം, നായകന്‍ പാടണം, കാറ്റടിക്കണം, കാണാന്‍ പറ്റാതാവണം, അതുകണ്ട് കയ്യടിക്കണം. നിര്‍ഭാഗ്യവശാല്‍ റസൂലിന്‍റെയും അന്നയുടേയും പ്രണയം ചെറിയ ചെറിയ സംഭവങ്ങളിലൂടെ ഉണരുന്ന, പലപ്പോഴും നിശബ്ദമായി വാചാലമാവുന്ന ഒന്നാണ്. ആര്‍ത്ത് വിളിച്ചും നൃത്തം ചെയ്തും പിന്നെ തോന്നിയതൊക്കെ കാട്ടികൂട്ടിയും, വെപ്രാളപ്പെട്ട് സിനിമ കാണുന്ന മൂലക്കുരുവിന്‍റെ അസ്കിതയുള്ള പുതിയ കാലത്തിന് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യബോധമുള്ള ആഖ്യാനരീതി പരിചിതമായിരിക്കണമെന്നില്ല, പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞെന്ന് വരികയുമില്ല. ഒരു സംവിധായകന്‍റെ ദൃശ്യാവിഷ്കാരം പ്രേക്ഷകന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി വളയണമെന്ന് ശഠിക്കുന്ന പോലെ തോന്നും പ്രേക്ഷകരില്‍ ചിലരുടെ പ്രതികരണങ്ങള്‍ കേട്ടാല്‍ . എന്നാല്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളുമില്ല, അഭിപ്രായ പ്രകടനങ്ങളുമില്ല. സംവിധായകന്‍റെ ബുദ്ധികൂര്‍മ്മതയേയും, ധീരതയേയും അഭിനന്ദിക്കുകയും ചെയ്യും.

പ്രണയകഥകളുടെ പൊതുവേയുള്ള തെളിമയും വര്‍ണ്ണാഭവുമായ ദൃശ്യപരിചരണരീതിയല്ല, 'അന്നയും റസൂലിന്‍റെ'ത്. രാജീവ്‌ രവി ഛായാഗ്രാഹകനായിരുന്ന 'ഗാംഗ്സ് ഓഫ് വാസയ്പൂറി'ന്‍റെയോ അദ്ദേഹത്തിന്‍റെ ആദ്യകാല ചിത്രങ്ങളിലൊന്നായ 'ബൈ പാസ്സി'ന്‍റെയോ പരുക്കനും ഇരുണ്ടതുമായ ദൃശ്യാഖ്യാനമാണ് ഈ ചിത്രത്തിന്‍റെത്. സ്വാഭാവികവും യഥാര്‍ത്ഥമായ ദൃശ്യങ്ങള്‍ക്കായി ഛായാഗ്രാഹകനായ മധു നീലകണ്ഠന്‍ സ്വാഭാവികമായ പ്രകാശത്തിലാണ് ഈ ചിത്രം ഏതാണ്ട്‌ പൂര്‍ണ്ണമായും ചിത്രീകരിച്ചത്. പ്രഭാതമായാലും സന്ധ്യയായാലും രാത്രിയായാലും എല്ലാം അങ്ങനെതന്നെ. കൊച്ചിയിലെ വിവിധഭാഗങ്ങളില്‍ യഥാര്‍ത്ഥ ജനക്കൂട്ടങ്ങളെ തന്നെ പകര്‍ത്തുവാന്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ ഉപയോഗിക്കുകയും ചെയ്തു ('സെക്കന്‍റ് ഷോ'യുടെ ഛായാഗ്രാഹകനായിരുന്ന പപ്പുവും ജയേഷ് നായരുമായിരുന്നു സെക്കന്‍റ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തത്‌).

മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ സംഭാഷണങ്ങളേക്കാള്‍  അഭിനേതാക്കള്‍ തല്‍ക്ഷണം സ്വാഭാവികമായി പറയുന്ന, ആവിഷ്ക്കരിക്കുന്ന സംഭാഷണങ്ങളില്‍ മുഴുപ്പുള്ള തെറികളും, ഭാഷയില്‍ , കൊച്ചിയുടെ തനത് രൂപവും ശൈലിയും, അതിന് വല്ലാത്തൊരു സുഖവുമുണ്ട്. എസ് രാധാകൃഷ്ണന്‍ ചെയ്ത തത്സമയ ശബ്ദലേഖനം, ചിത്രാരംഭത്തില്‍ ചില വേളകളില്‍ വ്യക്തമാകാതെ അനുഭവപ്പെട്ടുവെങ്കിലും, ചിത്രത്തിന്‍റെ സമഗ്രതയില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട് (ശബ്ദമിശ്രണം: തപസ്‌ നായിക്‌).

സ്വാഭാവികമായ ദൃശ്യങ്ങളുടെയും അവ പകര്‍ത്താനെടുത്ത ഗോറില്ലാ ഫിലിംമേകിംഗ് രീതികളുടേയും പേരിലാകും മലയാള സിനിമയില്‍ 'അന്നയും റസൂലും' സ്വന്തമായ ഒരിടം കണ്ടെത്തുന്നത്. ചിത്രീകരണത്തില്‍ വേറിട്ട വഴി സ്വീകരിക്കുകയും, അതില്‍ മുഖ്യധാരയിലെ അഭിനേതാക്കള്‍ ഭാഗമാകുകയും, ചിത്രം കേരളത്തിലെ ഒരുപിടി തീയ്യറ്ററുകളില്‍ എത്തുകയും, അത് കാണുവാന്‍ ജനം തയ്യാറാവുകയും ചെയ്യുമ്പോള്‍ ഈ പ്രണയചിത്രത്തിനെ മലയാളത്തിലെ ഒരു ലാന്‍ഡ്മാര്‍ക്ക്‌ ചിത്രമെന്നോ മലയാളത്തിന്‍റെ 'സുബ്രഹ്മണ്യപുര'മെന്നോ വിളിക്കേണ്ടി വരും


മലയാളിയും, ഇന്ന്‍ ഇന്ത്യയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളും, നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്‍റെ ഭര്‍ത്താവുമാണ്, ആദ്യമായി ചിത്രം സംവിധാനം ചെയ്യുന്ന രാജീവ്‌ രവി. 'ചാന്ദ്നി ബാര്‍' മുതല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'ഗാംഗ്സ് ഓഫ് വാസയ്പൂര്‍' വരെ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ 'ക്ലാസ്മേറ്റ്സി'നും ഇദ്ദേഹത്തിന്‍റെത് തന്നെയായിരുന്നു ഛായാഗ്രഹണം.

ചിത്രത്തിന്‍റെ ദൈര്‍ഘ്യത്തിനെ കുറിച്ച്, അവസാന ഭാഗങ്ങള്‍ക്ക് മുന്‍പായുള്ള ഇഴച്ചിലിനെ കുറിച്ച് ഒരുപാട്പേര്‍ പരാതി പറയുന്നത് കണ്ടു. രണ്ട് മുതല്‍ രണ്ടേകാല്‍ മണിക്കൂര്‍ വരെയാണ് ഇപ്പോള്‍ ഒരു മലയാള ചിത്രത്തിന്‍റെ ശരാശരി ദൈര്‍ഘ്യം. ശീലിച്ച് പോയവര്‍ക്ക്‌ 2 മണിക്കൂര്‍ 45 മിനിറ്റ്‌ കൂടുതലാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ എഴുതിയ മൂലരൂപത്തിനെ കുറിച്ച് രാജീവ്‌ രവി 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രകാലം കൊണ്ട് മനസ്സിലും പേപ്പറിലും പിന്നീട് ക്യാമറയിലുമായി ആവിഷ്ക്കരിച്ച ഒരു ചിത്രത്തെ മൂന്ന്‍ മണിക്കൂറില്‍ താഴെ മാത്രം തീയ്യറ്ററില്‍ ഇരുന്ന് ആസ്വദിക്കുകയോ, അനുഭവിക്കുകയോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ കാണുകയും ചെയ്തിട്ട് ആ ഭാഗം ശരിയല്ല, ഇവിടം മുതല്‍ അവിടം വരെ മുറിച്ച് കളയണമായിരുന്നു, രണ്ടേകാല്‍ മണിക്കൂറേ പാടുള്ളൂ എന്നെല്ലാം പറയുന്നത് അവിവേകമാണെന്നേ ഞാന്‍ പറയൂ. നിങ്ങള്‍ കണ്ടതാണ് ചിത്രം. രാജീവ്‌ രവിക്ക്‌ അന്നയേയും റസൂലിനേയും കുറിച്ച് ഇത്രയും പറയാന്‍ ഉണ്ടായിരിക്കണം. അതിന് ഇത്രയും സമയവും വേണ്ടിയിരുന്നിരിക്കണം. വെറുതെ മുറിച്ച് മാറ്റിയാല്‍ അത് ചിത്രത്തിന്‍റെ സമഗ്രതയെ എങ്ങനെയാണ് ബാധിക്കുമെന്ന് മനസ്സിലാക്കി തന്നെയാണോ നിങ്ങള്‍ ഇങ്ങനെ പറയുന്നത്..?

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ ആസ്വാദനം  നന്നാകുമെന്ന് തോന്നിയതുകൊണ്ടാണ് പ്രധാനമായും അറിയാവുന്ന വിവരങ്ങള്‍ ഈ കുറിപ്പില്‍ പങ്കുവെച്ചത്.

ആകെത്തുക: സിനിമയെന്നാല്‍ വിനോദം മാത്രമല്ല, ഇത് സാധാരണ കണ്ടു പരിചയിച്ച ആസ്വാദന വ്യാകരണവുമല്ല. പ്രേക്ഷകനെ കരയിക്കുവാനുള്ള നമ്പറുകളോ, ചിരിപ്പിക്കുവാനുള്ള കുതന്ത്രങ്ങളോ, ഒന്നുമില്ല ഈ ചിത്രത്തില്‍. പക്ഷേ, ഈ സിനിമ നിങ്ങളെ ചിരിപ്പിച്ചുവെന്ന് വരും, മനസ്സിനെ, എപ്പോഴോ, ഒന്ന് തൊട്ടെന്ന് വരും. ഒഴുക്കില്‍ നിന്ന് മാറി നില്‍ക്കുന്ന സൃഷ്ടികള്‍ എല്ലാകാലത്തും വൈകിയാണ് തിരിച്ചറിയപ്പെടുക, അംഗീകരിക്കപ്പെടുക. അന്നയുടേയും റസൂലിന്‍റെയും കാര്യത്തില്‍ കാലമൊന്ന് മാറി ചിന്തിക്കട്ടെ എന്നാഗ്രഹിക്കുന്നു..

പറയാതിരിക്കാന്‍ വയ്യാത്ത ചിലത്:
~ ചിത്രം റിലീസ്‌ ചെയ്ത് രണ്ടാം ദിവസമായ ഇന്നലെ മുതല്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ മുറിച്ച് നീക്കിയിട്ടുണ്ട്. അത് ചിത്രത്തിന്‍റെ സംവിധായകന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് എന്നറിയുന്നു. :((  - [Updated 1.30 PM, Jan. 6, 2012]

~ അടിവയറ്റില്‍ ഇതിന് മാത്രം കഴപ്പുണ്ടോ മലയാളിക്കെന്ന് സംശയിച്ച് പോകും തീയ്യറ്ററിലെ ഇരുട്ടില്‍ ശരാശരി മലയാളിയുടെ ആഭാസപൂര്‍വ്വമുള്ള പ്രതികരണങ്ങള്‍ കേട്ടാല്‍ . ഇതാദ്യ അനുഭവമൊന്നും അല്ലെങ്കിലും, മുന്‍പ്‌ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും റെനീഷ് ഫേസ്‌ബുക്കില്‍ എഴുതിയത് പങ്കുവെയ്ക്കുന്നു.

~ തലശ്ശേരിയിലെ 'ലിറ്റില്‍ ലിബര്‍ട്ടി' തീയ്യറ്ററില്‍ കുടുംബത്തോടൊപ്പം ചിത്രം കാണാന്‍ ചെന്ന സുഹൃത്തിനെ തീയ്യറ്റര്‍ ജീവനക്കാര്‍ നിരുത്സാഹപ്പെടുത്തി. 'അന്നയും റസൂലും' അവാര്‍ഡ്‌ ചിത്രമാണത്രേ, നല്ല ചിത്രം 'മൈ ബോസ്' അപ്പുറത്ത്‌ കളിക്കുന്നുണ്ട് പോലും. അവരോടൊക്കെ എന്ത് പറയാന്‍ , 'കര്‍ത്താവ്‌ കാത്തുകൊള്ളട്ടെ'യെന്നും, 'മുടക്കം വരുത്താതെ കുമ്പസാരിക്കാന്‍ കഴിയട്ടെ'യെന്നും പ്രാര്‍ഥിക്കുന്നു.

അനുബന്ധം:
~ സംവിധായകന്‍ രാജീവ്‌ രവിയുമായി, സരസ്വതി നാഗരാജന്‍ നടത്തിയ അഭിമുഖം

Oct 9, 2012

കൈരളി വിലാസം ലോഡ്ജില്‍ നിന്നും മലയാളം ട്രിവാന്‍ഡ്രം ലോഡ്ജിലെത്തുമ്പോള്‍ ...

കൂണുകള്‍ പൊട്ടിവിരിയുന്ന ലാഘവത്തില്‍ ചാനലുകളും ആ ചാനലുകളില്‍ കളിപ്പീര് പരമ്പരകളും ആ പരമ്പരകളുടെ കാക്കത്തൊള്ളായിരം എപ്പിസോഡുകളും ഉള്ള നാട്ടില്‍ ഇനിയും ഒരു 'മിഖായേലിന്റെ സന്തതികളും', 'ബാല്യകാലസ്മരണകളും', 'മരണം ദുര്‍ബല'വുമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. ആ പ്രീ-കേബിള്‍ കാലഘട്ടത്തില്‍ തന്നെയാണ് നെടുമുടി വേണു 'കൈരളി വിലാസം ലോഡ്ജും' അവിടത്തെ താമസക്കാരെയും അവതരിപ്പിച്ചത്. പഴയ കൈരളി വിലാസം ലോഡ്ജിനെ ഓര്‍മ്മിപ്പിച്ചത് അനൂപ്‌ മേനോനും, വി.കെ പ്രകാശുമാണ്. 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന പുതിയ ചിത്രത്തിലൂടെ.



കൊച്ചിയിലാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്'. അവിടത്തെ പ്രധാന താമസക്കാര്‍ സ്ഥിര ജോലിയൊന്നുമില്ലാത്ത അബ്ദു, ഒരു സിനിമാവാരികയുടെ ലേഖകനായ ഷിബു വെള്ളായണി, അഭിനയ മോഹമുള്ള സതീശന്‍ , സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച കോര, സംഗീത അധ്യാപകനായ ആര്‍തര്‍ റെല്‍ട്ടന്‍ , പാചകക്കാരിയായ ആയ പെഗ്ഗി എന്നിവരാണ്. ഇവരില്‍ ഭൂരിപക്ഷവും തീവ്രമായ ലൈംഗിക ചോദനയുമായി കഴിയുന്നവരാണ് . ഇവര്‍ക്കിടയിലേക്ക്‌, ലോഡ്ജിലെ പുതിയ താമസക്കാരിയായി വിവാഹമോചിതയും ചെറുപ്പക്കാരിയും ആയ ധ്വനി, തന്‍റെ നോവല്‍ എഴുതുവാനാനായി എത്തുന്നു.

മറ്റ് ബന്ധങ്ങളൊന്നും ഇല്ലാതെ ഒരു ലോഡ്ജില്‍ സ്ഥിര താമസക്കാരവരാണ് 'കൈരളീ വിലാസ'ത്തിലേയും 'ട്രിവാന്‍ഡ്രം ലോഡ്‌ജി'ലേയും കഥാപാത്രങ്ങള്‍ . സരസന്മാരും കലാകാരന്മാരുമായിരുന്നു കൈരളീ വിലാസക്കാര്‍ എങ്കില്‍ ട്രിവാന്‍ഡ്രംകാര്‍ ഭൂരിപക്ഷവും കാമ പരവശരായിരുന്നു. ലോഡ്ജ് കൈവിട്ട് പോകുന്ന അവസ്ഥ വരികയും അവിടത്തെ താമസക്കാര്‍ അങ്കലാപ്പില്‍ ആകുന്നതുമാണ് രണ്ടിലേയും കഥാപരിണാമം. ഒന്നില്‍ ഒരു ലോട്ടറി ടിക്കറ്റിന്‍റെ വലിയ സമ്മാനത്തിലൂടെ ലോഡ്ജ്, താമസക്കാര്‍ തന്നെ സ്വന്തമാക്കുമ്പോള്‍ മറ്റൊന്നില്‍ കളഞ്ഞു കിട്ടിയ ആധാരമാണ് താമസക്കാരെ സഹായിക്കുന്നത്.

നിഷ്കളങ്കരും സഹൃദയരുമായ ഒരു കൂട്ടത്തില്‍ നിന്നും, മലയാളിയുടെ മറ്റൊരിടത്തേക്കുള്ള ദൂരം 'ട്രിവാന്‍ഡ്രം ലോഡ്ജ്' പറഞ്ഞു വെക്കുന്നുണ്ട്. പ്രത്യേകിച്ചും, ഭൂരിപക്ഷവും നല്ലതെന്ന് പറഞ്ഞ് ഈ ചിത്രത്തിനെ ഒരു വിജയമാക്കുമ്പോള്‍ , ചിത്രത്തിലെ കാമം വിതറിയ കഥാസന്ദര്‍ഭങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍ , സോമരസം തൂവിയ സംഭാഷണങ്ങള്‍ പ്രേക്ഷകനെ മത്ത്‌ പിടിപ്പിക്കുമ്പോള്‍ .

ലൈഗിംകത പ്രമേയമായ ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'തൂവാനത്തുമ്പികള്‍'. ആ ചിത്രം അനൂപ്‌ മേനോനെ ഒരു ബാധയായി കൂടിയിട്ടുണ്ടോയെന്ന് ' ബ്യൂട്ടിഫുള്‍ ' കണ്ടപ്പോള്‍ തോന്നിയ സംശയം ഈ ചിത്രം കണ്ടതീരുമ്പോള്‍ ആ ബാധ അത്ര നിസ്സാരക്കാരനൊന്നുമല്ലെന്ന് ഉറപ്പിക്കുന്നുണ്ട്. 'ബ്യൂട്ടിഫുളി'ല്‍ ചിത്രത്തിലെ നായികയെ 'തൂവാനത്തുമ്പികളി'ലെ ക്ലാരയോട് ചേര്‍ത്ത്‌ ചിത്രത്തില്‍ അവതരിപ്പിച്ചപ്പോള്‍ , 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ 'തൂവാനത്തുമ്പികളി'ലെ തങ്ങള്‍ കഥാപാത്രമായി തന്നെ അവതരിക്കുന്നുണ്ട്.

തീര്‍ത്തും ഉപരിപ്ലവമായതിനപ്പുറം പിന്നെന്താണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് ഈ ചിത്രം ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകനോട് ചോദിച്ചാല്‍ മിക്കവാറും ലഭിച്ചേക്കാവുന്ന ഉത്തരം ഇതിന്‍റെ സൃഷ്ടാക്കള്‍ കാണിക്കുന്ന ധീരത അഭിനന്ദിക്കപ്പെടേണ്ടതല്ലേ എന്നാവും. ഇതിലും ധീരന്മാരായ സഖാക്കള്‍ ദശകങ്ങള്‍ക്ക് മുന്‍പേ ഇവിടുണ്ടായിരുന്നു, സുഹൃത്തേ. പഴയ ചിത്രമായ 'മഴു'വിന്‍റെ കഥാസാരം നോക്കുക. പട്ടാളക്കാരനായ വളർത്തുമകൻ ദാസൻ കൊല്ലപ്പെട്ടു എന്നൊരു വാർത്ത വരുന്നു. മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത ആ വീട്ടിലെ മധ്യവയസ്കനും, വളർത്തുമകന്‍റെ വിധവയായ സീതയും തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു. പക്ഷേ ഒരു ദിവസം മരിച്ചുപോയെന്ന് കരുതിയ സീതയുടെ ഭര്‍ത്താവ്‌ തിരിച്ചെത്തുന്നു. തുടർന്ന് മകന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ 'മഴു'കൊണ്ട് പട്ടാളക്കാരൻ മകനെ കൊലപ്പെടുത്തുന്നു. പി.കെ കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം കാണുവാന്‍ സാധിച്ചിട്ടില്ല. സുകുമാരനും ബാലന്‍ കെ നായരുമൊക്കെ അഭിനയിച്ച, എണ്‍പതുകളുടെ തുടക്കത്തില്‍ ഇറങ്ങിയ ഈ ചിത്രം കാണുവാനുള്ള അവസരങ്ങള്‍ക്കും സാധ്യത ചുരുക്കമാണ്.

ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെ കുറിച്ചോ, ദശാസന്ധികളെ കുറിച്ചോ ഒന്നും പറയാതെ കേവലം പൊറുത്ത് തുടങ്ങിയ മുറിവിന്‍റെ പൊറ്റയില്‍ നഖമിട്ട് ഉരക്കുന്ന സുഖമാണ് സിനിമ എന്ന പുതിയ കണ്ടുപിടിത്തത്തിന് ഏതായാലും വോട്ടില്ല.

May 21, 2012

സര്‍വ്വസുഗന്ധിയായ മഞ്ചാടി കാറ്റ്‌

ആദ്യമേ പറയട്ടെ, ഇതൊരു ചലച്ചിത്രാസ്വാദനമോ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പോ അല്ല... ഏറെ നാള്‍ കൂടി ഒരു ചിത്രത്തിനോട് വ്യക്തിപരമായി വലിയൊരു ഇഷ്ടം തോന്നുന്നു, ശരിക്കും 'വല്ലാത്തൊരിഷ്ടം'!!! :)

ഒമ്പതാംതരം വാര്‍ഷിക പരീക്ഷയിലെ അവസാന പരീക്ഷ, 'രണ്ടാംതരം' കണക്ക്‌ പരീക്ഷയുടെ തലേന്ന് സന്ധ്യക്കാണ്, അച്ചിച്ഛന്‍ മരണപ്പെടുന്നത്. തീര്‍ത്തും ആകസ്മികമൊന്നുമായിരുന്നില്ല അച്ചിച്ഛന്‍റെ മരണം. അതിന് മുന്‍പ്‌ പലപ്പോഴും കൃത്യമായ ഇടവേളകളില്‍ , ഒരു വേര്‍പാടിന്‍റെ സാധ്യതകള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുടെ വിവിധ രൂപങ്ങളില്‍ അമ്മയുടെ തറവാട്ടിലെ തളത്തില്‍ ചുവരുംചാരി നിന്നിരുന്നു. ഒമ്പതാംതരത്തില്‍ പഠിച്ചുകൊണ്ടിരുന്ന എന്നെ അച്ചിച്ഛന്‍റെ വേര്‍പാട് കാര്യമായി അലോസരപ്പെടുത്തിയിരുന്നില്ല.

അച്ഛന്‍റെ ചെറുപ്പത്തിലേ, അച്ഛമ്മ പോയിരുന്നു. അച്ഛന് കൂട്ടായി അമ്മയെത്തി അധിക നാളാകും മുന്‍പേ അച്ചാച്ഛനും മരണപ്പെട്ടു. അങ്ങനെയുള്ള എനിക്ക് അച്ചിച്ഛനോട് വല്ലാത്തൊരു ഇഷ്ടമുണ്ടാകേണ്ടതാണ്, മുഖമടച്ചിരുന്ന് കരയേണ്ടതാണ്... പക്ഷേ, കുടുംബത്തിനെ ചൂഴ്ന്നുനിന്ന കടുത്ത ദാരിദ്രത്തിന്‍റെ കരിമ്പടം നീക്കുന്ന അധ്വാനശീലങ്ങളില്‍ ചിരിയും വാല്‍സല്യവും സ്നേഹവും എപ്പോഴോ ആ പാവം മറന്നുപോയിരിക്കണം. അമ്മയുടെ തറവാട്ടിലെ തെക്കേ പറമ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, പടിഞ്ഞാറ്റ് വാതിലിന്‍റെ ഓടാമ്പല്‍ നീക്കി, തല പുറത്തേക്കിട്ട്, ദേഷ്യത്തോടെ 'കളിനിര്‍ത്തി വീട്ടിപോയിനെടാ... എല്ലാം' എന്ന് വിളിച്ച് പറയുന്ന അച്ചിച്ഛനാണ് എന്‍റെ എന്നത്തേയും ഓര്‍മ്മ. എങ്കിലും എന്‍റെ മുന്‍ തലമുറയില്‍ നിന്നും കിട്ടാതെപ്പോയ എല്ലാം സ്നേഹവും വാല്‍സല്യവും സ്വരുകൂട്ടി സ്വരുകൂട്ടിവെച്ച് ഒരാള്‍ അതാവോളം എന്നും തന്നിരുന്നു, അമ്മിണി അമ്മൂമ്മ... അന്ന് സന്ധ്യക്ക് അച്ചിച്ഛനെ മടിയില്‍ കിടത്തി വായില്‍ വെള്ളം പകര്‍ന്നു നല്‍കിയ, മുറിയുടെ മൂലയില്‍ അന്ന് രാത്രി മുഴുവന്‍ കരഞ്ഞു തളര്‍ന്നെപ്പോഴോ തല ചാച്ചുറങ്ങിയ അമ്മിണി അമ്മൂമ്മ!

അമ്മയും ചേച്ചിയും വീടിന്‍റെ തളത്തിലുണ്ട്. മാമന്മാര്‍ പലരും സ്ഥലത്തില്ല. അച്ഛന്‍ പിറ്റേദിവസത്തെ ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നു. ആളും ബഹളവും കണ്ടുവിരണ്ട് അകറി കരഞ്ഞ ചെറേമ്മയുടെ മകന്‍ , ഉണ്ണിക്കുട്ടന്‍ എന്‍റെ തോളില്‍ തളര്‍ന്നുറങ്ങി. വന്നുപോയികൊണ്ടിരുന്ന നാട്ടുകാരുടേയും ബന്ധുക്കളുടേയും സൗകര്യാര്‍ത്ഥം മുറ്റത്തേക്കിട്ട സോഫയില്‍ അന്ന് രാത്രി ഉണ്ണിക്കുട്ടനേയും കെട്ടിപ്പിടിച്ചുകിടന്ന് ഞാനുറങ്ങി.

പിറ്റേന്ന് അതിരാവിലെ തന്നെ ആരൊക്കെയോ ചേര്‍ന്ന്‍ എന്നെ വിളിച്ചുണര്‍ത്തി, പരീക്ഷയുടെ കാര്യം ഓര്‍മ്മപ്പെടുത്തുകയും പരീക്ഷ എഴുതാതിരിക്കരുതെന്ന് പറയുകയും ചെയ്തു. പിന്നീട് ജീവിതത്തിന്‍റെ കണക്കില്‍ ഒരുപാട് മൊട്ടകളിട്ടിട്ടുണ്ടെങ്കിലും കടലാസ്സിലെ കണക്ക്‌ പരീക്ഷകളില്‍ ഞാനെന്നും നല്ല വിജയങ്ങള്‍ തന്നെ നേടിയിരുന്നു. എത്ര പിശുക്കിയായ ടീച്ചര്‍ക്കും കൂടിപ്പോയാല്‍ രണ്ടോ മൂന്നോ മാര്‍ക്ക് മാത്രം ഇസ്കാന്‍ കഴിയുന്ന വിധത്തില്‍ സൈനും കോസും ടാനുമൊക്കെയായി കട്ടക്ക് കമ്പനിയായിരുന്ന കാലം. അതുകൊണ്ട് തന്നെ ഒരു പേജ് പോലും മറിച്ച് നോക്കാതെ, ഒന്നും ഓര്‍ത്തെടുക്കാന്‍ കൂടി നില്‍ക്കാതെ കേമമായി തന്നെ അന്നും കണക്ക് പരീക്ഷ എഴുതി.

മരണവിവരം സ്കൂളില്‍ അറിയിച്ചിരുന്നതുകൊണ്ട് നിര്‍ബന്ധിത സമയമില്ലാതെ, എഴുതി തീര്‍ന്നാല്‍ വീട്ടില്‍ പോയ്‌ക്കൊള്ളാന്‍ ടീച്ചര്‍ അനുവാദവും തന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ച് തറവാട്ട് വീട്ടിലെത്തിയപ്പോള്‍ അവിടെ ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ , മുറ്റം നിറയെ നാട്ടുകാരും ബന്ധുക്കളും, അച്ചിച്ഛന്‍റെ മക്കളുടെയും മരുമക്കളുടെയും സഹപ്രവര്‍ത്തകരും... ചടങ്ങുകള്‍ തീര്‍ന്നു. വന്നവരില്‍ ഭൂരിഭാഗവും തിരികെപ്പോയി. തറവാട്ട് വീട് അച്ചിച്ഛനില്ലാത്ത, നാമജപങ്ങളില്ലാത്ത സന്ധ്യയില്‍ , വളരെ നേരത്തെ ഉറങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അടുത്ത ബന്ധുക്കള്‍ മിക്കവാറും എല്ലാവരുമുണ്ട്. അങ്ങനെ കാര്യമായ സങ്കടമൊന്നുമില്ലെങ്കിലും ഒട്ടും സന്തോഷമില്ലാതെ എന്‍റെ ഒരു വേനലവധിക്കാലം തുടങ്ങുന്നു...

ഉറങ്ങി തുടങ്ങിയ തറവാട്ട് വീടിനെ ഉണര്‍ത്തികൊണ്ട് തൊട്ടയല്‍പക്കത്ത്‌ നിന്നും വലിയ കരച്ചിലുകളും പിന്നാലെയൊരു വര്‍ത്തമാനവുമെത്തി. കുമാരന്‍ വൈദ്യര്‍ മരിച്ചു! അച്ചിച്ഛന്‍റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു, കുമാരന്‍ വൈദ്യര്‍ ... പെട്ടെന്ന്‍ തന്നെ വീണ്ടുമൊരു മരണവാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്ക് കുറച്ച് സമയമേടുക്കേണ്ടി വന്നു. ടോര്‍ച്ചെടുത്ത് അച്ഛന്‍ കുമാരന്‍ വൈദ്യരുടെ വീട്ടിലേക്കിറങ്ങിയപ്പോള്‍ ഞാനും കൂടെപ്പോയി. നെഞ്ച് പിടയുന്നതിന്‍റെ, കരച്ചിലിന്‍റെ, അടക്കം പറച്ചിലിന്‍റെ തനിയാവര്‍ത്തനങ്ങള്‍ ...

കുമാരന്‍ വൈദ്യരുടെ പേരകുട്ടി മനു എന്‍റെ കൂട്ടുകാരനാണ്. വൈദ്യരുടെ മറ്റൊരു പേരകുട്ടി മണിയുമതേ... അവരാരേയും അവിടെ കണ്ടില്ല. കണ്ണില്‍ ഉരുണ്ട് കളിക്കുന്ന ഉറക്കം അച്ഛന് അധികം താമസിയാതെ വീട്ടിലേക്ക്‌ പോകുവാന്‍ പ്രേരണയായി, എനിക്കും.

തറവാട്ട് വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ പോയവര്‍ പിന്നത്തെ ദിവസങ്ങളില്‍ വീട്ടില്‍ വന്നുംപോയുമിരുന്നു. കുമാരന്‍ വൈദ്യരുടെ വീട്ടില്‍ വന്നുപോയ ചിലര്‍ ഇങ്ങോട്ടുമെത്തി. ഇവിടെ വന്ന ചുരുക്കം ചിലര്‍ അങ്ങോട്ട്‌ പോയി. ഇങ്ങനെ വന്നുപോയവര്‍ക്ക്‌ പലപ്പോഴും ഞാന്‍ അകമ്പടിയായി. മനുവിനെ കണ്ടു, മണിയെ കണ്ടു, അരീക്കക്ക് അപ്പുറത്തുള്ള ലോഹി ചേട്ടന്‍റെ മകന്‍ ലോതിഷിനെ കണ്ടു. പണ്ടേ ഇവരെയെല്ലാം അറിയാം ഒരുമിച്ച് കളിക്കുകയും കസര്‍ത്തുകള്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കുന്നത് കുമാരന്‍ വൈദ്യരുടെ വിശാലമായ പറമ്പിലാണെങ്കില്‍ , ഒളിച്ചും പാത്തും പതുങ്ങിയും എനിക്ക് വീട്ടില്‍ നിന്ന് രക്ഷപ്പെടണമായിരുന്നു. കളിക്കുന്നത് തറവാട്ടെ തെക്കേപ്പറമ്പില്‍ ആണെങ്കില്‍ പടിഞ്ഞാറ്റ് വാതിലില്‍ ഓടാമ്പല്‍ ഇഴുകി വീഴുന്നത് കാതോര്‍ത്ത് നില്‍ക്കണം. തേങ്ങലുള്ള വീടുകളിലെ മുറ്റങ്ങളുടെ അസ്വാരസ്യങ്ങളില്‍ നിന്നും പുതിയൊരു കളിസ്ഥലം കണ്ടെത്തണം. അന്നാളുകളില്‍ എപ്പോഴോ ആയിരുന്നു പുതിയ വെളിമ്പറമ്പുകളിലേക്ക് ആദ്യമായി ഞങ്ങളുടെ ശകടങ്ങള്‍ ചവിട്ടി കയറിയത്.

അച്ചിച്ഛന്‍റെ ശകാരങ്ങളില്ലാത്ത, അമ്മയുടെ സമയ നിഷ്കര്‍ഷകളില്ലാത്ത, ഒറ്റുകാരില്ലാത്ത, പൂമ്പാറ്റയും ബാലരമയും മറ്റൊരു പുസ്തകവുമില്ലാത്ത, പ്രത്യേകിച്ചൊരു സമയനിഷ്ഠയുമില്ലാത്ത കാലം... ടോംസോയര്‍ സാഹസങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അന്ന്‍ എപ്പോഴോ ആയിരുന്നു ഞാനൊറ്റക്ക് ഏറ്റവും അകലേക്ക്‌ സൈക്കിള്‍ ഓട്ടിച്ച് പോയത്‌, അന്ന് എപ്പോഴോ ആയിരുന്നു ഒളിപ്പിച്ച് കടത്തിയ തോര്‍ത്ത് മുണ്ടുമായി തൈക്കൂട്ടം കടവില്‍ പോയി കൂട്ടുകാരോടൊപ്പം രണ്ട് കുപ്പി നിറയെ പൊടിമീനുകളെ പിടിച്ചത്‌.. അന്ന് എപ്പോഴോ ആയിരുന്നു നിഷിദ്ധമായ ശീട്ട്കളി വശമാക്കിയത്... മറന്നുപോയ ഇതെല്ലാം ഞാനോര്‍ത്തത് ഒരു ചിത്രത്തിനകത്തിരുന്നായിരുന്നു, അഞ്ജലി മേനോന്‍റെ ആദ്യ ചിത്രം 'മഞ്ചാടിക്കുരു'. ഒരിക്കല്‍ വീണുകിട്ടിയൊരു കാലം സമാനമായ രീതിയില്‍ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചുപോയി...


ബാല്യകാല കുസൃതികള്‍ ഇത്ര സുന്ദരമായി ആവിഷ്കരിച്ച ഒരു ചിത്രം സമീപകാലത്ത്‌ മലയാളത്തിലിറങ്ങിയിട്ടില്ല. നല്ല ചിത്രങ്ങളായിട്ടും അകാലത്തില്‍ തീയ്യറ്ററില്‍ മൃതിയടയേണ്ടി വരുന്ന ചിത്രങ്ങള്‍ക്ക്, ഡിവിഡികള്‍ ഇറങ്ങി കഴിയുമ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കണ്ണീര്‍ പൊഴിച്ചും വാഴ്ത്തുപ്പാട്ടുകള്‍ ഒരുപാട് കാണാറുണ്ട്‌. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ആരും ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ അത്തരം പോസ്റ്റുകള്‍ എഴുതുവാനായി കാത്തിരിക്കരുതെന്ന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇത്തരം മൊഞ്ചുള്ള ചിത്രങ്ങള്‍ ഇനിയും വരാന്‍ ഇത്തരം കുഞ്ഞു'മഞ്ചാടി'കളെ നമ്മള്‍ വാരിയെടുക്കണം...

Apr 17, 2012

22 ഫീമെയില്‍ കോട്ടയം

ഒറ്റയും തെറ്റയുമായി കഴിഞ്ഞ വര്‍ഷം വന്ന ചില ചിത്രങ്ങള്‍ മലയാള സിനിമയില്‍ നല്ലതെന്തോക്കെയോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലുളവാക്കിയിരുന്നു. ആ കൂട്ടത്തിലെ ഭൂരിപക്ഷം ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും വിജയങ്ങളായി മാറുകയും ചെയ്തു. നായക കേന്ദ്രീകൃതമായ കഥകള്‍ക്ക് പുറം തിരിഞ്ഞുനിന്ന, തലമുറകള്‍ പഴക്കമുള്ള 'ഫോര്‍മുല'കളെ നിരാകരിച്ച ചിത്രങ്ങളായിരുന്നു അവയെല്ലാം. അങ്ങനെ സിനിമയുടെ പതിവ്‌ രീതികളെ തിരസ്കരിക്കുവാനുള്ള ആര്‍ജ്ജവം കാണിച്ചവരില്‍ ഒരാളായ ആഷിക് അബു ഒരു സംവിധായകനെന്ന നിലയില്‍ ഒരു പടി കൂടി മുകളിലേക്ക് കയറുകയാണ് തന്‍റെ പുതിയ ചിത്രമായ '22 ഫീമെയില്‍ കോട്ടയ'ത്തിലൂടെ...


Synopsis:
ബാംഗ്ലൂരില്‍ നഴ്സായി ജോലി ചെയ്യുകയാണ് കോട്ടയംകാരിയായ ടെസ്സ എബ്രഹാം.  വിദേശത്ത്‌ ജോലിതേടി പോകുന്നതുമായി ബന്ധപ്പെട്ട് ടെസ്സ, മലയാളിയായ സിറിലിനെ പരിചയപ്പെടുന്നു. ബാംഗ്ലൂരില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി നടത്തുകയാണ് സിറില്‍ . അധികം താമസിയാതെ ടെസ്സയും സിറിലും നല്ല സൌഹൃദത്തിലാകുന്നു.

ഒരു ദിവസം രാത്രിയില്‍ സിറില്‍ പബ്ബില്‍വെച്ച് ഒരപരിചിതനുമായി ഇടയുന്നു. രാവിലെ സിറിലിനെ മൊബൈല്‍ ഫോണില്‍ ലഭിക്കാതെ വിഷമിച്ച ടെസ്സയെ തേടി, മുറിയിലേക്ക് സിറിലിനെ സുരക്ഷിതമായി ഒരിടത്ത്‌ ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരവുമായി മുന്‍പൊരിക്കല്‍ സിറില്‍ പരിചയപ്പെടുത്തിയ ഒരു മധ്യവയസ്കനെത്തുന്നു...

ഏക്‌ ഹസീനാ ഥീ, ദ ഗേള്‍ വിത്ത്‌ എ ഡ്രാഗണ്‍ ടാറ്റൂ, കില്‍ ബില്‍ മുതലായ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രമെന്ന് ചിത്രാന്ത്യത്തില്‍ സൂചനകളുണ്ട്. എങ്കിലും ചിത്രം കൂടുതല്‍ ഓര്‍മ്മപ്പെടുത്തുന്നത് 2004-ല്‍ പുറത്ത്‌ വന്ന ശ്രീറാം രാഘവന്‍റെ 'ഏക്‌ ഹസീനാ ഥീ'യെ ആണ് (ശ്രീറാം രാഘവന്‍റെ ' ജോണി ഗദ്ദാര്‍ ' ആയിരുന്നു സിബി മലയിലിന്റെ 'ഉന്ന'ത്തിന് ആധാരം).

നല്ലവരില്‍ നല്ലവരായ മുഖ്യ കഥാപാത്രങ്ങളും ദുഷ്ടരില്‍ ദുഷ്ടന്മാരായ വില്ലന്മാരുമെന്ന രീതി വിട്ട് നന്മ-തിന്മകളുടെ സമിശ്രമായ മനുഷ്യരെയാണ് മലയാളത്തിലെ ദിശാവ്യതിയാനത്തിന്‍റെ ഭാഗമായ പുതിയ സിനിമകള്‍ പൊതുവെ ആവിഷ്കരിക്കുന്നത്. പഴയൊരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ (' അദ്ധ്യായം ഒന്ന് മുതല്‍ ') ഒന്നോ രണ്ടോ വട്ടം വിവാഹിതയായിട്ടും നായികയെ നായകനുവേണ്ടി കന്യകയായി തന്നെ കരുതി വെക്കുന്നുണ്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍ . മലയാളത്തിലെ താരങ്ങള്‍ അഭിനയിക്കുന്ന ഭൂരിഭാഗം നായക കഥാപാത്രങ്ങളും ഇപ്പോഴും ക്രോണിക് ബാച്ചിലേഴ്സായി തുടരുന്നവരാണ്. ഡെറ്റോളിട്ട് വൃത്തിയാക്കിയാല്‍ തീരാവുന്നതേയുള്ളൂവെന്ന് മലയാളത്തിലെ പ്രമുഖ സാഹിത്യകാരി പറഞ്ഞു കഴിഞ്ഞ് ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞിട്ടും അച്ഛന്‍ മകളെ കീഴ്പ്പെടുത്തുന്ന കഥ പത്രത്തില്‍ പതിവ്‌ വെണ്ടയ്ക്കയായിട്ടും അത്തരം കഥാപാത്രസൃഷ്ടികള്‍ക്കോ കഥാപരിസരങ്ങള്‍ക്കോ വേണ്ടി ആരും മുണ്ടുമുറുക്കി ഉടുത്ത് ഇറങ്ങിയില്ല.

അങ്ങനെ അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെക്കൊന്നും നൂണ്ടു കയറാന്‍ ശ്രമിക്കാതെയും പാതിരാ നേരത്ത് വാതിലില്‍ മുട്ടി 'സരളേ'യെന്ന് വിളിക്കാതെയും നാട്ടില്‍ ഉത്സവം നടത്തിയും വീട്ടുകാര്‍ തമ്മിലുള്ള കുടിപ്പക തീര്‍ത്തും ചളി തമാശകളില്‍ ചവിട്ടി നടന്നും നമ്മുടെ കഥാപാത്രങ്ങള്‍ സ്ഥിരം ചുറ്റുപാടുകളില്‍ ചുറ്റിത്തിരിയുന്ന കാലത്താണ് 'ടെസ്സ എബ്രഹാം' താനൊരു കന്യകയൊന്നുമല്ലെന്നു കാമുകനോട് ചോദിക്കാതെ തന്നെ പറയുന്നത്. സമ്പന്നനും വിവാഹിതനുമായ ഒരു മധ്യവയസ്കനൊപ്പം ബന്ധം തുടരുന്ന ടെസ്സയുടെ  ഒരു സഹമുറിക്കാരിയുമുണ്ട് ചിത്രത്തില്‍ .  പരിഷ്കൃതരെന്നു സാമാന്യം ജനം വിളിക്കുന്ന ജീവിതങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൊണ്ടുവരാന്‍ വേണ്ടിയാകണം ചിത്രത്തിന്റെ പശ്ചാത്തലം ബംഗളൂരു നഗരമായത്.

ആണ്‍നോട്ടങ്ങളും അനുബന്ധ അശ്ലീലങ്ങളും നമ്മുടെ ചിത്രങ്ങളില്‍ ഈയിടെയായി പതിവ് കാഴ്ചയാണല്ലോ. തമാശയാണെന്ന് പറയപ്പെടുന്ന അത്തരം ദൃശ്യങ്ങള്‍ കണ്ട് മലയാളി കുടുംബങ്ങള്‍ കുംഭ കുലുക്കി ചിരിക്കുന്നതും പതിവ്‌ കാഴ്ച തന്നെ. പെണ്‍നോട്ടങ്ങള്‍ അതിപ്പോള്‍ ഏത് സൂര്യപുത്രിയാണെങ്കിലും നമ്മുടെ ചിത്രങ്ങളില്‍ അത്ര സാധാരണമല്ല. അതുകൊണ്ട് തന്നെ 22FK-യിലെ 'എന്നാ, കുണ്ട്യാ.. ടീ..!' എന്നൊരറ്റ സംഭാഷണ ശകലം അങ്ങനെതന്നെയാണല്ലോ... ലേ പറഞ്ഞത്‌ എന്ന് ഒരു നിമിഷം പ്രേക്ഷകനെ ചിന്തിപ്പിക്കുന്നുണ്ട്. ഏത് സദാചാരക്കാര്‍ ഇതിനെതിരെ കൊടിയുയര്‍ത്തിയാലും മാന്യ മര്യാദക്ക് നാട്ടില്‍ കഴിഞ്ഞുവന്ന ചില പദങ്ങളെ വഷളന്‍മാരാക്കി ചിത്രങ്ങളില്‍ അവതരിപ്പിച്ച ചില തിരക്കഥാകൃത്തുക്കളുടെ നെറികെട്ട പരിപാടിയേക്കാളും എത്രയോ ഭേദമാണ് കാര്യം നേരെ പറയുന്ന  ഈ  പരിപാടി.

[SPOILER ALERT:
സമീപകാലത്ത്‌ ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് സുജോയ്‌ ഘോഷ് സംവിധാനം ചെയ്ത 'കഹാനി'. സ്ത്രീ കഥാപാത്രം പ്രധാനമാകുന്ന ചിത്രം. അസാധാരണമായ കാസ്റ്റിംഗും മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൊല്‍ക്കത്തയെന്ന നഗരത്തിന്‍റെ സിരാരൂപങ്ങളും നിറങ്ങളും പകര്‍ത്തിയ ചടുലമായ ത്രില്ലര്‍ . '22FK' സ്ത്രീ കേന്ദ്രീകൃതമാണ്. മികച്ച കാസ്റ്റിംഗും അഭിനയ മുഹൂര്‍ത്തങ്ങളുമുണ്ട്. ഒരു നഗരത്തിനെ അടയാളപ്പെടുത്തുന്നുണ്ട്. ചെത്തിമിനുക്കി മിനുക്കിയെടുത്തൊരു തിരക്കഥാരൂപം നമുക്ക്‌ 'കഹാനി'യില്‍ തിരിച്ചറിയാനാകും. തിരക്കഥയുടെ രൂപത്തെ മനസ്സിലാക്കുന്നവരാണ്  '22FK'-യുടെ എഴുത്തുകാരായ അഭിലാഷ്‌ കുമാറും ശ്യാം പുഷ്കരനും. ചിത്രത്തിന്‍റെ മൂലഭാഗമായ ടെസ്സയുടെ പ്രതികാരം നിസ്സന്ദേഹമായ  രീതിയില്‍ ചിത്രത്തില്‍ ആവിഷകരിക്കപ്പെട്ടിട്ടില്ല. അതുതന്നെയാണ് പൂര്‍ണ്ണകായ രൂപത്തില്‍ ചിത്രത്തിന്‍റെ വലിയ പോരായ്മയും.] 

സമീപകാല മലയാള സിനിമയിലെ മികച്ച 'കാസ്റ്റിംഗ്' ആണ് ചിത്രത്തിലേത്. കഥാപാത്രങ്ങളോട് ഇണങ്ങുന്ന അഭിനേതാക്കള്‍ . തെരെഞ്ഞെടുപ്പിലെ ആ മികവ് തന്നെയാണ് പല കഥാപാത്രങ്ങളുടെയും മികവിന്‍റെ ആധാരശില. ഫഹദ്‌ ഫാസില്‍ എന്ന അഭിനേതാവിന്‍റെ വളര്‍ച്ച ' ചാപ്പാ കുരിശില്‍ ' തന്നെ വ്യക്തമായതാണ്. ഈ ചിത്രത്തില്‍ ഹാസ്യം വളരെ തന്മയത്വമായി അവതരിപ്പിക്കുന്നുണ്ട്, ഫഹദ്‌. റീമ കല്ലിങ്കലിന്‍റെ ഏറ്റവും മികച്ച അഭിനയമായി 'ടെസ്സ' ഓണ്‍ലൈന്‍ സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് 'സിറ്റി ഓഫ് ഗോഡി'ലും 'നിദ്ര'യിലും റീമ അവതരിപ്പിച്ച കഥാപാത്ര രൂപങ്ങളെ വ്യക്തമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റീമയിലെ അഭിനേത്രിയില്‍ കഥാപാത്രങ്ങളിലേക്ക് ഇറങ്ങുന്ന പ്രതിഭയില്ലെന്ന്  സംശയിക്കുവാന്‍ ഇട വരുന്നു. മനസ്സ്‌ തൊടുന്ന ചില മുഹൂര്‍ത്തങ്ങള്‍ ടി.ജി രവി ചിത്രത്തിലൊരുക്കുന്നുണ്ട്. ആരോ ഫേയ്സ്ബുക്കില്‍ തമാശയായി എഴുതിയിട്ടതുപോലെ ടി.ജി രവിയുടെ 'പ്രകടന'ത്തിന്  സ്ത്രീപക്ഷം കയ്യടിക്കുന്നത് ഇതാദ്യമായിട്ടാകണം. 'ഉറുമി', 'ചാപ്പാ കുരിശ്' മുതലായ ചിത്രങ്ങളിലൂടെ ഗായികയായി ശ്രദ്ധേയയായ രശ്മി സതീഷാണ് ജയിലിലെ റൌഡിയായ തടവ് പുള്ളിയാകുന്നത്.

രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആഷിക് അബുവിന്‍റെ കഴിഞ്ഞ ചിത്രമായ ' സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ' അവസാനിക്കുന്നത് 'അവിയലി'ന്റെ ഒരു ഗാനത്തോടെയാണ് എങ്കില്‍ , '22FK' തുടങ്ങുന്നത് മറ്റൊരു ' അവിയല്‍ ' ഗാനത്തോടെയാണ്. മലയാളികള്‍ക്കിടയില്‍ ഒട്ടും തന്നെ ജനകീയമാകാതെ പോയതാണ്  ' അവിയല്‍ ' എന്ന റോക്ക് ബാന്‍ഡിന്‍റെ പ്രതാപകാലം. അന്ന് ആനന്ദ്‌ രാജ് എന്നൊരു പുലിയായിരുന്നു 'അവിയലി'ന്‍റെ ശബ്ദം. ബഹുജനം 'അവിയലി'നെ അറിയുന്നത്  'സാള്‍ട്ട് ആന്‍ഡ്‌ പെപ്പറി'ലെ ' ആനക്കള്ളന്‍ ' മുതലായിരുന്നു. അതിനും എത്രയോ മുന്‍പേ ആനന്ദ്‌ രാജ് ' അവിയലി 'ന്‍റെ ഭാഗമല്ലാതായി കഴിഞ്ഞിരുന്നു.  കഴിഞ്ഞ കുറേ നാളുകളായി 'അവിയലി'ന്‍റെ രുചിയെ ഇല്ലാതാക്കുന്നത് അനുഗ്രഹീതനായ ഒരു ഗായകന്‍റെ അഭാവമാണെന്ന് കടുത്ത ' അവിയല്‍ ' ആരാധകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒന്നുറപ്പാണ്, മികച്ചൊരു ഗായകന്‍റെ പിന്തുണ കൂടിയുണ്ടെങ്കില്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയരാനുള്ള വകയൊക്കെ ' അവിയലി 'നുണ്ട്.

സമീപകാലത്തെ ഏറ്റവും മികച്ച ടൈറ്റില്‍ ഡിസൈനാണ് ചിത്രത്തിന്‍റെത്. ചിത്രത്തിലെ ടൈറ്റില്‍ സ്വീക്വന്‍സും മികച്ചതാണ്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പ്രമോഷന് വേണ്ടിയൊരുക്കിയ വീഡിയോകളും ശ്രദ്ധേയങ്ങളായിരുന്നു. ഇന്ന് മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നവരില്‍ സോഷ്യല്‍ മീഡിയയെ കൃത്യവും വ്യക്തവുമായി ഉപയോഗപ്പെടുത്തുന്നവരില്‍ ടോപ്പ്‌ സീഡ്‌ തന്നെയാണ് ആഷിക് അബു. പപ്പായയുമായി ചേര്‍ന്നുള്ള ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഫേസ്‌ബുക്ക്‌ രാജ്യത്ത്‌ കാണാനിനി ആരുമില്ല എന്ന തോന്നല്‍ ഉളവാക്കിയിരുന്നു. ഇത്രയും വലിയ ഓണലൈന്‍ പൂരങ്ങള്‍ ഉണ്ടായിട്ടും എറണാകുളം പോലുള്ള നഗരങ്ങളിലല്ലാതെ ചിത്രത്തിന് ആദ്യ രണ്ട് ദിനങ്ങളില്‍ കാര്യമായ ജനമുണ്ടായില്ല എങ്കില്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് എന്നത് ഇപ്പോഴും ബഹുജനത്തിന് അത്ര വലിയ പിടിയൊന്നുമില്ലാത്ത ഒരു തുരുത്താണ് എന്ന് തന്നെയാണ്.

'22FK' മലയാള മുഖ്യധാരാ ചലച്ചിത്രങ്ങളുടെ പതിവ്‌ കഥാപരിസരങ്ങളെ ഓര്‍മ്മപ്പെടുത്തുകയോ, കഥാപാത്രങ്ങളെ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല. 15-16 വര്‍ഷം മുന്‍പത്തെ ഷിറ്റും ബുള്‍ഷിറ്റും ഒരു ഉളുപ്പുമില്ലാതെ വീണ്ടും ശര്‍ദ്ദിക്കാന്‍ മടിയേതുമില്ലാത്ത താരങ്ങള്‍ വാഴുന്ന നാട്ടില്‍ ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്‌?

ആകെത്തുക:
ആഖ്യാനത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും അഭിനന്ദിക്കേണ്ട ചിത്രം. സംവിധായകനുള്ള  ഒരു സിനിമ. പക്ഷേ,  ഈ ചിത്രത്തിന്‍റെ മൂലകഥ, കഥാസന്ദര്‍ഭങ്ങള്‍ എന്നിവ പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.  Not a family popcorn movie!!

Aug 30, 2011

ബ്ലസിയുടെ 'പ്രണയം'


ആശയത്തിന്റെ ബീജാവാപം മുതല്‍ ഇരുട്ടില്‍ പ്രകാശമായി വീഴുന്നത്‌ വരേയും ഒരു ചലച്ചിത്രത്തിന്റെ ദൃശ്യങ്ങളിലും അതിന് പുറകിലുമായി വീഴുന്ന വിയര്‍പ്പ് നൂറ് കണക്കിന് വരുന്ന മനുഷ്യരുടെ, പ്രയത്നത്തിന്റേതാണ്. അതിന് ഏറെ മികച്ച ചിത്രമെന്നോ 'കുഴപ്പമില്ലാത്ത' ചിത്രമെന്നോ, 'അയ്യേ മോശം' ചിത്രമെന്നോ വ്യത്യാസമില്ല. ജനപ്രീതിയിലോ പുരസ്കാരങ്ങളുടെ പട്ടികയിലോ കയറിപ്പറ്റുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മാസങ്ങളുടെ വിയര്‍പ്പിന് 'അണ-പൈ' പോലും വിലയില്ലാതെയാകുവാന്‍ ദിവസങ്ങളോ അല്ലെങ്കില്‍ , വിവിധ മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും വല വിരിച്ചിരിക്കുന്ന നടപ്പ്‌ കാലത്ത്‌ കേവലം മണിക്കൂറുകളോ മാത്രം മതി. മുഖ്യധാരയില്‍ വിജയിക്കുന്ന താരങ്ങളെ കിട്ടിയ വിലക്ക് പറഞ്ഞുറപ്പിക്കുന്നതും 'ബോക്സ് ഓഫീസ്‌ പരീക്ഷ' വിജയിക്കുന്ന ചിത്രങ്ങളിലെ 'ട്രെന്‍ഡ്‌' കടം കൊള്ളുന്നതും വിയര്‍പ്പിന് ഒരു മിനിമം വില ഉറപ്പ്‌ വരുത്തുന്നതിന്റെ ഭാഗമാണ്.

ഇതിവൃത്തത്തിന്റെ സ്വീകരണത്തിലും കഥാപാത്ര സൃഷ്ടിയിലും വീട്ടുവീഴ്ചകള്‍ ഏറെയില്ലാത്ത, തുടര്‍ച്ചയായി ചിത്രങ്ങളൊരുക്കുന്ന, മലയാള ചലച്ചിത്ര വര്‍ത്തമാനകാലത്തിലെ പ്രമുഖ സംവിധായകന്‍ ബ്ലസിയായിരിക്കണം. ചലച്ചിത്രങ്ങളെ വിജയിപ്പിക്കുന്നതും തീയ്യറ്ററില്‍ നിലനിറുത്തുന്നതും 'ഈ ഞങ്ങളാ'ണെന്ന് തെമ്മാടിക്കൂട്ടം വീമ്പിളക്കുകയും, തങ്ങളുടെ പ്രിയതാരം തീയിലൂടെ അള്‍ട്രാ സ്ലോമോഷനില്‍ പറന്ന്‍ വരണം, വില്ലന്റെ വായിലേക്ക് തുപ്പലിനൊപ്പം സംഭാഷണവും തുപ്പണം, സര്‍വ്വോപരി പത്ത്‌ ഫ്രയിമില്‍ ഒന്‍പതിലും നിറഞ്ഞ് നില്‍ക്കണമെന്നൊക്കെ ആഗ്രഹിക്കുന്ന അതേ കാലത്താണ്, ബ്ലസി മോഹന്‍ലാലിനെ സംസാരിക്കുവാന്‍ പോലും ബുദ്ധിമുട്ടുന്ന, ശരീരം തളര്‍ന്ന മാത്യൂസാക്കി വീല്‍ ചെയറില്‍ തള്ളികൊണ്ട് വരുന്നത്.

പേരക്കുട്ടിയോടൊപ്പം താമസിക്കുവാനെത്തിയ അച്യുതമേനോന്‍ യാദൃശ്ചികമായി ലിഫ്റ്റില്‍ വെച്ച് ഗ്രേസിനെ കാണുന്നു, വര്‍ഷങ്ങള്‍ക്ക്‌ ശേഷം... ഗ്രേസും അച്യുതമേനോനും ഒരിക്കല്‍ പ്രണയത്തിലായിരുന്നു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മാത്യൂസാണ് ഗ്രേസിന്റെ ഭര്‍ത്താവ്‌. കുടുംബം, കുടുംബ ബന്ധങ്ങള്‍ , ബന്ധങ്ങളുടെ മൂല്യം, അവയിലെ ഇഴയടുപ്പവും അകല്‍ച്ചയും എന്നിങ്ങനെ മുന്‍പും പലപ്പോഴായി ബ്ലെസ്സിയുടെ ചിത്രങ്ങളിലെ പ്രമേയ പരിസരങ്ങള്‍ തന്നെയാണ് ഈ 'പ്രണയ'വും പങ്കുവെക്കുന്നത്.

ഇത്ര മിഴിവുള്ള മുഖ്യ സ്ത്രീ കഥാപാത്രവും ആ കഥാപാത്രത്തിന്റെ മികച്ച അവതരണവും കുറേനാള്‍ കൂടിയാണ് ഒരു മലയാള ചിത്രത്തില്‍ കാണുവാന്‍ അവസരമുണ്ടാകുന്നത്. ഇന്ത്യയിലെ ഏറ്റവും അഴകുള്ള അഭിനേത്രിയെന്നു സത്യജിത്‌ റായ്‌ ഒരിക്കല്‍ വിശേഷിപ്പിച്ച ജയപ്രദയാണ് ഗ്രേസിനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെ മുന്‍പ്‌ പുറത്തുവന്ന ബ്ലസിയുടെ തന്നെ 'ഭ്രമര'മാണ് മോഹന്‍ലാല്‍ എന്ന നടനെ ഓര്‍ക്കാവുന്ന സമീപകാലത്തെ ഒരു ചിത്രം. വലത് വശം തളര്‍ന്ന മാത്യൂസിനെ നിയന്ത്രിതമായ ചലനങ്ങളോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്യൂസിനെ മെത്തേഡ്‌ ആക്ടിംഗിന്റെ അപ്പോസ്തലന്മാരായ നടന്മാര്‍ കാഴ്ചവെച്ച ചില പൂര്‍വ്വ മാതൃകകളുമായി ആരെങ്കിലും താരതമ്യത്തിന് ശ്രമിക്കുമോ എന്നറിയില്ല. മാസങ്ങളുടെയോ വര്‍ഷങ്ങളുടേയോ വിശദമായ തയ്യാറെടുപ്പുകളോടെ രൂപം പ്രാപിക്കുന്ന ആ കഥാപാത്രങ്ങളും മാത്യൂസും കളിക്കുവാനിറങ്ങുന്ന ഇടങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗും ഐ-ലീഗും തമ്മിലുള്ള വ്യത്യാസമുണ്ട്.

കഥാപാത്രം ഊമയാണെങ്കില്‍ മാത്രം ഇനി മലയാളത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് ഓംപുരി പറഞ്ഞിട്ട് ഏറെ നാളാകുന്നതിന് മുന്‍പ് തന്നെ അതേ ലീഗില്‍ നിന്നും ഒരാള്‍ , അനുപം ഖേര്‍ കടം കൊണ്ട റിസബാവയുടെ ശബ്ദവുമായി 'പ്രണയ'ത്തില്‍ അച്യുതമേനോനാകുന്നു. മലയാളം വഴങ്ങുന്നില്ല എന്നത് അനുപം ഖേറിന്റെ അച്യുതമേനോനെ ബാധിച്ചിട്ടുമുണ്ട്. എങ്കിലും മലയാളത്തിലെ തന്റെ അനുഭവത്തെ കുറിച്ചും ബ്ലസിയെന്ന സംവിധായകനെ കുറിച്ചും അദ്ദേഹം വാചാലനായതും, ബോളിവുഡില്‍ താന്‍ മലയാള സിനിമയുടെ അംബാസിഡര്‍ ആയിരിക്കുമെന്ന് പറഞ്ഞതും ഏതൊരു മലയാള ചലച്ചിത്ര പ്രേമിക്കും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

ഗുരു കാരണവന്മാര്‍ക്കുള്ള കൃപ പലപ്പോഴും പിള്ളേര്‍ക്ക് ഉണ്ടാകണമെന്നില്ലെന്ന് പറയുന്നതുപോലെയാണ് ചിത്രത്തിലെ അഭിനേതാക്കളായ ഇളംതലമുറയുടെ കാര്യം, എല്ലാവരേയും ഉദ്ദേശിച്ചില്ല കെട്ടോ. തന്റെ സ്ഥായീഭാവമല്ലാതെ മറ്റേതെങ്കിലും ഒരു ഭാവം മുഖത്ത്‌ വിരിയിക്കുന്നതില്‍ ഈ ചിത്രത്തിലും അനൂപ്‌ മേനോന്‍ പരാജയപ്പെട്ടുവെന്ന് ഖേദപൂര്‍വ്വം പറയട്ടെ. സംഭാഷണം തെറ്റാതെ പറയുന്നതാണ് അഭിനയമെന്ന് ധരിച്ച് വശായ വേറെയും ചിലരുണ്ട് ചിത്രത്തില്‍ . വൃത്തിയായി ജോലി ചെയ്ത മൂന്ന്‍ പേരുടെ ചുറ്റിലുമായി കഥ വളരുന്നത് കൊണ്ട് വലിയ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല എന്നതാണ് ആശ്വാസം.

ക്യാമറകൊണ്ട് എങ്ങനെയെങ്കിലും എന്തെങ്കിലുമൊക്കെ പകര്‍ത്തിയാല്‍ അത് സിനിമയായെന്ന് ധരിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ടെന്ന് പറഞ്ഞു യുട്യൂബിന് തന്നെ മടുത്തിരിക്കുന്നു. ഈ ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരുടെ മികച്ച ശ്രമം സാധാരണ ചലച്ചിത്ര പ്രേക്ഷകന് പോലും വ്യക്തമാകുന്നതാണ്. സ്വതന്ത്ര ഛായാഗ്രാഹകനായി കേവലം രണ്ടാമത്തെ ചിത്രം മാത്രമാണ് സതീഷ്‌ കുറുപ്പിന്റെത്. ക്യാമറകൊണ്ടുള്ള വര തനിക്ക്‌ അറിയാമെന്ന് 'അന്‍വറി'ല്‍ തന്നെ കുറുപ്പ് തെളിയിച്ചതുമാണ്. 'ഭ്രമര'ത്തില്‍ ഒറിജിനലിനെ വെല്ലുന്ന ലോറിക്കാരുടെ മറുനാടന്‍ കുളിപ്പുരകള്‍ ഒരുക്കിയ കലാസംവിധായകനായ പ്രശാന്ത്‌ മാധവ് തന്നെയാണ് ഈ ചിത്രത്തിലും കലാസംവിധായകനായി പ്രവര്‍ത്തിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ സുന്ദരമായ 'കടാപ്പുറവും' സെമിത്തേരിയും 'ഒള്ളത് തന്നെ'യെന്ന് ചോദിച്ച് പോകും.

മുഖ്യധാരാ ചിത്രങ്ങളിലെ സംഭാഷണങ്ങളിലൂന്നിയ പതിവ് അവതരണ രീതി പിന്തുടരുന്ന ചിത്രമാണ് 'പ്രണയ'വും. ദൃശ്യങ്ങളെ വിഴുങ്ങുന്ന സംഭാഷണങ്ങള്‍ . സ്വാഭാവികമായും ചിത്രത്തിന്റെ ദൈര്‍ഘ്യം താരതമ്യേന കൂടുതലാണ്. പലപ്പോഴും ചിത്രത്തിലെ ഇതിവൃത്തത്തിന്റെ ഒഴുക്ക് പ്രവചനീയമാണ്. ഇതായിരിക്കണം കഥാപാത്രങ്ങളുടെ മുറിവ് പലപ്പോഴും കഥാപാത്രങ്ങളുടേത് മാത്രമായി ഒതുങ്ങി പോകുന്നതിന് കാരണം.

ഏതാണ്ട് എല്ലാ സംവിധായകര്‍ക്കും അവരവരുടേതായ ശൈലിയും ഇഷ്ടങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും അവ തെളിഞ്ഞു നില്‍ക്കുകയും ചെയ്യും, കുപ്രസിദ്ധമായ 'നീരദിയന്‍ സ്ലോ മോഷന്‍' പോലെ. ഊഷ്മളവും സൌഹാര്‍ദ്ദപരവുമായ പിതൃ-പുത്ര ബന്ധം ബ്ലസി ചിത്രങ്ങളിലുണ്ട്. സ്വന്തം മകനല്ല എങ്കിലും 'കാഴ്ച'യില്‍ മാധവനും കൊച്ചണ്ടാപ്രിയും, 'തന്മാത്ര'യില്‍ രമേശന്‍ നായരും രമേശന്‍ നായരുടെ അച്ഛനും. 'തന്മാത്ര'യിലെ പിതാവിനേയും പുത്രനേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്, 'പ്രണയ'ത്തിലെ അച്യുതന്‍ നായരും മകനും. പാളിപ്പോയ 'കല്‍ക്കത്ത ന്യൂസ്' ഒഴികെ ബ്ലസിയുടെ എല്ലാ ചിത്രങ്ങളും വികസിക്കുന്നത് ഒരു കുടുംബത്തിന്റെ അകത്തളത്തിലാണ്. അച്ഛനും അമ്മയും മകളുമുള്ള കൊച്ചു കുടുംബങ്ങള്‍ ('തന്മാത്ര'യിലെ രമേശന്‍ നായര്‍ക്ക്‌ ഒരു മകനും കൂടിയുണ്ട്). തീര്‍ത്തും വ്യത്യസ്തമായ ഗണത്തില്‍പ്പെട്ട ചിത്രമായ 'ഭ്രമര'ത്തില്‍ പോലും മുഖ്യ കഥാപാത്രങ്ങള്‍ രണ്ടു പേരുടേയും കുടുംബങ്ങളുടെ വാര്‍പ്പ്‌ മാതൃക മേല്‍ സൂചിപ്പിച്ചത് തന്നെ. ഏതു ചിത്രത്തെ കുറിച്ചും ആത്യന്തികമായി ചിത്രം മികച്ചതാണോ അല്ലയോ എന്നതാണ് വിലയിരുത്തേണ്ടത് എന്നറിയാം. എങ്കിലും 'പ്രണയ'ത്തിലെ ഒരു ചിത്രം താഴെ കൊടുക്കുന്നു...


ബ്ലെസിയുടെ തന്നെ കൊച്ചു ചിന്താവിഷയങ്ങളും ജീവിത ദര്‍ശനങ്ങളുമായിരിക്കണം പലപ്പോഴും ബ്ലെസിയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരോടായി പങ്കുവെക്കാറുള്ളത്. എങ്കിലും 'തന്മാത്ര'യിലെ രമേശന്‍ നായരെപ്പോലെ പ്രഗത്ഭരായ ചിലര്‍ ഇടക്ക്‌ കയറി പ്രസംഗിച്ച് മുഷിപ്പിക്കാറുണ്ട്. പ്രണയത്തെ കുറിച്ചുള്ള ചില ഉദ്ധരിണികള്‍ നിറയുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍. സംഭാഷണങ്ങളില്‍ 'സന്തോഷങ്ങളുടെ തുടര്‍ച്ചയാകണം ജീവിതം' എന്നിങ്ങനെ സുഖമുള്ള ചില മുകുളങ്ങളുമുണ്ട്.

കണ്ടു പരിചയിച്ച വാര്‍പ്പ്‌ മാതൃകയില്‍ അല്ലാതെ കഥാപാത്രങ്ങള്‍ , ഇതിവൃത്തം എന്നതാണ് 'പ്രണയ'ത്തിന്റെ സുഖം. അതിന് പിന്‍ബലമായി മികച്ച അഭിനേതാക്കള്‍ കൂടിയാകുമ്പോള്‍ കേവലം 'ധനനഷ്ടം-ദ്രവ്യനഷ്ടം-സമയനഷ്ടം-മാനഹാനി' ചിത്രങ്ങള്‍ കാണേണ്ടി വരുന്നതിനേക്കാള്‍ ഇത് എത്രയോ ഭേദപ്പെട്ടത്, മികച്ചത്. എങ്കിലും 'കാഴ്ച'യും 'തന്മാത്ര'യും പോലെ ഒരു നോവോ, അനുഭവവോ 'ഭ്രമരം'പോലെ കടുത്ത 'ഇമേജറി'യോ 'പ്രണയം' ബാക്കിവെക്കുന്നില്ല. 'പ്രണയ'ത്തിന് 'പ്രണയ'മാകാനല്ലേ കഴിയൂ :)

ആകെത്തുക:
മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള, വാര്‍പ്പ്‌ മാതൃകയില്‍ അല്ലാതെ ഒരു ചിത്രം. Recommended...

Jul 16, 2011

ചാപ്പാ കുരിശ്

ചലച്ചിത്രത്തിന്റെ മുഖ്യധാര നടക്കുവാനിഷ്ടപ്പെടുന്ന സ്ഥിരം വഴികളില്‍ നിന്നും ചുവടുമാറി ചിത്രങ്ങളൊരുക്കുന്നവരോട്, ചിത്രങ്ങളൊരുക്കുവാന്‍ ശ്രമിക്കുന്നവരോട് എന്നുമൊരു ആഭിമുഖ്യം ചലച്ചിത്രത്തെ താല്‍പ്പര്യപൂര്‍വ്വം പിന്തുടരുന്ന സദസ്സുകളില്‍ നിന്നും ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ഈയൊരു ശ്രേണിയില്‍ എടുത്തുപറയാവുന്ന ചില ശ്രമങ്ങളെങ്കിലും ഉണ്ടായത് തീര്‍ത്തും ആശാവഹമായ കാര്യവുമാണ്. കാഴ്ചകളും കഥകളും കഥാപാത്രങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ രക്ഷകനെത്തേടി വൃഥാ അലയുകയും മറുവശത്ത് ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ കച്ച മുറുക്കിയവര്‍ കേള്‍വിക്കേട്ടതോ കണ്ടുപരിചയിച്ചതോ അതുമല്ലെങ്കില്‍ ബഹുജനം കാണാനിട വരാത്തതോ ആയ വിദേശ ഭാഷാചിത്രങ്ങളെ ഒരു ഉളുപ്പുമില്ലാതെ ഭാഷാന്തരം നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനോട് എന്തുകൊണ്ടോ യോജിക്കുവാന്‍ കഴിയുന്നില്ല, പ്രത്യേകിച്ചും അവലംബമായ സൃഷ്ടിയെക്കുറിച്ച് 'ക.മാ'യെന്നു പോലും ഉരിയാടാതിരിക്കുമ്പോള്‍ . ഈ നാണം കെട്ട നിരയിലെ ഏറ്റവും പുതിയ പ്രതിനിധിയാണ്, ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത 'ചാപ്പാ കുരിശ്'.


പുസ്തകത്തില്‍ നിന്നോ നാടകത്തില്‍ നിന്നോ ഇനി മറുഭാഷകളിലെ ചലച്ചിത്രത്തില്‍ നിന്നുതന്നെയോ ഒരു ആശയം കടം കൊള്ളുകയെന്നത് തരംതാണ പരിപാടിയാണെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. സ്വീകര്‍ത്താവിന് മൂലരൂപത്തിന്റെ കാലദേശങ്ങള്‍ മാറ്റുകയോ പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയോ ആകാം. കാലാകാലങ്ങളായി മിക്കവാറും എല്ലാ കലാരൂപങ്ങളും ഈ കടംകൊള്ളല്‍ തുടര്‍ന്നു പോരുന്നു. ചലച്ചിത്രങ്ങളില്‍ , സ്വീകരിക്കപ്പെടുന്ന ആശയത്തിന് പ്രസക്തിയോ പ്രാധാന്യമോ എന്നതിനേക്കാള്‍ അതിന്റെ സ്വീകാര്യതയുടെ സാധ്യതകളോ കഥാരൂപത്തിന്റെ വ്യത്യസ്തതയോ ആയിരിക്കും മിക്കവാറും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. കടംകൊണ്ട ശേഷം നാട്ടില്‍ പൊതുവില്‍ കണ്ടുവരുന്ന രീതി മൂലരൂപത്തെ കുറിച്ച് മിണ്ടാതിരിക്കുകയും ആ ഖ്യാതി കൂടി ചുളുവില്‍ സ്വന്തമാക്കുകയുമാണ്. വിവരവും സാങ്കേതികജ്ഞാനവും ഉള്ളവര്‍പ്പോലും ചലച്ചിത്ര നിര്‍മ്മാണത്തിന് പകര്‍ത്തെഴുത്തിന്റെ ഈ എളുപ്പ രീതികളും ഒടുക്കം ഒരു പരാമര്‍ശം പോലുമില്ലാതെ 'താങ്ക് യു, ടാ മച്ചൂ'-ന്നും മൊഴിഞ്ഞ് മിസ്റ്റര്‍ ഒറിജിനലിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നത്‌ ഏതായാലും നല്ല കീഴ്വഴക്കമല്ല.

സമീപ കാലയളവില്‍ ശ്രദ്ധയില്‍പ്പെട്ട മാന്യരും മര്യാദക്കാരുമായ രണ്ട് ചിത്രങ്ങളെക്കൂടി പരാമര്‍ശിക്കാം. ' സര്‍ക്കാര്‍ ' എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ എഴുതുന്നു, "ലോകത്തിലെ എണ്ണമറ്റ സംവിധായകരെപ്പോലെ ' ദി ഗോഡ്‌ഫാദര്‍ ' എന്നെയും ഏറെ സ്വാധീനിച്ചിരിക്കുന്നു. ' സര്‍ക്കാര്‍ ' ആ ചിത്രത്തിനുള്ള എന്റെ സമര്‍പ്പണമാണ്". സംവിധായകനായ വെട്രി മാരന്‍ 'ആടുകളം' എന്ന ചിത്രത്തിന്റെ ഒടുവില്‍ ആ ചിത്രത്തെ സ്വാധീനിച്ച, ആ ചിത്രത്തിന് അവലംബമായ ചലച്ചിത്രങ്ങളേയും പുസ്തകങ്ങളേയും കൃത്യമായി നിരത്തുന്നുണ്ട്. [കഷേ‌, അമോരെസ്‌ പെരോസ്‌, ബാബേല്‍ ‍, പൌഡര്‍ കെഗ്, തേവര്‍ മകന്‍ ‍, വീരുമാണ്ടി, പരുത്തി വീരന്‍ എന്നീ ചിത്രങ്ങളും റൂട്ട്സ്‌ (അലക്സ്‌ ഹാലി), ശാന്താറാം (ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്സ്)എന്നീ പുസ്തകങ്ങളും].

'കഥ', സംവിധായകനായ സമീര്‍ താഹിറും തിരക്കഥ-സംഭാഷണം, ആര്‍ ഉണ്ണിയും സമീര്‍ താഹിറും ഒരുക്കിയ 'ചാപ്പാ കുരിശ്' എന്ന ചിത്രത്തിന്റെ പ്രമേയം ഹാന്‍ മിന്‍ കിം സംവിധാനം ചെയ്ത ' ഹാന്‍ഡ്‌ ഫോണ്‍ ' എന്ന കൊറിയന്‍ ചിത്രവുമായി, പ്രമേയത്തില്‍ , കഥാപാത്രങ്ങളില്‍ , മുഖ്യകഥാസന്ദര്‍ഭങ്ങളില്‍ കടുകുമണിയുടെ അകലമേ പാലിക്കുന്നുള്ളൂ.

Synopsis:

ഹെഡ് ഓർ ടെയിൽ എന്നതിന്റെ നാടന്‍ രൂപമാണ് 'ചാപ്പാ കുരിശ്'. നാണയത്തിന്റെ പുറങ്ങള്‍പോലെ, വ്യത്യസ്തരായ രണ്ടു വ്യക്തികളുടെ ചുറ്റിലുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ മൊബൈല്‍ ഫോണ്‍ ഒരു കഥാപാത്രം ആവുന്നതുകൊണ്ട് മൊബൈല്‍ ഫോണിനെ ബന്ധപ്പെടുത്തിയാണ് മുഖ്യ രണ്ട് കഥാപാത്രങ്ങളേയും ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്. കൊച്ചി നഗരത്തില്‍ , മേല്‍ത്തരം ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന അര്‍ജുന്‍, ചേരിയില്‍ ജീവിക്കുന്ന, സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അന്‍സാരി എന്നിവരാണ് ഈ രണ്ട് വ്യക്തികള്‍ . ഒരു ദിവസം സോണിയ എന്ന സഹപ്രവര്‍ത്തകയുമായി തന്റെ ഫ്ലാറ്റില്‍ ചിലവഴിക്കുന്ന അര്‍ജ്ജുന്‍, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നു. ഈ മൊബൈല്‍ ഫോണ്‍ യാദൃശ്ചികമായി കളഞ്ഞു പോകുന്നു. കോഫി ഷോപ്പില്‍ യാദൃശ്ചികമായി എത്തിയ അന്‍സാരിക്കാണ് മൊബൈല്‍ ഫോണ്‍ ലഭിക്കുന്നത്.

മേല്‍ത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലാത്ത അന്‍സാരി അത് കയ്യില്‍ തന്നെ കരുതുന്നു. ' സ്വകാര്യതകള്‍ ' മൊബൈല്‍ ഫോണില്‍ ഭദ്രമായി തന്നെ ഉള്ളതുകൊണ്ട് 'സ്വകാര്യത' ഭാവിയില്‍ നഷ്ടപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ അര്‍ജ്ജുന്‍ നിയമത്തിന്റെ വഴികള്‍ തിരഞ്ഞെടുക്കാതെ മൊബൈല്‍ ഫോണ്‍ സ്വയം വീണ്ടെടുക്കുവാന്‍ തന്നെ തീരുമാനിക്കുന്നു.


'ചാപ്പാ കുരിശി'ന്റെ ട്രൈയിലറില്‍ '21 ഗ്രാംസ്' എന്ന വിദേശ ചിത്രത്തിന്‍റെ ട്രൈയിലറിലെ വരികള്‍ പകര്‍ത്തിയെഴുതിയത് ബൂലോഗത്ത് ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തലവാചകവും അക്ഷരത്തെറ്റിലാതെ പകര്‍ത്തിയെഴുതിയതാണ്, 'മരിയ ഫുള്‍ ഓഫ് ഗ്രേയ്സ്' എന്ന ചിത്രത്തില്‍ നിന്നും. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ്‌ തന്‍റെ ബ്ലോഗില്‍ ഇങ്ങനെ എഴുതി. 'മലയാള ചലച്ചിത്ര മേഖല മാറ്റത്തിന്റെ പാതയിലാണ്. മലയാളത്തിന് നല്ല സംഭാവനകള്‍ നല്‍കാന്‍ ഈ ചിത്രത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'. മലയാള ചലച്ചിത്ര മേഖല മാറ്റത്തിന്റെ പാതയില്‍ തന്നെയെന്ന് ഏറെക്കുറെ എല്ലാവരും ശരിവെക്കുന്ന കാര്യമാണ്. വിനീതിനെ എനിക്ക് ബഹുമാനവുമാണ്. പക്ഷേ, കലര്‍പ്പില്ലാത്ത സംഭാവനകളല്ലേ മലയാള പ്രേക്ഷകനും മലയാള ചലച്ചിത്രത്തിനും കൂടുതല്‍ നന്നായിരിക്കുക.

'എഴുത്ത്‌ മൂത്ത് സംവിധാനം' എന്നത് മാറിയിരിക്കുന്നു മലയാളത്തില്‍ . സന്തോഷ്‌ ശിവനും വിപിന്‍ മോഹനും അമല്‍ നീരദിനും പി സുകുമാറിനും ശേഷം, സമീര്‍ താഹിര്‍ . എഴുത്തുകാരന്‍ മാത്രമായി തുടര്‍ന്നിരുന്നുവെങ്കില്‍ ലോഹിതദാസിന്റെ അവസാന ദശകം കുറേക്കൂടി മികവുറ്റതാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കളം മാറ്റി കളിക്കുന്ന ഒട്ടുമിക്ക പ്രതിഭകളെ കുറിച്ചും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്. 'ചാപ്പാ കുരിശും' അഭിപ്രായം മാറ്റിയെഴുതുവാന്‍ പ്രേരണയാകുന്നില്ല. പ്രത്യേകിച്ചും, വിയര്‍പ്പ് ഒരു മറുഭാഷാ ചിത്രത്തിനെ മലയാളം പഠിപ്പിക്കുവാന്‍ മാത്രമാകുമ്പോള്‍ .

തിരോന്തരം മലയാളം, മ്മ്ടെ തൃശ്ശൂരെ മലയാളം എന്നിങ്ങനെ പല മലയാളമുണ്ടല്ലോ. രഞ്ജിനി ഹരിദാസ്‌ മുതല്‍ പേര്‍ അപ്പോസ്തലരായ 'രഞ്ജിനി' മലയാളവുമുണ്ട്, ഈ ശ്രേണിയില്‍ . ‌'രഞ്ജിനി' മലയാളമടക്കം മലയാള വാചിക ഭാഷയുടെ വിവിധ രൂപങ്ങള്‍ , വിവിധ ദേശക്കാരും, വിവിധ മതക്കാരും, സമൂഹത്തിന്റെ വിവിധ തട്ടിലുമുള്ളവരുമായ കഥാപാത്രങ്ങള്‍ സ്വാഭാവികമായി പറയുവാന്‍ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തില്‍ .

ചാപ്പാ കുരിശ്
( ഹാന്‍ഡ്‌ ഫോണ്‍ ), കോക്ക്ടെയില്‍ ( ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ )‍, അന്‍വര്‍ ‍( ട്രൈറ്റര്‍ ), ഗുലുമാല്‍ ( 9 ക്വീന്‍സ് ) എന്നിങ്ങനെ സമീപകാലത്ത്‌ പുറത്തിറങ്ങിയ പകര്‍ത്തെഴുത്ത്‌ ചിത്രങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവം ഇവയെല്ലാം ത്രില്ലറാണ്. ഇവയെല്ലാം മിസ്റ്റര്‍ ഒറിജിനലിന്റെ ഏതാണ്ട് അതേ ശില്‍പ്പ ഘടന ആവര്‍ത്തിക്കുവാന്‍ ശ്രമിച്ചിട്ടും ഈ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകര്‍ക്ക് വേണ്ടുവോളം‌ ത്രില്ലടിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മലയാള ഭാഷയുടെ പ്രശ്നമോ, നമ്മുടെ സംസ്കാരത്തിന്‍റെയോ, പേനയുടെയോ എഴുത്ത് പുസ്തകത്തിന്റെയോ പ്രശ്നമോ? എഴുപതുകളിലേയും എണ്‍പതുകളിലേയും മലയാള ചിത്രങ്ങളിലും അന്നത്തെ സംവിധായകരിലും മാത്രം ഇപ്പോഴും കുരുങ്ങികിടക്കുന്ന ചലച്ചിത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യത്യസ്തമായ ഒരു വിഷയമാണ്, താല്‍പ്പര്യമുണ്ടെങ്കില്‍ :)

എന്തൊക്കെ തെറ്റുകുറ്റങ്ങള്‍ നിരത്തിയാലും അരങ്ങിലും അണിയറയിലുമായി മലയാള ചലച്ചിത്ര മേഖലയിലേക്ക് ഒരു പിടി യുവാക്കളുടെ കടന്നുവരവാണ് 'ചാപ്പാ കുരിശ്'. ഈ ചിത്രത്തോടെ ഫഹദ്, പുതുതലമുറയിലെ സാമാന്യം ഭേദപ്പെട്ട അഭിനേതാക്കളില്‍ ഇടം പിടിക്കുന്നു. പരസ്യചിത്രങ്ങളിലും മ്യൂസിക്‌ വീഡിയോകളിലും ഛായാഗ്രാഹകനായിരുന്ന, ചില ചലച്ചിത്രങ്ങളില്‍ ഛായാഗ്രഹണ സഹായിയായിരുന്ന ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം (യൂട്യൂബ് പ്രേക്ഷകര്‍ക്ക്‌ ജോമോന്‍ ടി ജോണിനെ പരിചയമുണ്ടാകും, ഹരി എം മോഹനന്റെ എലോണ്‍ എന്ന മ്യൂസിക്‌ വീഡിയോയിലൂടെ). 'അവിയലി'ലെ റെക്സ്‌ വിജയനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് വലിയ മതിപ്പില്ലെങ്കിലും ചിത്രത്തിലെ പശ്ചാത്തല സംഗീതം മികവ് പുലര്‍ത്തിയിട്ടുണ്ട്, ആ മികവ് ചിത്രത്തിലുടനീളം തുടരുവാനായില്ല എന്നതാണ് പോരായ്മ ('കേരള കഫേ'യിലെ ബ്രിഡ്ജിന്റെ സംഗീതസംവിധായകനും റെക്സ്‌ വിജയനായിരുന്നു).

ചലച്ചിത്രത്തെ താല്‍പ്പര്യപൂര്‍വ്വം പിന്തുടരുന്നവര്‍ക്ക്‌ 'ചാപ്പാ കുരിശ്' ഭേദപ്പെട്ട ഒരു ചിത്രമായേക്കാം. പ്രമേയത്തില്‍ ആവര്‍ത്തനങ്ങളില്ല, വ്യത്യസ്തമായ, അതേ സമയം പുതിയ കാലത്തിന്റെ കാഴ്ചകളും അനുഭവങ്ങളും പങ്കുവെക്കുന്ന പ്രമേയം എന്നിവ അതിന് കാരണവുമായേക്കാം. കേട്ടുകേള്‍വികള്‍ ശരിയാണെങ്കില്‍ കണക്കിന്റെ കളിയില്‍ 'ചാപ്പാ കുരിശി'ന് വിജയമാകുവാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടതില്ല. പക്ഷേ, ഒരു ചിത്രത്തിന്റെ വിജയമെന്നത് കേവലം കണക്കിന്റെ കളി മാത്രമല്ലല്ലോ. നേരത്തെ സൂചിപ്പിച്ചതുപോലെ ശില്‍പ്പരൂപത്തില്‍ ചലച്ചിത്രത്തിന് എവിടെയോ കൈമോശം വന്ന അനുഭവമാകുന്ന കാഴ്ച അര്‍ജ്ജുനേയും അന്‍സാരിയേയും വെള്ളിത്തിരയിലെ ആട്ടക്കാര്‍ മാത്രമാക്കുന്നു. അനുഭവിപ്പിക്കാതെ ആടുന്നവരെ തേടി ആരും ഒരുപാട് നാള്‍ ഇരുട്ടിലേക്ക്‌ കയറി വരാറില്ല.

ആകെത്തുക:
കൈവിട്ട് പോയ ' ഹാന്‍ഡ് ഫോണ്‍ '

Apr 23, 2011

സിറ്റി ഓഫ് ഗോഡ്‌ : കെട്ടുപിണയുന്ന ദൈവത്തിന്റെ നഗരം

*Spoiler Alert - എന്ന് രേഖപ്പെടുത്തിയ ഖണ്ഡിക നിങ്ങളുടെ ചലച്ചിത്ര ആസ്വാദനത്തെ ബാധിച്ചേക്കാം. ചിത്രം കാണാത്തവര്‍ ആ ഖണ്ഡിക വിട്ടു കളയുവാന്‍ അപേക്ഷ.

കഴിവും സ്വാധീനവും ഏറെയുള്ള മലയാള ചലച്ചിത്രത്തിലെ മുഖ്യധാര, 'ഓ..! എന്നാത്തിനാ' എന്ന ഭാവത്തില്‍ ‍, പട്ടിയുടെ വാലുപോലെ നേരെയാവാന്‍ കൂട്ടാക്കാത്ത കഴിഞ്ഞ കുറെ കാലങ്ങളില്‍തന്നെ, മാറ്റത്തിന്റെ ചില ചെറിയ ചലനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അത്തരം ചലനങ്ങളിലെ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ രാജേഷ്‌ പിള്ളയുടെ 'ട്രാഫിക്'. ട്രെന്‍ഡ്, ഫോര്‍മുല, താരം, ഭാഗ്യനക്ഷത്രം എന്നൊക്കെ വാശി പിടിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ഒരു പടികൂടി പുറകിലേക്ക് തള്ളി താരങ്ങളുള്ള, എന്നാല്‍ മുകളില്‍ പറഞ്ഞ മറ്റൊന്നുമില്ലാത്ത ഒരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു, ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഗോഡ്‌'.


രാം ഗോപാല്‍ വര്‍മ്മയും, വര്‍മ്മയുടെ 'സത്യ'യുമാവണം നഗരത്തിന്റെ മറുപുറങ്ങളിലേക്ക് ഇന്ത്യയിലെ സംവിധായകര്‍ ക്യാമറ തുറന്നുവെയ്ക്കുന്നതിന്റെ തുടക്കം. അതിന്റെ ഓളങ്ങള്‍ നമ്മുടെ നാട്ടിലും ധാരാളം വന്നടിഞ്ഞു. എ.കെ സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ്പ്‌ വയലന്‍സ്‌' ആയിരുന്നു മലയാളത്തില്‍ ആ ശ്രേണിയുടെ തുടക്കമായത്. കൊച്ചിയങ്ങനെ ചലച്ചിത്രങ്ങളില്‍ 'ഛോട്ടാ മുബൈ'യായി. ' ഇവര്‍ ', 'ബ്ലാക്ക്'‌, 'ബിഗ്‌ ബി' എന്നിങ്ങനെ അസംഖ്യം ചിത്രങ്ങളില്‍ ചോരയുടെ നീര്‍ച്ചാലുകളൊഴുകി. ക്രമേണ മലയാള ചലച്ചിത്രങ്ങളിലെ ക്വൊട്ടേഷന്‍ പരിപാടികള്‍ , ക്വൊട്ടേഷന്‍ സംഘങ്ങളുടെ പത്തിലൊന്ന് ഗൃഹപാഠം പോലും ചെയ്യാതെ 'ജാക്കി'കളായി കോമരം കെട്ടി മടുപ്പിക്കുമ്പോഴാണ് മലയാളിക്ക് അത്ര പരിചിതമല്ലാത്ത ദൃശൃപരിചരണ രീതികളുമായി കഴിഞ്ഞ വര്‍ഷം 'നായകനെ'ത്തുന്നത്. ദൃശ്യങ്ങളില്‍ വ്യത്യസ്തതയും പരീക്ഷണം നടത്തുവാനുള്ള വെമ്പലും വിദേശ ഭാഷാ ചിത്രങ്ങളുടെ സ്വാധീനവും അതില്‍ ഏറെ പ്രകടമായിരുന്നു. ചലച്ചിത്രത്തെ സാകൂതം വീക്ഷിക്കുന്നവര്‍ക്കിടയില്‍ ആ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും പ്രമേയത്തിന്റെ ബലഹീനതകള്‍ ആ ചിത്രത്തെ സാമാന്യ ജനത്തില്‍ നിന്നും അകറ്റി. എങ്കിലും, ഏറെക്കാലമായി വരള്‍ച്ച നേരിടുന്ന സംവിധാന മേഖലയില്‍ ഒരു സംവിധായകന്റെ വരവ് തന്നെയായിരുന്നു ആ ചിത്രം. രണ്ടാം ചിത്രത്തില്‍ തന്നെ സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി ബഹുദൂരം മുന്‍പോട്ട് പോയിരിക്കുന്നു. തഴമ്പുള്ളൊരു എഴുത്തുകാരനുമായുള്ള‌ കൂട്ടുകെട്ടിന്റെ സഹായം കുറച്ചൊന്നുമല്ല ഇക്കുറി സഹായിച്ചിരിക്കുന്നതും.

ഏറെ കാലങ്ങളായി നാട്ടിലെ സിനിമാക്കാര്‍ വരയ്ക്കുന്ന 'കൊച്ചി' തന്നെയാണ് ചിത്രത്തിലെ ദൈവത്തിന്റെ നഗരം. സോണിയെന്ന നഗരത്തിലെ യുവ വ്യവസായി. വിദ്യാസമ്പന്നനും സോണിയുടെ സുഹൃത്തും ഇപ്പോള്‍ സോണിയുടെ സഹായി അഥവാ ഗുണ്ടയുമായ ജ്യോതിലാല്‍ ‍, നഗരത്തിലേക്ക്‌ കൂലി തൊഴിലാളിയായി വന്ന തമിഴ് നാട്ടുകാരന്‍ സ്വര്‍ണ്ണവേല്‍ , ഭര്‍ത്താവില്‍ നിന്നും ഒളിച്ചോടി നഗരത്തിലെത്തിയ തമിഴ്‌നാട്ടുകാരി മരതകം, വിജി പുന്നൂസ് എന്ന പണക്കാരിയായ വിധവ (ഇവരുടെ ഭര്‍ത്താവ്‌ നഗരത്തില്‍വെച്ച് സമീപകാലത്ത്‌ ദാരുണമായി കൊല്ലപ്പെട്ടിരുന്നു), ചില ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വിജിയെ സമീപിക്കുന്ന ഷമീനെന്ന ഭൂമാഫിയ പ്രതിനിധി, കലുഷമായ വ്യക്തിജീവിതം നയിക്കുന്ന ചലച്ചിത്ര നടി സൂര്യപ്രഭ എന്നിങ്ങനെ നഗരത്തിലെ പല തട്ടുകളില്‍ ചിതറി കിടക്കുന്ന ജീവിതങ്ങള്‍ . ഈ ജീവിതങ്ങളെ ആകസ്മികമായി ബന്ധപ്പെടുത്തുന്നതാണ് 'സിറ്റി ഓഫ് ഗോഡ്‌'. ഒന്നില്‍ നിന്നും മറ്റൊരു കഥാ പശ്ചാത്തലത്തിലേക്ക്‌‌ ആഖ്യാനം മാറുന്നുവെങ്കിലും ഈ കഥകള്‍ കൂടികലരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യത്യസ്ത കഥകളില്‍ സ്വര്‍ണ്ണവേലിന്റെയും മരതകത്തിന്റെയും കഥ പൂര്‍ണ്ണമായും സംസാരിക്കുന്നത് തമിഴിലാണ്.

'നായകന്‍' എന്ന ചിത്രം തുടങ്ങുന്നത് 'അമോരെസ്‌ പെരോസി'ലെ വിഖ്യാതമായ അപകടരംഗത്തെ ഓര്‍മ്മപ്പെടുത്തികൊണ്ടാണ്. 'സിറ്റി ഓഫ് ഗോഡി'ന്റെ തുടക്കവും വിവിധങ്ങളായ അപകടങ്ങള്‍ തന്നെ. വിവിധ അധ്യായങ്ങളായി അവതരിപ്പിക്കുകയായിരുന്നു 'നായകനെ'ങ്കില്‍ പല കഥകള്‍ കൂടികലര്‍ന്നും മുന്‍പോട്ടും പുറകോട്ടും സഞ്ചരിച്ചുമാണ് 'സിറ്റി ഓഫ് ഗോഡി'ന്റെ ആഖ്യാന രീതി. ' ബാബേല്‍ ', 'മാഗ്നോളിയ', 'ക്രാഷ്', 'സ്നാച്ച്' മുതലായ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക്‌ പരിചിതമായ ആഖ്യാന രീതി. രാജേഷ്‌ പിള്ളയുടെ 'ട്രാഫിക്കി'ലേത് പോലെ 'സിറ്റി ഓഫ് ഗോഡും' മള്‍ട്ടി നരേഷന്‍ എന്ന ആഖ്യാന രീതിയെ മാത്രമേ കടം കൊള്ളുന്നുള്ളൂ.

[Spoiler Alert]
നഗരത്തിലുണ്ടായ ഒരു ചെറിയ റോഡ്‌ അപകടത്തെ തുടര്‍ന്നുള്ള ചില സംഭവങ്ങള്‍ ഒരു യുവ വ്യവസായിയുടെ കൊലപാതകത്തിന് ഹേതുവാകുന്നു. മരണസമയത്ത്‌ ‌ഒരു ചലച്ചിത്ര നടിയും ആ യാത്രയില്‍ വ്യവസായിക്ക് ഒപ്പമുണ്ടായിരുന്നു. പത്രങ്ങളില്‍ നിറഞ്ഞു നിന്ന ഈ വാര്‍ത്താശകലങ്ങള്‍ ഒരുപക്ഷേ വരും നാളുകളില്‍ ഈ ചിത്രത്തെ അതില്‍ മാത്രമായി കുരുക്കിയേക്കാം. അതുപക്ഷേ, 'പിറവി'യെ രാജന്‍ കേസ്സുമായി ബന്ധപ്പെടുത്തി ഒതുക്കുന്നത് പോലയെ വരൂ.

'തലപ്പാവ്‌', 'വാസ്തവം' മുതലായ ചിത്രങ്ങളുണ്ടെങ്കിലും വലിയ വിജയ ചിത്രങ്ങള്‍ ഇപ്പോഴും അകന്നു നില്‍ക്കുന്ന തിരക്കഥാകൃത്താണ്, ബാബു ജനാര്‍ദ്ദനന്‍. സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം ഇദ്ദേഹത്തിന്റെ രചനയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച സൃഷ്ടിയാണ്. പല കഥാ പശ്ചാത്തലങ്ങളെ പല നിറഭേദങ്ങളിലാണ് സുജിത് വാസുദേവിന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ക്യാമറ സ്വാഭാവികമായി ചലിക്കുകയും ചെയ്യുന്നു.

വിവിധ ജീവിത നിലവാരങ്ങള്‍ ചിത്രത്തില്‍ പറയുമ്പോള്‍ സ്വാഭാവികമായും ചിത്രത്തിന് വിവിധ സംഗീത സമ്പ്രദായങ്ങളെ ഉപയോഗപ്പെടുത്തേണ്ടി വരും. ചിത്രത്തില്‍ സംഗീത സംവിധായകനായ പ്രശാന്ത് പിള്ള ഇക്കാര്യം ശ്രദ്ധിച്ചിട്ടുമുണ്ട്. എങ്കിലും ചിത്രത്തിന്റെ ശബ്ദപഥത്തില്‍ റീ-റെക്കോര്‍ഡിംഗില്‍ സംഭവിച്ച പാളിച്ചകളായിരിക്കണം, ചില സന്ദര്‍ഭങ്ങളിലെ സംഭാഷണങ്ങളുടെ അവ്യക്തതക്ക് കാരണമായതും കാഴ്ചക്ക് ഒരുവേള‌ അലോസരമായതും.

താരങ്ങളെ മറന്നുള്ള കഥാപാത്ര സൃഷ്ടിയായതുകൊണ്ട് തന്നെ തെമ്മാടികൂട്ടം പ്രതീക്ഷിക്കുന്ന പലതും ചിത്രത്തിലില്ല. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സ്റ്റെപ്പ്സ് തെറ്റാതെ നൃത്തനൃത്യങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. കൊട്ടാന്‍ മുട്ടി നില്‍ക്കുന്ന കൈകള്‍ക്കായി ഉദ്ദേശം രണ്ടര പേജു വരുന്ന നെടുങ്കന്‍ ഡയലോഗ്സ് വണ്‍ മിസ്റ്റര്‍ ബാബു ജനാര്‍ദ്ദനന്‍ എഴുതി വെച്ചിട്ടില്ല. സംഭാഷണം പൂര്‍ത്തിയാക്കി സ്റ്റൈലായി സ്ലോ മോഷനില്‍ തിരിഞ്ഞു നടക്കാന്‍ മേല്‍പറഞ്ഞ രണ്ടു പേര്‍ക്കും ഒരവസരം പോലുമില്ല. ചിത്രത്തിലെ അടി-ഇടി ഐറ്റംസ് പലപ്പോഴും സ്വാഭാവികമാകുന്നു. കയറില്‍ തൂങ്ങുന്ന ഇപ്പോഴത്തെ ട്രെന്‍ഡില്ല. ഒരു മൈല്‍ ദൂരത്തേക്ക് ഒരുത്തനും തെറിച്ച് വീഴുന്നില്ല.

അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജിനേക്കാള്‍ പ്രതിഭയുണ്ട് ഇന്ദ്രജിത്തിന്, ഈ ചിത്രവും അക്കാര്യം ശരി വെക്കുന്നു. ചലച്ചിത്ര നടി സൂര്യപ്രഭയെ റീമ കല്ലിങ്കല്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ ഏറ്റവും ശക്തമായ ചില സന്ദര്‍ഭങ്ങള്‍ ഈ നടിയുടെതാണ്. 'പൂ' എന്ന തമിഴ്‌ ചിത്രത്തിലൂടെ അംഗീകാരവും പ്രശംസയും ലഭിച്ച പാര്‍വതിയാണ് മരതകമാകുന്നത്. പക്ഷേ മലയാളികള്‍ പാര്‍വതിയെ ഓര്‍ക്കുക റോഷന്‍ ആന്‍ഡ്രൂസിന്റെ 'നോട്ട്ബുക്കി'ന്റെ പേരിലാകും. സോണിയെ അവതരിപ്പിച്ച രാജീവ്‌ പിള്ള മാത്രമാണ് അഭിനേതാക്കളില്‍ ഒരു മത്സരത്തിന് മുതിരുവാതിരുന്നത്. ചിത്രത്തിലെ മരതകത്തിനെ വേള്‍ക്കുവാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമനയാണ്.

ഇത് കേവലം ഒരു ശ്രമമല്ല, ഒരു 'സിനിമ'യാണ്. താരവും ഫോര്‍മുലയുമല്ല മറിച്ച് നമ്മുടെ നാട്ടിലും പുതിയ വഴികളില്‍ വെട്ടുവാന്‍ കഴിയുമെന്ന് കാണിക്കുന്ന 'സിനിമ'. എങ്കിലും, 'ഞാന്‍ ഇങ്ങനെ ഇരുന്നോളാം, എല്ലാം എന്റെ വായില്‍ കുത്തിതിരുകി തന്നോളൂ' എന്ന നടപ്പുരീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന് ഒരരുചി അനുഭവപ്പെട്ടേക്കാം. മൊബൈലില്‍ സംസാരിച്ച്, അതിന്റെ ഇടവേളകളില്‍ തുടര്‍ച്ച നഷ്ടപ്പെടാതെ കാണുവാന്‍ ശ്രമിക്കുന്നവനും ഈ ചിത്രം ബുദ്ധിമുട്ടായേക്കും. വര്‍ഷങ്ങളായി ശീലിച്ചുവെച്ചതു പലതും മാറ്റുവാന്‍ സമയമായീ എന്റെ പ്രെക്ഷകാ...

'ഹാംലെറ്റി'നെ അവലംബിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'കര്‍മ്മയോഗി', ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഇലക്ട്ര', ആര്‍ ഉണ്ണിയുടെ ചെറുകഥയെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലീല', ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന 'ചാപ്പാ കുരിശ്', ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന '1993 ബോംബെ മാര്‍ച്ച് 12', പുതുമുഖ സംവിധായകന്‍ സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു' എന്നിങ്ങനെ വ്യത്യസ്തങ്ങളായ, പ്രതീക്ഷ നല്‍കുന്ന പല ചിത്രങ്ങളുടെയും പ്രവര്‍ത്തങ്ങള്‍ തുടരുകയോ പൂര്‍ത്തിയാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ നല്ല ചിത്രങ്ങളെ കുറിച്ച് മൂളയുള്ള ചിലര്‍ സ്വപ്നമെങ്കിലും കാണണമെങ്കില്‍ പ്രേക്ഷകര്‍ക്കായി ഒന്നും കരുതിവെക്കാത്ത, പക്ഷേ വിജയങ്ങളാകുന്ന സാദാ ചിത്രങ്ങള്‍പോലെ ചിലതെങ്കിലും കരുതിവെക്കുന്ന ഈ ആത്മാര്‍ഥ ശ്രമങ്ങള്‍ വിജയിച്ചേ പറ്റൂ... ലിജോ, ഞങ്ങള്‍ നിന്നോട് കൂടെയുണ്ട്.‌

വാല്‍ക്കഷണം:
എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഫെര്‍നാന്റോ മെറിലസ്സ് സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഗോഡ്'. മാസങ്ങള്‍ക്ക് മുന്‍പ് നല്ല പല വിദേശ ചിത്രങ്ങളുടേയും മലയാള പ്രേതങ്ങളെ കണ്ട് പേടിച്ചിരിക്കുമ്പോഴാണ് ഈ ചിത്രത്തെ കുറിച്ചറിയുന്നത് അന്ന്, 'ടാ, വൃത്തികെട്ടവനെ... ലിജോ' എന്ന് മനസ്സില്‍ പറയുകയും ചെയ്തു. പക്ഷേ, ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ അതേ പേരില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം ഇവിടെയുമുണ്ടായി. ചൂണ്ടിയത് പേര് മാത്രവും, ആരേയും നാണം കെടുത്തിയതുമില്ല... മ്മ്ടെ ' ഗോഡ്‌ഫാദര്‍ ‍' പോലെ :)

ആകെത്തുക:
താങ്കള്‍ 'ക്രിസ്റ്റി' മോഡല്‍ ചിത്രങ്ങളുടെ ആരാധകനാണോ എങ്കില്‍ ആ പരിസരത്തേക്ക് പോകണമെന്നില്ല. സാമാന്യ ബുദ്ധിയുള്ള ഒരു പ്രേക്ഷകനാണോ ധൈര്യമായി കാണാം. ഇനി, 'മലയാള സിനിമയെ കാത്ത്‌ കൊള്ളണേ കര്‍ത്താവേ... നല്ല ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുന്നില്ല' എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നവനാണോ എങ്കില്‍ നിങ്ങള്‍ ഇത് രണ്ട് വട്ടം കാണണം :)

Jan 15, 2011

ട്രാഫിക്ക്: രേഖീയമല്ലാത്ത ജീവിത രേഖകള്‍

പണ്ടേ വേവിച്ചുവെച്ച കറി പുതിയ പാത്രത്തിലിട്ട് ചൂടാക്കി എടുക്കുക എന്നതാണ് കഴിഞ്ഞ കുറേ കാലമായി മലയാള ചലച്ചിത്ര മേഖലയിലെ നടപ്പ്‌ രീതി. 'നടപ്പ്‌ രീതി'ക്ക് പിഴച്ച് പോകാനുള്ള 'എളുപ്പ രീതി'യെന്നോ പണിയെടുക്കുവാന്‍ ബുദ്ധിമുട്ടാണെന്ന 'അലസ രീതി'യെന്നോ വിവക്ഷയാകാം. എന്തായാലും സംവിധായക സമ്രാട്ടുകളുടേയും, എഴുതി തഴമ്പിച്ച തമ്പുരാക്കന്മാരുടേയും, താരരാജാക്കന്മാരുടേയും ഇപ്പോഴത്തെ 'രീതി', ഇടക്ക്‌ വഴിതെറ്റി വന്ന ഒരു 'പ്രാഞ്ചിയെയോ' മറ്റോ മാറ്റി നിര്‍ത്തിയാല്‍ , മുകളില്‍ സൂചിപ്പിച്ചത്‌ തന്നെയാണ്. പ്രേക്ഷകന് വേണ്ടി പേരിനുപോലും ഒന്നും കരുതിവെക്കാത്ത വെറും കെട്ടുകാഴ്ചകള്‍ ‍! പ്രതിഭയുള്ള എഴുത്തുകാരും തലയില്‍ വാസമുള്ള സംവിധായകരുമില്ലാത്തതല്ല മലയാള നാട്ടിലെ കെടുതിക്ക് കാരണം. സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും നെഞ്ചത്ത് താരവും അവരുടെ സില്‍ബന്ധികളും നടത്തുന്ന ഓട്ടന്‍തുള്ളലും വീര്‍ത്ത മടിശ്ശീലയല്ലാതെ മറ്റൊന്നുമില്ലാത്ത, ഒന്നും അറിയാതെ, ഇവിടെയെത്തുന്ന ഈയാംപാറ്റകളായ നിര്‍മ്മാതാക്കളുമാണ്. ചലച്ചിത്രമെന്നാല്‍ ഒരു പണ്ടാര 'ഫോര്‍മുല'യാണെന്നും ആ ഫോര്‍മുലയില്ലാതെ ഒരു ചുക്കും ഈ നാട്ടില്‍ നടക്കില്ലെന്ന് കരുതുന്ന മലയാള ചലച്ചിത്ര മേഖലയിലെ പൊതുസമൂഹത്തിന് കിട്ടിയ കനത്ത ആഘാതമാണ് ഇക്കഴിഞ്ഞ ദിവസം തീയ്യറ്ററിലെത്തിയ, രാജേഷ്‌ പിള്ളയുടെ 'ട്രാഫിക്ക്'.


കഥയുടെ/ആശയത്തിന്‍റെ തെരഞ്ഞെടുപ്പ് മുതല്‍ കഥാകഥനത്തിലും അവതരണത്തിലും തലമുറകള്‍ക്ക് പുറകിലാണ് നമ്മുടെ മുഖ്യധാരാ ചലച്ചിത്ര മേഖല. കഥാകഥനത്തില്‍ കാലാകാലങ്ങളായി ഇവിടെ പിന്തുടര്‍ന്നു പോരുന്ന രീതികളെ പാടെ നിരാകരിക്കുകയാണ് 'ട്രാഫിക്ക്'. അല്ലെങ്കില്‍ ചലച്ചിത്രലോകത്ത്‌ പല ചിത്രങ്ങളിലായി പലരും പരിചയപ്പെടുത്തിയ multi-narrative സങ്കേതത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു, തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും‍.

Synopsis:

തീര്‍ത്തും ചെറിയ സമയപരിധിയിലെ സംഭവങ്ങളും, അതിന്‍റെ പരിണാമങ്ങളുമാണ് 'ട്രാഫിക്ക്‌'. ഒഴുകി നീങ്ങുന്ന ഫുട്പാത്തിലോ, തിരക്കുപിടിച്ച ആശുപത്രിയിലെ ഒരിടനാഴിയിലോ, തെളിയുന്ന പച്ചവെളിച്ചത്തിനായി കാത്തുകെട്ടി നില്‍ക്കുന്ന സിഗ്നല്‍ വഴിയിലോ നമ്മള്‍ എത്രപേരെയാണ് കണ്ടുമുട്ടുന്നത്. അത്തരത്തില്‍ യാദൃശ്ചികമായി കണ്ടുമുട്ടുന്നവരാണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെല്ലാം.

സെപ്തംബറിലെ 16. പ്രമുഖ ചാനലില്‍ ജോലി ചെയ്തു തുടങ്ങുന്നതേയുള്ളൂ റെയ്ഹാന്‍ ‍. അന്നേ ദിവസം രാവിലെ താരമായ സിദ്ധാര്‍ഥ് ശങ്കറിനെ റെയ്ഹാന്‍ അഭിമുഖം ചെയ്യുന്നുണ്ട്. സിദ്ധാര്‍ഥ് ശങ്കറിന്‍റെ പുതിയ ചിത്രം പുറത്തിറങ്ങുന്നതും ഇതേ ദിവസം തന്നെ. സിദ്ധാര്‍ഥ് ശങ്കറിന്‍റെ മകള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. വിവാഹവാര്‍ഷികത്തിന് തന്‍റെ സഹയാത്രികക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റ്‌ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. ഏബല്‍ ‍. സസ്പെന്‍ഷന്‍ കഴിഞ്ഞു ജോലിയില്‍ തിരിച്ചെത്തിയ കോണ്‍സ്റ്റബിള്‍ സുദേവന്‍റെ ആദ്യ ദിവസവുമാണിത്. എല്ലാവര്‍ക്കും ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസം. ട്രാഫിക്‌ സിഗ്നലിലെ ഒരു അപകടത്തെ തുടര്‍ന്നു അവിചാരിതമായി, ഈ അപരിചിതരുടെ ജീവിതങ്ങള്‍ പ്രാകൃതമായി ഇണ ചേരുവാന്‍ തുടങ്ങുന്നു.

അവിചാരിതമായ ഒരാളുടെ അനുഭവമോ ഒരു സംഭവമോ, അപരിചിതരായ മനുഷ്യരേയും ഭൂപ്രദേശങ്ങളെയും കൂട്ടിയിണക്കുന്ന multi-narration വിദേശ ഭാഷാചിത്രങ്ങളുമായി പരിചയമുള്ള പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും പുതിയതായിരിക്കില്ല. ഏതെങ്കിലും അപകടത്തെ തുടര്‍ന്നാണ് ഭൂരിഭാഗം multi-narrative ചിത്രങ്ങളിലേയും കഥാപാത്ര ബന്ധങ്ങള്‍ കൂടി കലരുവാന്‍ തുടങ്ങുന്നത്. അമൊരെസ് പെരോസ്‌, 21 ഗ്രാംസ്, ബാബേല്‍ , ക്രാഷ് തുടങ്ങി ഈ ശ്രേണിയിലെ പ്രഖ്യാതങ്ങളായ ചിത്രങ്ങളെയെല്ലാം ഓര്‍ക്കാവുന്നതാണ്. 'ട്രാഫിക്കി‌'ന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. സമൂഹത്തിന്റെ പല തട്ടുകളിലുള്ളവരെ എളുപ്പത്തില്‍ ഒരു മാലയില്‍ കോര്‍ത്തെടുക്കുവാന്‍ കഴിയും എന്നതിനേക്കാള്‍ ദുരന്തഭൂമി നല്‍കുന്ന നാടകീയതയുടെ അനന്ത സാധ്യതകളായിരിക്കണം ഭൂരിപക്ഷം വരുന്ന തിരക്കഥാകൃത്തുക്കളെയും ഇത്തരം കഥാകഥനത്തില്‍ കഥാപാത്രങ്ങളെ കരുണയില്ലാതെ അപായപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുന്നത്.

അടിതൊട്ട് മുടിയോളം പകര്‍ത്തിവെച്ച് 'എന്റെ പുള്ള തന്നെ'യെന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച് പറയുന്ന നാട്ടില്‍ ബോബി-സഞ്ജയിന്‍റെ തിരക്കഥ multi-narrative എന്ന സങ്കേതത്തെ മാത്രമേ കടം കൊള്ളുന്നുള്ളൂ. കണ്ടുപരിചിതമായ ഏതെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ ഇതില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല. ചിത്രത്തിന്റെ മുഖ്യ കഥാതന്തു ഒരു യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ച് രൂപപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു.

സമീപകാല മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും മികച്ച തിരക്കഥയാണ് 'ട്രാഫിക്ക്', ചെത്തി മിനുക്കി 'വൃത്തിയാക്കി', അടുക്കും ചിട്ടയുമില്ലാതെ നന്നായി നിരത്തിവെച്ചിരിക്കുന്നു. മെലോഡ്രാമയുടെ കുത്തിപൊങ്ങിയ ഗ്രാഫുകളും (എന്റെ വീട് അപ്പൂന്റേം) ഡോക്യുമെന്‍റെഷന്‍ സ്വഭാവവും (നോട്ട്ബുക്ക്‌) ഉണ്ടായിരുന്നുവെങ്കിലും വേറിട്ട പ്രെമേയങ്ങള്‍ അവതരിപ്പിക്കുവാനുള്ള വ്യഗ്രത ബോബി-സഞ്ജയ്‌ ദ്വന്ദത്തിന്റെ മുന്‍ ചിത്രങ്ങളില്‍ തന്നെ പ്രകടമാണ്. ഒട്ടുംതന്നെ ശ്രദ്ധിക്കപ്പെടാതെപ്പോയ ആദ്യ ചിത്രത്തില്‍നിന്നും തിരക്കഥയുടെ മികവില്‍ വര്‍ഷങ്ങളുടെ‌ ശേഷം രാജേഷ്‌ പിള്ളയിലെ സംവിധായകന്‍ എത്തിനില്‍ക്കുന്ന ഉയരം, വര്‍ഷത്തിലൊന്ന് എന്ന കണക്കില്‍ തലയില്‍ തൊപ്പിവെക്കുന്ന നാട്ടിലെ വെറ്ററന്മാര്‍ കണ്ടുപഠിക്കേണ്ടതാണ്.

ചിത്രത്തിനകത്തും പുറത്തും വൃത്തിയായി ജോലി ചെയ്തിട്ടുണ്ട് ഭൂരിഭാഗം അണിയറ പ്രവര്‍ത്തകരും. സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് ചിത്രത്തിന്റെ പ്രചാരണ വിഭാഗങ്ങളുടെ രീതികളില്‍ . ഡും.. ഡും.. പീ.. പീ.. അല്ലാതെ ചിത്രത്തിന്‍റെ സ്വഭാവത്തിനെ, ഒഴുക്കിനെ സാമാന്യം നല്ല രീതിയില്‍ സഹായിക്കുന്ന പശ്ചാത്തല ശബ്ദ-സംഗീത സംവിധാനം, വെട്ടൊന്ന്-മുറി പത്ത് സ്കീമില്‍ മുറിക്കുന്ന ഡോണ്‍ മാക്സിനെ പോലുള്ളവര്‍ കണ്ട് പഠിക്കേണ്ട ചിത്രസംയോജനം (മഹേഷ് നാരായണൻ),‌ അഭിനേതാക്കളെ താരങ്ങളല്ലാതെ, കഥാപാത്രങ്ങളാക്കുന്ന ചമയ-വേഷവിധാനങ്ങള്‍ മുതലായവ എടുത്ത് പറയാതെ വയ്യ. മികച്ച സന്ദര്‍ഭങ്ങള്‍ ഒരുക്കിയാല്‍ അഭിനയിക്കാമെന്ന് ചിത്രത്തിലെ എല്ലാവരും ഏറെക്കുറെ ശരി വെക്കുന്നുണ്ട്.

നാട്ടിലെ വയസ്സന്‍ പടയുടെ ഊര്‍ജ്ജമില്ലാത്ത രക്തപ്രവാഹം തട്ടിയും മുട്ടിയും ഒഴുകുകയോ ഒഴുകാതിരിക്കുകയോ ചെയ്യട്ടെ. ചലച്ചിത്ര മേഖലയുടെ പ്രത്യക്ഷ ലാഭങ്ങളല്ലാതെ ചലച്ചിത്രത്തോടുള്ള അഭിനിവേശം കൈമുതലായ ഒരു പുതിയ തലമുറ നാട്ടില്‍ നല്ല തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് 'ട്രാഫിക്ക്‌'. ചിത്രത്തിലെ ചെറിയ കുറവുകളും അതിന്‍റെ രാഷ്ട്രീയവും ചരിത്രവും ഭൂമിശാസ്ത്രവും തിരഞ്ഞു ഇകഴ്ത്തുവാന്‍ ശ്രമിക്കുന്ന നിരൂപക സിംഹങ്ങളുടെ ശര്‍ദ്ദില്‍ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാം. പ്രിയ സുഹൃത്തേ, ഈ ചിത്രം നിങ്ങള്‍ തീയറ്ററില്‍ തന്നെ കാണണം. വിജയിപ്പിക്കുകയും ചെയ്യണം. ഇത് പോലുള്ള വേറിട്ട ശ്രമങ്ങളെ മാനിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടിലെ ചലച്ചിത്രാപചയത്തെ കുറിച്ച് മുതല കണ്ണീരൊഴുക്കുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല എന്നറിയുക.

വാല്‍ക്കഷണം: ചിത്രത്തില്‍ റെയ്ഹാന്‍ ജോലിക്കുള്ള അഭിമുഖത്തിനിടയില്‍ തന്‍റെ പ്രിയ ചിത്രമായി പറയുന്നത്, 'ക്ലാസ്സ്മേറ്റ്സ്'. ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ അടയിരിക്കാത്ത, ഉള്‍പുടങ്ങളില്‍ നിന്നും അന്തര്‍ഭവിക്കുന്ന ചലച്ചിത്രഭാഷകള്‍ മനസ്സിലാകാത്ത, ചലച്ചിത്രങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമോ, ദളിത്‌ പീഡനമോ അതല്ല, വര്‍ഗ്ഗീയമോയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാദാ മലയാളിക്ക് 'ക്ലാസ്സ്മേറ്റ്സ്' ഒരു സംഭവം തന്നെയായിരുന്നു. മലയാള ചലച്ചിത്രത്തിന്റെ അപചയ സമകാലികത്തില്‍ 'ട്രാഫിക്കും' സംഭവം തന്നെ. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ആത്മാര്‍ഥമായി നിങ്ങള്‍ക്ക്‌ തീയ്യറ്ററില്‍ കയ്യടിക്കാവുന്ന അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന് !!

Oct 17, 2010

അമലിന്റെ അന്‍വര്‍

സൂപ്പര്‍ ഹിറ്റ്‌ തമിഴ്‌ ചിത്രത്തിന്റെ ഫോര്‍മുലയെന്നത് കടംകൊണ്ട ഹോളിവുഡ്‌ ചിത്രത്തിന്റെ ശരീരത്തിലേക്ക്‌ തമിഴ്‌ സംസ്കാരവും പ്രേമവും പാട്ടും ഇടകലര്‍ത്തുന്നതാണെന്ന് ഉദാഹരണങ്ങള്‍ നിരത്തിയൊരു മെയില്‍ സമീപകാലത്ത്‌ സുഹൃത്തുക്കള്‍ പലരും ഫോര്‍വേര്‍ഡി ഫോര്‍വേര്‍ഡി ഹിറ്റാക്കിയതാണ്. കഥയോ, കഥാപാത്രങ്ങളെയോ, കഥാകഥന രീതികളെയോ മറ്റു ചിത്രങ്ങളില്‍ നിന്നും കടം കൊള്ളുന്നവരെല്ലാം എന്നും ചലച്ചിത്രത്തിലേക്കുള്ള‌ തങ്ങളുടെ വഴി എളുപ്പത്തില്‍ വെട്ടുകയാണ് ചെയ്യുന്നത്. കടം കൊണ്ട ആശയത്തെ വള്ളി, പുള്ളി, വിസ്സര്‍ഗ്ഗ വ്യത്യാസമില്ലാതെ പകര്‍ത്തുന്നവരും, സ്വന്തം ചേരുവകള്‍ മേമ്പൊടിയായി ചേര്‍ത്ത്‌ കയ്യടി നേടുന്നവരും, 'ഒറിജിനലിനെ' നോക്കി കൊഞ്ഞനംകുത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. വ്യക്തിപരമായി ഈ കോപ്പിക്യാറ്റ് രീതികളോട് കടുത്ത എതിര്‍പ്പാണെങ്കിലും വ്യാകരണമില്ലാത്ത, അക്ഷരത്തെറ്റും കോമാളിക്കളിയുമായി അധപതിക്കുന്ന മൂന്നാംകിട ശ്രമങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയിതെന്ന് സമ്മതിക്കാതെ വയ്യ!


മലയാളത്തിലെ പുതുതലമുറയില്‍ സാമാന്യം തന്റേടമുള്ള, സര്‍വ്വോപരി വിവരമുള്ള സംവിധായകനാണ് അമല്‍ നീരദ്‌. മികച്ചൊരു പ്രൊഫൈലും സ്വന്തമായുണ്ട്. കൊല്‍ക്കത്തയിലെ സത്യജിത് റായി ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും ബെര്‍ലിനിലുമായി ഛായാഗ്രഹണത്തില്‍ ഔപചാരിക വിദ്യാഭ്യാസം, തുടര്‍ന്ന് ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ചലച്ചിത്ര തലസ്ഥാനമായ ബോളിവുഡില്‍ രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളോടൊപ്പം. മലയാളിക്ക്‌ അന്നുവരെ പരിചിതമല്ലാത്ത സാങ്കേതിക നിലവാരത്തില്‍ 'ബിഗ്‌ ബി'യിലൂടെ സംവിധായകനായി തുടക്കം. പക്ഷേ, സാങ്കേതികമായി ബഹുദൂരം മുന്‍പിലോടിയ 'സാഗര്‍ ഏലിയാസ്‌ ജാക്കി', എന്ന രണ്ടാമത്തെ ചിത്രം ചോക്ലേറ്റ് പേപ്പറില്‍ പൊതിഞ്ഞ നനഞ്ഞ പടക്കമായിരുന്നു. അമല്‍ നീരദിന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് പുതിയ ചിത്രം 'അന്‍വറും‍'.

'ഫോര്‍ ബ്രതേഴ്സി'ന്റെ ജാരസന്തതിയാണ് 'ബിഗ്‌ ബി' എന്ന കടുത്ത ആരോപണങ്ങളോട് സംവിധായകന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചിത്രഭൂമിയിലുമായി ഭംഗിയായി പ്രതികരിക്കുകയും തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു‌‌. കഥയില്ലാ കാവ്യമായിരുന്ന 'സാഗര്‍ ഏലിയാസ്‌ ജാക്കി'യില്‍ വിദേശഭാഷാ ചിത്രങ്ങളുടെ സ്വാധീനം ഏറെ പ്രകടവുമായിരുന്നു. പുതിയ ചിത്രം 'അന്‍വറിന്റെ' തന്തയും വിദേശിയാണ്, തറവാട്ടില്‍ പിറന്ന ഒരു അമേരിക്കക്കാരന്‍, ' ട്രൈട്ടര്‍ ' (Traitor).


"മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ, വല്ലവരും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകും. ഒരാളുടെ ജീവന്‍ വല്ലവരും രക്ഷിച്ചാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിന് തുല്യമാകും" എന്ന ഖുറാന്‍ വചനം ചിത്രത്തിന്റെ ആരംഭത്തില്‍ തെളിയുന്നുണ്ട്. കഥാപരിസരത്തെ പരിചയപ്പെടുത്തുന്നത് മമ്മുട്ടിയുടെ ശബ്ദമാണ്.

Synopsis:

കോയമ്പത്തൂരിലെ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ചുമതല സ്റ്റാലിന്‍ മണിമാരനാണ്. അന്വേഷണങ്ങളെ തുടര്‍ന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട നിരവധിപ്പേര്‍ ജയിലിലാവുന്നു. കൂട്ടത്തില്‍ സമുന്നതനായ നേതാവ് ബാബു സേട്ടുമുണ്ട്. ഗുരുവായൂരില്‍വെച്ച് കുഴല്‍പ്പണവുമായി അറസ്റ്റിലാവുന്ന അന്‍വര്‍ എത്തുന്നതും അതേ ജയിലിലാണ്.

കടുത്ത ഇസ്ലാം മത വിശ്വാസിയായ അന്‍വര്‍ , ബാബുസേട്ടിനേയും അനുയായികളെയും പരിചയപ്പെടുന്നു. അവരുമായുള്ള അടുപ്പം ജയിലില്‍ നിന്നിറങ്ങിയ അന്‍വറിനെ ബാബു സേട്ടിന്റെ നാടായ മട്ടാഞ്ചേരിയില്‍ എത്തിക്കുന്നു‍. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണില്‍ അന്‍വര്‍ , ബാബു സേട്ടിന്റെ വിശ്വസ്തനായ സൂത്രധാരനാകുന്നു

തന്ത, ' ട്രൈട്ടര്‍ ‍' ആണെന്ന് പറഞ്ഞുവല്ലോ. കൈകാര്യം ചെയ്ത വിഷയത്തിലെ രാഷ്ട്രീയം കൊണ്ടും ഡോണ്‍ ഷീഡിലിന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്, ' ട്രൈട്ടര്‍ ‍'. ഭംഗിയായി അടുക്കി വച്ച ഒരു തിരക്കഥയുടെ പിന്‍ബലം ആ ത്രില്ലറിനുണ്ടായിരുന്നു. 'ട്രൈട്ടറി‍'ലെ ചില മുഖ്യ കഥാപാത്രങ്ങളും ചില കഥാസന്ദര്‍ഭങ്ങളും കേരളീയ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ് 'അന്‍വറി‍'ല്‍ ‍. മെയില്‍ ഫോര്‍വേര്‍ഡില്‍ തമിഴ്‌ ചിത്രങ്ങളുടെ ഫോര്‍മുല ഉണ്ടാക്കിയതുപോലെ അവശ്യം കഥാസന്ദര്‍ഭങ്ങളും‍, കഥാപാത്രങ്ങളും, ഗാനങ്ങളുമായി കൂട്ടിച്ചേര്‍ക്കലുകള്‍ . ആ കൂട്ടിച്ചേര്‍ക്കലില്‍ പ്രമുഖം, മുഖ്യകഥാപാത്രത്തിന്റെ കഴിഞ്ഞ കാല ജീവിതം, കഥാപാത്രങ്ങളില്‍ ഒന്നിന് കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവുമായി വേണമെങ്കില്‍ ആരോപിക്കാവുന്ന സാമ്യം, കഥാസന്ദര്‍ഭങ്ങള്‍ക്ക് കഴിഞ്ഞ ദശകത്തിലെ ഇരുള്‍ വീണ ചില ഏടുകളുമായുള്ള ബന്ധം എന്നിവയാണ്.

'ട്രൈട്ടറാ‍'യി ഈ ചിത്രത്തെ താരതമ്യം ചെയ്യുകയല്ല. ഭീമമായ മുതല്‍മുടക്കില്‍ ‍, ലോകവിപണിതന്നെ ലക്ഷ്യമാക്കി, വിട്ടുവീഴ്ചകളില്ലാതെ ചെയ്ത ചിത്രത്തേയും, ചെറിയ മുതല്‍ മുടക്കില്‍ ‍, കേരളമെന്ന 'ഠ' വട്ടത്തിലെ വിപണിയെ ലക്ഷ്യമാക്കി പുറത്ത്‌ വന്ന ചിത്രത്തേയും താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. അമല്‍ നീരദ്‌ തന്നെ പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ ഒരു സൃഷ്ടിക്ക് വിവിധ ‌ഭാഷകളില്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, കഴിവും വിവരവും വിദ്യാഭ്യാസവും പരിചയവും കൈമുതലായ ഒരാള്‍ ഇത്തരം എളുപ്പവഴികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

പണ്ടൊരിക്കല്‍ ത്രൂഫോയുമായുള്ള അതിദീര്‍ഘവും അതിപ്രശസ്തവുമായ അഭിമുഖത്തില്‍ സസ്പെന്‍സ് ചിത്രങ്ങളുടെ ആചാര്യന്‍ ഹിച്ച്കോക്ക്, എന്താണ് സസ്പെന്‍സെന്നും എന്താണ് സര്‍പ്രൈസെന്നും വിശദീകരിക്കുകയുണ്ടായി. അവര്‍ സംസാരിച്ചിരിക്കുന്ന മേശക്ക് താഴെ ഒരു ബോംബ്‌ ഉണ്ടെന്ന് കരുതുക. പ്രത്യേകിച്ച് മുന്‍ സൂചനകളൊന്നും ഇല്ലാതെ ബോംബ്‌ പൊട്ടിത്തെറിക്കുന്നു. കാണുന്ന ജനം സ്വാഭാവികമായും അത്ഭുതപ്പെടുന്നു. ഇതാണ് സര്‍പ്രൈസ്‌. ഇനി സസ്പെന്‍സെന്നാല്‍ മേശക്ക് താഴെയുള്ള ബോംബിനെ കുറിച്ച്‌ ജനത്തിന് അറിയാം. ചുവരിലെ ക്ലോക്കില്‍ മണി ഒന്നാകുമ്പോഴാണ് ബോംബ്‌ പൊട്ടിത്തെറിക്കുക. പതിനഞ്ച് മിനുറ്റ് കൂടിയുണ്ട് ഒരു മണിക്ക്. ഇത്തരം ഒരു സാഹചര്യത്തില്‍ അതേ മേശക്ക് ചുറ്റുമുള്ള സംഭാഷണത്തില്‍ ജനം അഥവാ പ്രേക്ഷകന്‍ കൂടി പങ്കാളിയാവുന്നു. പ്രേക്ഷകന്‍ ആ കഥാപാത്രങ്ങളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. മേല്‍ സൂചിപ്പിച്ച ആദ്യ സംഭവത്തില്‍ സ്ഫോടന സമയത്ത്‌ ഒരു പതിനഞ്ച് നിമിഷത്തെ അത്ഭുതം പ്രേക്ഷകന്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ രണ്ടാമത്‌ പതിനഞ്ച് മിനുട്ടിന്റെ സസ്പെന്‍സാണ് അതേ പ്രേക്ഷകന്‍ അനുഭവിക്കുന്നത്. ചുരുക്കത്തില്‍ , അവിചാരിതമായ ട്വിസ്റ്റ്‌ അല്ലെങ്കില്‍ ‍, ചിത്രത്തിലെ സസ്പെന്‍സിന്, കാണുന്ന പ്രേക്ഷകന് ആവശ്യമായ വിവരങ്ങള്‍ കൃത്യമായി തന്നെ കിട്ടിയിരിക്കണം.

ഹിച്ച്കോക്കിന്റെ വിശദീകരണം ഒന്ന് ഉറപ്പിക്കുന്നുണ്ട്. സസ്പെന്‍സ് എന്ന പേരില്‍ നമ്മള്‍ പലപ്പോഴും കണ്ടതെല്ലാം ഞൊടിയിട നേരത്തെ സര്‍പ്രൈസ് ആയിരുന്നു. 'ട്രൈട്ടറും‍', 'അന്‍വറും‍' തമ്മില്‍ ആഖ്യാനത്തിലെ വ്യത്യാസവും അതിലുപരി പോരായ്മയും അത് തന്നെയാണ്.

മണിരത്നം കണ്ടുപിടിക്കുകയും മലയാളി സംവിധായകര്‍ ഹിറ്റാക്കുകയും ചെയ്ത, ചോന്ന വരയുടെ നേതൃത്വത്തില്‍ നടക്കുന്ന, ചലച്ചിത്ര പരിപാടിക്ക് മുന്‍പുള്ള പ്രാര്‍ത്ഥനാ ചടങ്ങ് മാത്രമാണ് നമുക്ക്‌ ടൈറ്റിലിംഗ്. അതിനെ കുറിച്ചും വിവരമുള്ളവര്‍ പണ്ട് ചിലതൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്. 'ഗുഡ്‌ ഫെല്ലാസ്‌', 'സൈക്കോ' മുതലായ ചിത്രങ്ങളുടെ ടൈറ്റില്‍സ് വിഭാവനം ചെയ്ത സോള്‍ ബാസ് പറയുന്നത്, ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനും അതിന്റെ സ്വഭാവത്തിനും ഇണങ്ങുന്ന മാനസികാവസ്ഥയിലേക്ക്‌ ടൈറ്റില്‍ സീക്വന്‍സിലൂടെ പ്രേക്ഷകനെ ഉയര്‍ത്തുവാന്‍ കഴിയുമെന്നാണ്. ടൈറ്റിലിന് ശേഷം ചിത്രം തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകന്‍ ചിത്രവുമായി ഇഴുകി ചേര്‍ന്നിരിക്കും. ചുവന്ന വരയില്ലാത്ത ഭേദപ്പെട്ട ഒരു തുടക്കം 'അന്‍വറി‍'നുണ്ട്.

ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, 'സാഗര്‍ ഏലിയാസ്‌ ജാക്കി'യുടെ പരസ്യചിത്രങ്ങളും ആ ചിത്രത്തിന്റെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. ചലച്ചിത്ര പരസ്യകലാരംഗത്ത്‌ ഒരു പുതിയ പേരായ 'ഓള്‍ഡ്‌ മൊന്‍ക്സ്', കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈനെന്ന് 'അന്‍വറി'ലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദ്‌ ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍‍ ' എന്ന എഴുത്ത്‌, പരസ്യങ്ങളെ കുറിച്ച് പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തില്‍ കാര്യമായ കുറവ്‌ വരുത്തുന്നുണ്ട്. 'Anwar'-ലെ 'N‍', മറ്റ് അക്ഷരങ്ങളെ വേര്‍തിരിക്കുമ്പോള്‍ 'A War' എന്നും വായിക്കാം എന്നതാവാം പരസ്യ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണക്കാക്കിയിട്ടുണ്ടാവുക.

സാങ്കേതിക വിഭാഗത്തിന്റെ വിയര്‍പ്പാണ് 'അന്‍വറി‍'ന്റെ Aപ്ലസ്‌. സതീഷ്‌ കുറുപ്പിനേയും വിവേക്‌ ഹര്‍ഷനേയും കൂടാതെ വല്ലപ്പോഴും അഭിനന്ദിക്കുവാന്‍ മാത്രം നമുക്ക്‌ അവസരം തരുന്ന 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആക്ഷന്‍ & മാര്‍ഷ്യല്‍ ആര്‍ട്സും' അക്കൂട്ടത്തിലുണ്ട്.

ആക്ഷന്‍ ചിത്രത്തിന്റെ താളം കാത്തുസൂക്ഷിക്കുന്ന ' അന്‍വറില്‍ ', മുഖ്യ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക്‌, ചിത്രത്തിന്റെ താളം മന്ദഗതിയിലാക്കുന്നുണ്ട്. കൂനിന്മേല്‍ കുരു പോലെ പാട്ടും, ഒന്നല്ല, രണ്ടെണ്ണം. എന്തായാലും ആ പാട്ടുകള്‍ ബിരിയാണി സദ്യക്കിടക്ക് നല്ല പ്രഥമന്‍ വിളമ്പിയത് പോലെയായി! നായികയും രണ്ട് പാട്ടുമില്ലാതെ എന്ത് ചിത്രം അല്ലേ? ദോഷം പറയരുതല്ലോ, കുറേനാള്‍ കൂടി മലയാളി മൂളിയ ഗാനങ്ങള്‍ 'അന്‍വറി'ല്‍ ഒരുക്കിയത്‌ ഗോപി സുന്ദറാണ്. പാട്ട് മൂളിയെങ്കിലും, 'കിഴക്ക്‌ പൂക്കും' എന്ന ഗാനം ചിത്രീകരണത്തില്‍ 'ബോംബെ'യും ഈണത്തില്‍‌ 'ഫിസ'യിലെ 'പിയ ഹജി അലി'യേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും ഇങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും (കട: വിശാല്‍ജി‍) അവരവരുടേതായ ശൈലിയുണ്ടാകും. പൊതുവില്‍ പതിഞ്ഞ് സംസാരിക്കുന്ന കഥാപാത്രങ്ങളാണ് അമലിന്റെ ചിത്രങ്ങളിലെല്ലാം തന്നെ. സ്ലോമോഷന്‍, ആക്ഷന്‍, മഴ, കുട എന്നിവയേയും നീരദശൈലിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ചെറിയ വേഷങ്ങളില്‍ എത്തുന്ന കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വമുണ്ടെന്നത് സംവിധായകന്റെ പ്രതിഭയെ വ്യക്തമാക്കുന്നുണ്ട്. കുറേനാളുകള്‍ക്ക് ശേഷമാണ് ഗീത, കുക്കു പരമേശ്വരന്‍ മുതലായ ചില മുഖങ്ങള്‍ വലിയ സ്ക്രീനില്‍ കാണുന്നത്. പൃഥ്വിരാജ്, ലാല്‍ , പ്രകാശ് രാജ് എന്നിവരില്‍ തുടങ്ങുന്ന അഭിനേതാക്കളുടെ നിര ഭേദപ്പെട്ട രീതിയില്‍ ചിത്രത്തെ സഹായിക്കുന്നുണ്ട്.

മുകളിലേക്ക് ഓടി പോകുന്ന എന്‍ഡ് ക്രെഡിറ്റ്‌സാണ് നമുക്ക്‌ ചിര പരിചിതമായത്. കഴിഞ്ഞ കുറെ നാളുകളായി ടെലിവിഷന്‍ സ്ക്രീനില്‍ കണ്ടു പരിചയിച്ച വലത്ത് നിന്നും ഇടത്തോട്ടുള്ള ക്രെഡിറ്റ്‌സിന്റെ ഒഴുക്ക് ഇതാദ്യമായി ഒരു ചിത്രത്തിലും കണ്ടു. ചിത്രം കഴിഞ്ഞും വല്ല ആട്ടമോ പാട്ടോ അല്ലെങ്കില്‍ പറഞ്ഞുതീരാന്‍ ബാക്കിയുള്ള വല്ലതുതോ ഉണ്ടെങ്കില്‍ ക്രെഡിറ്റ്‌സ് ഈവിധമാകാം. വിഷ്വലിനെ ബാധിക്കുന്നില്ല. ക്രെഡിറ്റ്‌സ് വായിച്ചിരിക്കേണ്ടവര്‍ക്ക് അതാവുകയും ചെയ്യാം.

രാഷ്ട്രീയക്കാര്‍ ജാഥക്ക് ആളെ കൂട്ടാന്‍ കൂലിക്ക് എടുക്കുമെന്ന് കേട്ടിട്ടുണ്ട്. കൂലിക്കാരായ കൂവല്‍ തൊഴിലാളികളെ കുറിച്ചും പലരും പലയിടത്തും പറഞ്ഞിട്ടുണ്ട്. ആദ്യമായാണ്, ഒന്ന് നേരില്‍ കാണുന്നത്. ഞാന്‍ ' അന്‍വര്‍ ' കാണുന്നത് വെള്ളിയാഴ്ച രാത്രി ചാലക്കുടിയിലാണ്. ഫസ്റ്റ്‌ ഷോ നടക്കുന്ന സമയത്തുതന്നെ ഞാന്‍ തീയറ്റര്‍ പരിസരത്തുണ്ട്. തീയറ്ററിനകത്ത്, എന്ത് നടക്കുന്നു എന്ന് നിശ്ചയമില്ലെങ്കിലും ചിത്രം തീര്‍ന്നപ്പോള്‍ തീയറ്റര്‍ പരിസരത്ത്‌ എവിടെ നിന്നോ കുറെ കുറുക്കന്മാര്‍ ഓലിയിടാന്‍ തുടങ്ങി. സെക്കന്റ് ഷോ സമയത്ത്‌ പ്രേക്ഷകര്‍ക്ക് കാര്യമായി ചൊറിച്ചില്‍ ഉണ്ടായതായി തോന്നിയില്ല. 'ക്ലാസ്സ്‌മേറ്റ്സ്'ലെ ലാബ് മുറിയിലെ കഥ പറച്ചില്‍ പ്രേക്ഷകര്‍ കൂവി തള്ളിയപോലെ, ചിത്രത്തിലൊരിടത്ത്‌ 'അന്‍വറി'ന്റെ കരച്ചിലിനിടക്ക് പ്രേക്ഷകര്‍ തൊണ്ടകടി മാറ്റുന്നുണ്ട്. ചിത്രം തീരുമ്പോള്‍ ഒറ്റയും തെറ്റയുമായ കൂക്ക് വിളികളുണ്ട്. എന്നാല്‍ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാണുന്നത്, ബാല്‍ക്കണിക്ക് താഴെ പത്ത്‌-പതിനഞ്ച് ചെറുപ്പക്കാര്‍ കൂടിനിന്ന് ഇറങ്ങി വരുന്ന കാണികള്‍ക്ക്‌ നേരെ കൂക്കി വിളിക്കുന്നതാണ്. ഒരു ചിത്രത്തിലെ അഭിനയത്തേയോ അതിലെ സന്ദര്‍ഭങ്ങളെയോ അല്ലെങ്കില്‍ ചിത്രത്തെ തന്നെയോ ആണ് കൂക്കി വിളിക്കുന്നതെങ്കില്‍ അത് തീയറ്ററിലാണ് കേള്‍ക്കേണ്ടത്. ഇറങ്ങി വരുന്ന പ്രേക്ഷകര്‍ക്ക്‌ നേരെ കൂക്കുന്നവര്‍ ചെയ്യുന്നത് പ്രേക്ഷകരുടെ അഭിപ്രായങ്ങളെ വെല്ലുവിളിക്കുകയോ അപായപ്പെടുത്തുകയോ ആണ്. അവരുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അവരുടെ ലാഭം എന്തുതന്നെ ആയിരുന്നാലും ആത്യന്തികമായി അവര്‍ അപായപ്പെടുത്തുന്നത് ചലച്ചിത്രത്തെ തന്നെയാണ്.

അപ്പോള്‍ ചിത്രത്തിനകത്ത് മാത്രമല്ല, തീയറ്ററിന് പുറത്തുപോലും 'അന്‍വറി‍'നെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്‍. പക്ഷേ, സാങ്കേതിക തികവിന്റെ കരുത്തില്‍ ശത്രുവിനെ തോല്‍പ്പിക്കുവാന്‍ പോന്നവന്‍ തന്നെ ' അന്‍വര്‍‍ '.

ആകെത്തുക: സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ . സ്ലോ മോഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെഞ്ചെരിച്ചില്‍ , വയറുവേദന, ഹൃദയാഘാതം എന്നിവയുള്ളവര്‍ ഈ ചിത്രവും കാണാതിരിക്കുക തന്നെയാണ് നല്ലത്.

Sep 11, 2010

ദൈവവും പ്രാഞ്ചിയേട്ടനും പിന്നെ രഞ്ജിതും

തിരക്കഥാകൃത്തും സംവിധായകനും ചിലപ്പോള്‍ നടനുമായ രഞ്ജിത്തിനെ മലയാള ചലച്ചിത്രം എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? സരളവും സുന്ദരവുമായ ചില തിരക്കഥകളുടെ പേരിലോ (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ , പ്രാദേശിക വാര്‍ത്തകള്‍‍), അതോ ബ്രഹ്മാണ്ഡ വിജയങ്ങളായിരുന്ന ചില ചിത്രങ്ങളുടെ (ദേവാസുരം, ആറാം തമ്പുരാന്‍) രചയിതാവായോ, അതോ വലിയ ചലച്ചിത്രങ്ങളും (രാവണപ്രഭു) 'കൊച്ച്' വലിയ ചിത്രങ്ങളും ഒരുക്കുന്ന സംവിധായകനായോ (നന്ദനം, കയ്യൊപ്പ്‌, കേരള കഫേ), അതോ മലയാളത്തില്‍ വേറിട്ട വഴികള്‍ ഒരുക്കുന്ന 'കാപ്പിറ്റോള്‍' തിയ്യേറ്ററിന്റെ അമരക്കാരനായോ, എങ്ങിനെയാണ്? രഞ്ജിത് അമരക്കാരനായ 'കാപ്പിറ്റോള്‍' തിയ്യേറ്ററിന്റെ പുതിയ ചിത്രമാണ് 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്'. ചിത്രത്തിന്റെ രചനയും സംവിധാനവും രഞ്ജിത്തിന്റേത് തന്നെ.


ജൂണില്‍ കോഴിക്കോട് നടന്ന മാതൃഭൂമിയുടെ തിരക്കഥാ ക്യാമ്പില്‍വെച്ച്, രഞ്ജിത്തുതന്നെ പറഞ്ഞാണ് 'പ്രാഞ്ചിയേട്ടനെ' ഞാന്‍ പരിചയപ്പെടുന്നത്. മനോഹരമായ ചിത്രത്തിന്‍റെ പേര് ഏറെ ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പ്‌ വലിയ പരസ്യ ചിത്രങ്ങളില്‍ ആ പേര് അച്ചടിച്ച് കണ്ടപ്പോള്‍ വളരെയേറെ നിരാശ തോന്നി. ആ പേരിന്റെ കണ്ണേറ് കോലമായിരുന്നു ചിത്രത്തിന്റെ പരസ്യകല. ചലച്ചിത്രത്തിന്റെ പരസ്യകലയെ കുറിച്ച് മുന്‍പൊരിക്കല്‍ എഴുതിയത് ഒന്ന് പകര്‍ത്തി എഴുതട്ടെ:

"പഴയ കാല മലയാള ചിത്രങ്ങളില്‍ 'പരസ്യകല' എന്നായിരുന്നു എങ്കില്‍ ഇന്നത്‌ പോസ്‌റ്റര്‍ ഡിസൈന്‍ ആണ്‌. ശരിയാണ്‌, കല (മലയാള)ചലച്ചിത്ര പരസ്യങ്ങളില്‍ നിന്നും കുടിയൊഴിഞ്ഞിരിക്കുന്നു. ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെ, അനുഭവത്തിനെ, ഉള്ളടക്കത്തിനെ ആദ്യമായി പ്രേക്ഷകരിലേയ്‌ക്ക്‌ എത്തിക്കുന്നത്‌ ചിത്രത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനാണ്‌. വായിച്ച്‌ മനസ്സിലാക്കേണ്ട ഒരു മനസ്സ്‌ പല ചിത്രങ്ങള്‍ക്കും ഇല്ലാത്തത്‌ കൊണ്ടുതന്നെ പരസ്യചിത്രകാരന്‍ പലപ്പോഴും ഇന്ന് നിസ്സഹായനും ആണ്‌."

രണ്ട് വര്‍ഷം മുന്‍പ്‌ രജത്‌ കപൂര്‍ സംവിധാനം ചെയ്ത മികച്ച ഒരു ചിത്രമുണ്ട്, 'മിഥ്യ'. സങ്കീര്‍ണ്ണമായ ഒരു പ്രമേയം അവതരിപ്പിച്ച ആ ചിത്രം പക്ഷേ, പരസ്യചിത്ര ക(കൊ)ലാകാരന് ഒരു തമാശയായി തോന്നിയെന്നു വേണം കരുതാന്‍. ആ ചിത്രം പരസ്യങ്ങളില്‍ പരിപാലിക്കപ്പെട്ടത് അത്തരത്തിലായിരുന്നു. സമാനമാണ് 'പ്രാഞ്ചിയേട്ടന്‍റെ' കാര്യവും! തിരോന്തരം മലയാളവും കന്നഡ മലയാളവും 'ഭൂതത്തിന്റെ' കുട്ടി മലയാളവും കഴിഞ്ഞ് മമ്മുട്ടി, തൃശ്ശൂര്‍ മലയാളം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന മറ്റൊരു വഷളന്‍ സാധനം എന്നേ ആ പരസ്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക്‌ തോന്നുകയുള്ളൂ. പോരാത്തതിന് ചിത്രം ഇറങ്ങുന്നതിന് മുന്‍പേ പത്രപരസ്യങ്ങളില്‍ ഇതൊരു മഹാവിജയമാണെന്ന് പറയുന്നതും കേട്ടു. വിജയമോ, മഹാവിജയമോ എന്നത് നമുക്ക്‌ വഴിയേ അറിയാം. പക്ഷേ, നിങ്ങള്‍ തെറ്റിദ്ധരിച്ച പോലെ വഷളനല്ല, 'പ്രാഞ്ചിയേട്ടന്‍'.


Synopsis:

തൃശ്ശൂരാണ് പശ്ചാത്തലം. എന്നേയും മറ്റെല്ലാ തൃശ്ശൂര്‍ക്കാരേയും പോലെ, ചിറമേല്‍ ഈനാശു ഫ്രാന്‍സി‌സ് എന്ന തൃശ്ശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടനും സുന്ദരനായിരുന്നു, സുമുഖനായിരുന്നു, ദീന ദയാലുവായിരുന്നു.

തന്റെ ജീവിതത്തിലെ പ്രധാനമായൊരു തീരുമാനമെടുക്കും മുന്‍പ്‌, സാന്ധ്യ നേരത്ത്‌ പള്ളിയില്‍ പോയ പ്രാഞ്ചിയേട്ടന്‍ ഫ്രാന്‍സിസ് പുണ്യാളനുമായി സ്വപ്ന സമാനമായ ഒരു സംവാദം തുടങ്ങുന്നു. അങ്ങനെ ആ വേളയില്‍ മറ്റൊരു പണിയും ഇല്ലാതിരുന്ന പുണ്യാളന്‍, പ്രാഞ്ചിയേട്ടന്റെ കഥ കേള്‍ക്കുകയാണ്. സ്കൂള്‍ തലത്തിലേ ചാര്‍ത്തി കിട്ടിയ 'അരിപ്രാഞ്ചി' എന്ന ഇരട്ടപേര് സമൂഹത്തില്‍ സാമാന്യം വിലയുള്ള ഒരു ബിസിനസ്സുകാരനായിട്ടും ഗഡിയെ വിട്ടുപോയില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.

കാലം മാറിയെന്നും ചൊള എറിഞ്ഞാല്‍ 'പത്മശ്രീ' വീടിന്റെ ഷോകേസില്‍ ഇരിക്കുമെന്നും വാസു മേനോന്‍ എന്ന മറ്റൊരു ഗഡിയില്‍ നിന്ന് ധരിച്ച് വശായ പ്രാഞ്ചിയേട്ടന്‍, 'അരിപ്രാഞ്ചി' എന്ന പേരിന് പകരം 'പത്മശ്രീ ഫ്രാന്‍സി‌സ്' എന്ന പുതിയ പേര് എന്ത് വില കൊടുത്തും വാങ്ങിക്കുവാന്‍ തന്നെ തീരുമാനിച്ചു.

'മമ്മുട്ടി ഫലിത'ങ്ങളോട് ഒരു അകലം പാലിക്കുകയാണ് പതിവ്. പക്ഷേ, 'പ്രാഞ്ചിയേട്ടന്‍' പൊതുവില്‍ കുറേ നാള്‍കൂടി നിലവാരമുള്ള ഒരു ചിരിയാണ് മലയാളത്തില്‍!

ഹാസ്യരസ പ്രധാനമായ രചനക്ക് രഞ്ജിത് തൂലിക ചലിപ്പിക്കുന്നത് ഏറെ നാളത്തെ ഇടവേളയിലാണ്. പുണ്യവാളന്‍ കഥകേട്ടിരിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ പുതുമ. ചിത്രത്തിന്റെ എപ്പിസോഡിക്കല്‍ സ്വഭാവം (തെരഞ്ഞെടുപ്പ്‌-അവാര്‍ഡ്‌-പത്മശ്രീ-ട്യൂഷന്‍ ക്ലാസുകള്‍-പോളി) പോരായ്മയാണെങ്കിലും കഥ അവതരിപ്പിക്കുന്ന രീതിയിലെ പുതുമ ചിത്രത്തെ ഏറെ സഹായിക്കുന്നു. പതിവുപോലെ നിലവാരം പുലര്‍ത്തുന്ന വേണുവിന്റെ ഛായ.

മമ്മുട്ടിയുടെ 'പ്രാഞ്ചിയേട്ട‍'നെ കൂടാതെ ചെറുതും വലുതുമായ വേഷങ്ങളിലെത്തുന്ന ഇന്നസെന്റ്, ബിജു മേനോന്‍, ഇടവേള ബാബു, ടി.ജി രവി, മകന്‍ ശ്രീജിത്ത്‌ രവി, വി.കെ ശ്രീരാമന്‍ എന്നീ തൃശ്ശൂരുകാര്‍ക്കൊപ്പം ജെസ്സെ ഫോക്സ് അലന്‍ (ഫ്രാന്‍സിസ്‌ പുണ്യാളന്‍), മാസ്റ്റര്‍ ഗണപതി, ജഗതി ശ്രീകുമാര്‍, ശശി കലിംഗ, ടിനി ടോം, സിദ്ദിഖ്, ഖുശ്‌ബു, പിന്നെ വെറുതെ നായകനൊരു നായിക എന്ന ലൈനില്‍ പ്രിയാമണിയുമുണ്ട് ചിത്രത്തില്‍. പതിവ് പോലെ മമ്മുട്ടിക്ക് സുമുഖ-സുന്ദര രൂപം തന്നെ! ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളില്‍ മുഖ്യ കഥാപാത്രത്തിനുള്ള പോഴത്തം കഥാപാത്രത്തിന്റെ ചമയ-വേഷ രൂപകല്‍പ്പനകളില്‍ നഷ്ടപ്പെടുന്നതായി തോന്നി. ഇന്നസെന്റിന്റെ വാസുമേനോന്‍, പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ഗണപതി, രൂപത്തിലെ വ്യത്യസ്തത വലിയൊരളവില്‍ അനുഗ്രഹമാകുന്ന ശശി കലിംഗ എന്നിവരാണ് പരാമര്‍ശിക്കപ്പെടേണ്ട ചിത്രത്തിലെ അഭിനേതാക്കള്‍.

കാറ് വരുന്നു, ഇറങ്ങുന്നു. അതും പോരാഞ്ഞ് 'അയാള്‍ (അവര്‍) വന്നു' എന്ന് സംഭാഷണം. കാറില്‍ കയറുന്നു, പോകുന്നു. ഒരു ബിസ്സിനസ്സുകാരന്റെ കഥ പറയുമ്പോള്‍ ഇങ്ങനെയെങ്കില്‍ ഒരു മന്ത്രിയുടെയോ എം.പിയുടെയോ കഥയാണെകില്‍ എന്തൂട്ടായിരിക്കും അവസ്ഥ? കാറിന്റെ വരവും പോക്കും എടുക്കാന്‍ മാത്രം എത്ര കാന്‍ വേണ്ടിവരും, എന്റെ ശിവനെ..!

മണിരത്നം 1995-ല്‍ കണ്ടുപിടിച്ച 'ശോന്ന' വര, ദാണ്ടെ, ചിത്രത്തിന്റെ തുടക്കത്തില്‍ ഇന്നും ഞാന്‍ കണ്ടു. വര തന്നെ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇനിയെങ്കിലും‌ മഞ്ഞ, പച്ച, നീല എന്നീ മറ്റ് നിറങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്!

ഭംഗിയായി ഒരു ചിത്രം ഒരുക്കുന്നതുപോലെ തന്നെ പ്രധാനമാണ്, അത് ഭംഗിയായി വിപണനം ചെയ്യപ്പെടുന്നതും. നമ്മുടെ പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍പോലും വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വരുന്ന സാമ്പ്രദായിക രീതികള്‍ മാത്രമേ ഒരു ചിത്രം വിപണനം ചെയ്യാന്‍ സ്വീകരിക്കുന്നുള്ളൂ എന്നത് അത്യന്തം ഖേദകരമാണ്. ഗീര്‍വാണം എഴുതിയ പോസ്ററുകള്‍, തലകള്‍ നിരത്തിവെച്ച ഡിസൈനുകള്‍, ഒരു പഞ്ച്(?) ഡയലോഗ്-രണ്ട് കൂറ കോമഡി-നാല് വരി പാട്ട്-മൂന്ന് സ്റ്റെപ്പ് ഡാന്‍സ്‌ എന്നിവയിട്ട് വരട്ടിയെടുത്ത ട്രൈലെര്‍, ചാനലുകളിലെ അരമണിക്കൂര്‍ ഓശാന-വെഞ്ചിരിപ്പ് പരിപാടികള്‍‌, വെള്ളിയാഴ്ച മാത്രം വരുന്ന മൂലക്കുരു പത്രപരസ്യം, തീര്‍ന്നു. മൂന്ന്-നാല് കോടി രൂപ മുതല്‍ മുടക്കുള്ള ഒരു നിര്‍മ്മിതി വിപണനം ചെയ്യുന്ന രീതികളാണ് ഇതെന്നോര്‍ക്കണം! (പ്രാഞ്ചിയേട്ടന്റെ ട്രൈലെര്‍ ഭേദമായിരുന്നു എങ്കിലും, ബാക്കിയെല്ലാം തഥൈവ്വ!)

ചിത്രത്തിന്റെ പരസ്യവിഭാഗം കാണിച്ച അലംഭാവം സമീപകാലത്തെ താരതമ്യേന മികച്ച ഒരു ശ്രമത്തെ, എന്നെപ്പോലുള്ളവര്‍ക്ക് ആദ്യദിവസങ്ങളില്‍ ടിക്കറ്റ്‌ എടുക്കുവാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നത് സങ്കടകരമാണ്. പ്രാഞ്ചിയേട്ടനും ദൈവവും ഒരു പാട് നാള്‍ തിയ്യേറ്ററില്‍ കഥ പറഞ്ഞിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ തൃശ്ശൂരിലെ അഷ്ടമിച്ചിറയില്‍ നിന്നും ഷാജി.. :)

ആകെത്തുക:
ടാ ഗഡി, വല്യ അലമ്പ് ഇല്യാട്ടാ... പ്രാഞ്ചി അലക്കനണ്!

ഓഫ് ടോപ്പിക്ക്: നമ്മുടെ മുന്‍നിര നടന്മാര്‍ പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇനിയെങ്കിലും ഭാര്യയും പിള്ളേരും അവരുടെ മക്കളും ഒക്കെയായി ഒരു കുടുംബമാകാം. ഒരു കുടുംബമെന്നത് അവരുടേയും സ്വപ്നങ്ങളില്‍ ഉണ്ടാകില്ലേ? :)